ഹൗഡി മോഡി സ്‌പോണ്‍സര്‍ക്ക് ഇന്ധന ഇറക്കുമതി കരാര്‍; യുഎസ് കമ്പനിയുമായുള്ള വമ്പന്‍ ഉടമ്പടി വിവാദത്തില്‍
യുഎസിലെ ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഹൗഡി മോഡി പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍മാരായിരുന്ന ടെലൂറിയന്‍ കമ്പനിക്ക് ഇന്ധന ഇറക്കുമതി കരാര്‍ നല്‍കിയത് വിവാദത്തില്‍. ഇന്ത്യന്‍ എണ്ണ കമ്പനികള്‍ കഴിഞ്ഞ മേയില്‍ ഉപേക്ഷിച്ച കരാര്‍ പുനരുജ്ജീവിപ്പിച്ചെന്നാണ് ആരോപണം. റഫാല്‍ യുദ്ധവിമാന കരാറിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ വിവാദം. വന്‍ തോതിലുള്ള ഇന്ധന ഇറക്കുമതിക്കുള്ള പെട്രോനെറ്റ്-ടെലൂറിയന്‍ കരാര്‍, ഒരു യുഎസ് കമ്പനിയുമായി എണ്ണകമ്പനികള്‍ ഏര്‍പ്പെടുന്ന ഏറ്റവും വലിയ കരാറാണ്. സെപ്റ്റംബര്‍ 21 ന് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് കരാര്‍ ഒപ്പിട്ടതെന്ന് ‘ദ ക്വിന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
'പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പ് വെക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. പെട്രോനെറ്റുമായുള്ള പങ്കാളിത്തം ഊഷ്മളമായി മുന്നോട്ട് കൊണ്ടുപോകണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.' പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തില്‍ മെഗ് ഗെന്റില്‍ പറഞ്ഞു. കരാറിലൂടെ ഹൗഡി മോഡിയുടെ സ്‌പോണ്‍സറായ ടെലൂറിയം പ്രതിവര്‍ഷം ഇന്ത്യയിലേക്ക് അഞ്ച് ദശലക്ഷം ടണ്‍ വരെ ദ്രവീകൃത പ്രകൃതി വാതകം ഇറക്കുമതി ചെയ്യും. 17,668 കോടി രൂപയാണ് കരാര്‍ ചെലവ്. പൊതുമേഖല സ്ഥാപനങ്ങളായ ഗെയില്‍, ബിപിസിഎല്‍, ഒഎന്‍ജിസി, ഒഐസി എന്നിവയുമായി ചേര്‍ന്നുള്ള സംരംഭമാണ് പെട്രോനെറ്റ്.
എന്നാല്‍ മോഡിയുടെ സാന്നിധ്യത്തില്‍ വീണ്ടും ധാരണാപത്രം മാത്രമാണ് ഒപ്പിട്ടതെന്നും, അത് കരാറല്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. 2020 മാര്‍ച്ചില്‍ കരാര്‍ അന്തിമമാക്കാന്‍ കഴിയുമെന്നും പരാമര്‍ശിക്കുന്നു.