മധു വധക്കേസ്: പ്രോസിക്യൂട്ടര്‍മാരുടെ പട്ടിക കൈമാറി; പോലീസിനെതിരെ കുടുംബം

മധു വധക്കേസ്: പ്രോസിക്യൂട്ടര്‍മാരുടെ പട്ടിക കൈമാറി; പോലീസിനെതിരെ കുടുംബം

അട്ടപ്പാടി മധു കൊലപാതക കേസില്‍ പ്രോസിക്യൂട്ടര്‍മാരുടെ പേരുകള്‍ നിര്‍ദേശിച്ചുള്ള പട്ടിക കുടുംബം കൈമാറി. നാല് അഭിഭാഷകരുടെ പേരുകളുള്ള പട്ടികയാണ് സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമാണ് പേരുകള്‍ കൈമാറിയത്. അഭിഭാഷകരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ മധുവിന്റെ കുടുംബം തയ്യാറായില്ല. നാലുപേരില്‍ ഒരാളെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറും മറ്റൊരാളെ അഡീഷണല്‍ പ്രോസിക്യൂട്ടറും ആക്കണമെന്നാണ് കുടുംബത്തിന്റെ ശുപാര്‍ശ.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വിചാരണയ്ക്ക് ഹാജരാവാത്തത് വിവാദമായിരുന്നു. രണ്ടാമത്തെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറും കേസില്‍ നിന്നും ഒഴിവായിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പുതിയ പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു.

പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മധുവിന്റെ കുടുംബം രംഗത്തെത്തി. അഡീ. ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്

മധുവിനെ മുക്കാലിയില്‍ നിന്ന് കൊണ്ടുപോയ പോലീസ് ജീപ്പില്‍ എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അസ്വസ്ഥതയൊന്നുമില്ലാതെയാണ് മധു ജീപ്പില്‍ കയറിയത്. പിന്നെ മധു എങ്ങനെ മരിച്ചുവെന്ന് മനസിലാകുന്നില്ല. മുക്കാലിയില്‍ നിന്ന് അഗളിയിലേക്ക് അരമണിക്കൂര്‍ മതിയെന്നിരിക്കെ ഒന്നേ കാല്‍ മണിക്കൂറാണ് യാത്രക്ക് എടുത്തതെന്ന് പരിശോധിക്കണം. മധുവിനെ കണ്ടെത്തിയ അഞ്ചുമുടിയിലെ പാറ ഗുഹയ്ക്കടുത്ത് മരം മുറി നടന്നിരുന്നതായി സംശയമുണ്ട്. മെഷീന്‍ കൊണ്ട് മരം മുറിക്കുന്നതിന്റെ ശബ്ദം കേട്ടിരുന്നു. മധു കൊല്ലപ്പെടുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പേ മധുവിന്റെ നെറ്റിയില്‍ ആരോ തോക്കുചൂണ്ടിയതായും കുടുംബം ആരോപിച്ചു. ഇതൊന്നും പോലീസ് അന്വേഷിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in