

നടി ആക്രമിക്കപ്പെട്ട കേസില്‍ ഡിസംബര്‍ എട്ടിന് അന്തിമ വിധി പറയുമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അറിയിച്ചിരിക്കുന്നു. സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്. വിചാരണ ഏഴ് വര്‍ഷത്തോളം നീണ്ടു. ഇതിനിടയില്‍ കോവിഡ് മൂലം മുടങ്ങിയ വിചാരണ പിന്നീട് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു. 2017 ഫെബ്രുവരി 17നായിരുന്നു നടി ആക്രമണത്തിന് ഇരയായത്. പള്‍സര്‍ സുനി എന്ന എന്‍.എസ്.സുനില്‍ ഒന്നാം പ്രതിയായ കേസില്‍ ദിലീപ് ആണ് എട്ടാം പ്രതി. തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്. വിചാരണക്കിടെ ദിലീപ് മേല്‍ക്കോടതികളെ സമീപിച്ചതടക്കം കാലതാമസത്തിന് കാരണമായിരുന്നു. നിശ്ചിത കാലയളവില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് വിചാരണക്കോടതിക്ക് സുപ്രീം കോടതി ഒന്നിലേറെ തവണ നിര്‍ദേശം നല്‍കിയത് അടക്കം ഒട്ടേറെ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രമാദമായ കേസാണ് ഇപ്പോള്‍ അന്തിമവിധിയിലേക്ക് എത്തിയിരിക്കുന്നത്.
2017 ഫെബ്രുവരി 17ന് രാത്രിയിലാണ് നടി ആക്രമിക്കപ്പെട്ടത്. തൃശൂരിലെ വീട്ടില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടു പോകുകയും ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. നെടുമ്പാശ്ശേരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ബലാല്‍സംഗക്കുറ്റത്തില്‍ ഗൂഢാലോചന ആരോപിച്ചാണ് ദിലീപിനെ കേസില്‍ പ്രതിചേര്‍ത്തത്. 2017 ജൂലൈ 10ന് ദിലീപിനെ അറസ്റ്റ് ചെയ്തു. 85 ദിവസത്തിന് ശേഷം ഒക്ടോബര്‍ മൂന്നിനാണ് പിന്നീട് ദിലീപിന് ജാമ്യം ലഭിച്ചത്. കേസില്‍ 2017 നവംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
വനിതാ ജഡ്ജി വാദം കേള്‍ക്കണമെന്ന് 2018 ജനുവരിയില്‍ ആക്രമിക്കപ്പെട്ട നടി ആവശ്യമുന്നയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ സെഷന്‍സ് ജഡ്ജ് ആയിരുന്ന ഹണി എം. വര്‍ഗീസിനെ കേസിനായി ഹൈക്കോടതി നിയമിച്ചു. 2018 മാര്‍ച്ച് എട്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചു. കേസിന്റെ നടപടിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതി വിലക്കിയിരുന്നു. കേസിന്റെ വിചാരണാ നടപടികള്‍ പ്രസിദ്ധീകരിക്കരുതെന്ന ദിലീപിന്റെ ആവശ്യം പരിഗണിച്ചായിരുന്നു നടപടി. ഇതിനിടയില്‍ കോവിഡ് മൂലം വിചാരണാ നടപടികള്‍ മാസങ്ങളോളം മുടങ്ങി. ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് 2020 നവംബറില്‍ നടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആ ആവശ്യം കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കേസില്‍ നിന്ന് പിന്‍മാറി. സംസ്ഥാന സര്‍ക്കാരും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. 2021ല്‍ വിചാരണ ആറ് മാസത്തേക്ക് കൂടി സുപ്രീം കോടതി നീട്ടി നല്‍കി.
2021 ഡിസംബറില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ വിചാരണ വീണ്ടും നീളാന്‍ കാരണമായി. ദിലീപിന്റെ വീട്ടില്‍ വെച്ച് പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കുകയും 2022 ജനുവരി 3ന് പൊലീസ് തുടരന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതോടെ വിചാരണ വീണ്ടും നീട്ടി. 2022 ഒക്ടോബറില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് കുറ്റപത്രത്തിന്റെ ഭാഗമാക്കുകയും ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിയാക്കുകയും ചെയ്തു. തെളിവ് നശിപ്പിച്ചുവെന്നതായിരുന്നു ഇയാള്‍ക്കെതിരായ കുറ്റം.
2023 ഓഗസ്റ്റിലാണ് പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന് നടി കോടതിയെ അറിയിച്ചത്. ഇതിനെത്തുടര്‍ന്നുണ്ടായ കോലാഹലങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്ന് തവണ മാറിയെന്ന അന്വേഷണ റിപ്പോര്‍ട്ട് 2024 മാര്‍ച്ചിലാണ് സമര്‍പ്പിക്കപ്പെട്ടത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് രാഷ്ട്രപതിക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.
നാലര വര്‍ഷം കൊണ്ടാണ് കേസിലെ സാക്ഷി വിസ്താരം പൂര്‍ത്തിയായത്. ചലച്ചിത്ര താരങ്ങള്‍ അടക്കം 28 സാക്ഷികള്‍ കൂറുമാറിയ കേസ് കൂടിയാണ് ഇത്. 2024 ഡിസംബര്‍ 11ന് അന്തിമവാദം ആരംഭിച്ചു. 2025 ഏപ്രില്‍ 9ന് പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അത് കോടതി തള്ളിയിരുന്നു.