സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക് കൊവിഡ്; ജനിതക മാറ്റം വന്ന വൈറസുകൾ വ്യാപിക്കുന്നു; ആശങ്കയിൽ കേരളം

സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക്  കൊവിഡ്; ജനിതക മാറ്റം വന്ന വൈറസുകൾ  വ്യാപിക്കുന്നു; ആശങ്കയിൽ കേരളം

സംസ്ഥാനത്ത് ഇന്ന് 32,819 പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 1,41,191 പേ‍രെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കി. 32 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം കൂടി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മൂന്നു വകഭേദങ്ങളിലുള്ള വൈറസ് കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വകഭേദം സംഭവിച്ച വൈറസ് അതിവേഗം പടരുകയാണ്. രോഗവ്യാപനം കൂടുന്നതിന് ആനുപാതികമായി മരണസംഖ്യ ഉയരും. നമ്മുടെ ആരോഗ്യമേഖലയ്ക്ക് താങ്ങാവുന്നതിലും അധികമായി രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ കൃത്യമായ ചികിത്സ അനുവദിക്കാന്‍ തടസമുണ്ടാവും. അത്തരം സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്താതെ നാം ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ആരും വിമുഖത കാട്ടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ റെയില്‍വേ സ്റ്റേഷന്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ പരിശോധന സംവിധാനം ശക്തമാക്കും. ഓക്‌സിജന്‍ ലഭ്യതയും യോഗം വിലയിരുത്തി. പ്രതിസന്ധി മുന്‍കൂട്ടി കണ്ട് കൂടുതല്‍ ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. രോഗവ്യാപനം മുന്നില്‍ കണ്ട് ഓക്‌സിജന്‍ ബെഡുകളുടെ എണ്ണം വര്‍ധിപ്പിക്കും. എല്ലാ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലും ഓക്‌സിജന്‍ സപ്ലൈ ഉറപ്പാക്കും. ഇഎസ്‌ഐ കോര്‍പ്പറേഷന്‍ കീഴിലെ ആശുപത്രികളിലെ ബെഡുകള്‍ ഓക്‌സിജന്‍ ബെഡുകളാക്കി മാറ്റും. ജയിലില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ തടവുകാര്‍ക്ക് പരോള്‍ നല്‍കുന്ന കാര്യം പരിഗണനയിലാണ്. കേരളത്തിലെ ആക്ടീവ് കേസുകള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 250 ശതമാനം വര്‍ധിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in