ഏത് കോളേജിലാണ് ചേരേണ്ടത്? പരിഗണിക്കാം ഈ അഞ്ച് കാര്യങ്ങൾ

ഏത് കോളേജിലാണ് ചേരേണ്ടത്?  പരിഗണിക്കാം ഈ അഞ്ച് കാര്യങ്ങൾ
Summary

ഭൂരിപക്ഷം സ്വകാര്യ സ്വാശ്രയ കോളേജുകളുടെ സ്ഥിതി പരിതാപകരമായ അവസ്ഥയിലാണ്. എൻജിനിയറിംഗിന് ഡിമാന്റ് കുറഞ്ഞതോടെ പലയിടത്തും സ്റ്റാഫ് കുട്ടികൾക്കായി കാൻവാസിംഗ് നടത്തുന്നുണ്ട്. ഫീസ് കുറക്കാം, വിമാനത്തിൽ കയറ്റാം എന്നിങ്ങനെ പലതരം ഓഫറുകൾ കാണും. വീഴരുത്. അടുത്ത നാല് വർഷം ഇവ നിലനിൽക്കണമെന്നില്ല. ഡോ. സുനിൽ തോമസ് തോണിക്കുഴിയിൽ എഴുതുന്നു

കേരളത്തിൽ ആകെ 160 എൻജിനിയറിംഗ് കോളേജുകളുണ്ട്. (ഈ വർഷം ചിലത് പൂട്ടി.) അവയിൽ മിക്കതും ആളെ പിടിക്കാൻ വലയുമായി ഇറങ്ങിക്കഴിഞ്ഞു. ചില പരസ്യങ്ങളൊക്കെ കണ്ടാൽ ഫൈവ് സ്റ്റാർ ഹോട്ടലിലാണോ ഇവർ കുട്ടികളെ പഠിപ്പിക്കുന്നത് എന്ന് തോന്നും.

കേരളത്തിലെ ഒരു കോളജും ലോകനിലവാരത്തിലുള്ളതല്ല. എല്ലാവർക്കും വിദേശത്തോക്കെ പോകാനാവില്ലല്ലോ. അതിനാൽ ഉള്ളതിൽ നിന്ന് നിങ്ങൾ ശ്രദ്ധാപൂർവ്വം കോളേജ് തിരഞ്ഞെടുക്കണം. പത്രത്തിലെ കരിയർ ഗുരുക്കൻമാരും ചില കോഴ്സുകൾ പഠിച്ചാൽ ഭയങ്കര സ്കോപ്പാണ് എന്നു പറയുന്ന വാട്ട്സാപ്പ് മാമൻമാരും കളം നിറഞ്ഞ് നിൽക്കുന്ന സമയമാണ്. ഓരോ കോളേജും ഓരോ ഇക്കോ സിസ്റ്റം ആണെന്ന് പറയാം.

ഒരു കോളേജ് ഇക്കോ സിസ്റ്റത്തിൽ ഉള്ളത് താഴെപ്പറയുന്ന ഘടകങ്ങളാണ്.

1) മാനേജ്മെന്റ്

2) അധ്യാപകർ

3) വിദ്യാർത്ഥികൾ

4) കാമ്പസ്

5) അലുമിനി

ഈ അഞ്ച് ഘടകങ്ങളും പരിഗണിച്ചാവണം കോളേജിന്റെ തിരഞ്ഞെടുപ്പ്. ഓരോന്നും നിങ്ങളുടെ ഭാവിയെ പല രീതിയിൽ ബാധിക്കും.

1) ആദ്യ ഘടകമായ മാനേജ്മെന്റിന്റെ കാര്യമെടുക്കുക. ഇടിമുറി നടത്താത്ത അക്കാദമിക്ക് കാര്യങ്ങളിൽ നേരിട്ടിടപെടാത്ത ഒരു മാനേജ്മെന്റിനെ വേണം തിരഞ്ഞെടുക്കാൻ. ചില മാനേജ്മെന്റിന് ഇന്റർണൽ മാർക്കെന്തെന്ന് നിശ്ചയമുണ്ടാവില്ല. അതവർ തിരുത്തിയേക്കാം. കൗമാരക്കാരന്റെ കൗതുകങ്ങളെ പലപ്പോഴും അന്താരാഷ്ട്ര കോടതിയിൽ വിചാരണ ചെയ്യേണ്ട കുറ്റങ്ങളായിട്ടാകും ഇവർ കാണുക.

സർക്കാർ നടത്തുന്ന കോളേജുകളാണ് ആദ്യം പരിഗണിക്കാവുന്നത്, തുടർന്ന് സർക്കാർ എയ്ഡഡ്, സർക്കാർ നിയന്ത്രിത കോളേജുകൾ എന്നിവ പരിഗണിക്കാം (IHRD , L B S, CAPE എന്നീ ക്രമത്തിൽ) സർക്കാർ / സർക്കാർ നിയന്ത്രിത കോളേജുകൾക്ക് വലിയ ഷോ ഒന്നും ഉണ്ടാകില്ല. ഹൈവേയിലൊന്നും യാതൊരു പരസ്യവും കാണില്ല. മിക്കവാറും ബോർഡു പോലും കണ്ടെന്ന് വരില്ല. പക്ഷെ അടുത്ത നാലു വർഷം അവ പ്രവർത്തിക്കും എന്ന് ഉറപ്പുണ്ട്. സർക്കാരിന് നിങ്ങളുടെ അക്കാദമിക് കാര്യത്തിൽ പ്രത്യേക താൽപര്യമൊന്നുമില്ല. നിങ്ങളായി നിങ്ങടെ പാടായി.

സർക്കാർ സ്ഥാപനങ്ങൾ ബഹുകേമമാണെന്നൊന്നും പറയാൻ ഞാനില്ല. ഇവിടെ പഠിച്ചാൽ എളുപ്പത്തിൽ തടി കേടാകില്ല. സർക്കാരിന്റെ ഇടിമുറി പോലിസ് സ്റ്റേഷനിലാണ്. അവിടെ എത്തിപ്പെടാതിരുന്നാൽ മതി.

കഴിഞ്ഞ കുറേ വർഷങ്ങളായി സർക്കാർ കോളേജികളിൽ ടെക്വിപ് വഴിയൊക്കെ നല്ല രീതിയിൽ സൗകര്യങ്ങൾ കൂട്ടിയിട്ടുണ്ട് ഇടതുപക്ഷ സർക്കാർ ഈ സ്ഥാപനങ്ങളോട് ഇപ്പോൾ വളരെ സൗഹാർദ്ദപരമായ സമീപനമാണെടുത്തിട്ടുള്ളത്. വരും വർഷങ്ങളിൽ പൊതു വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ നിക്ഷേപം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു ബജറ്റിൽ ഇപ്പോൾത്തന്നെ IHRD ക്കും LBS നും നല്ല ഒരു തുക നീക്കിവെച്ചിട്ടുണ്ട്. ഇത് നല്ല സൂചനയാണ്.

സർക്കാർ നിയന്ത്രണത്തിൽ 33 സ്ഥാപനങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. പരസ്യം അധികം ഇല്ലെങ്കിലും ഇവയെല്ലാം നല്ല നിലയിൽത്തന്നെയാണ് പ്രവർത്തിക്കുന്നത്. നിലവിലെ സ്ഥിതിയിൽ എൻട്രസ് പരീക്ഷ ക്വാളിഫൈ ചെയ്യുന്നവർക്ക് സർക്കാർ സ്ഥാപനങ്ങളിൽ ഇക്കൊല്ലം അഡ്മിഷന് ബുദ്ധിമുട്ടുണ്ടാവില്ല. ഈ വർഷം ഇവിടങ്ങളിലെല്ലാം തന്നെ നല്ല രീതിയിൽ പ്ലേസ്‌മെന്റും നടന്നു.

ഭൂരിപക്ഷം സ്വകാര്യ സ്വാശ്രയ കോളേജുകളുടെ സ്ഥിതി പരിതാപകരമായ അവസ്ഥയിലാണ്. എൻജിനിയറിംഗിന് ഡിമാന്റ് കുറഞ്ഞതോടെ പലയിടത്തും സ്റ്റാഫ് കുട്ടികൾക്കായി കാൻവാസിംഗ് നടത്തുന്നുണ്ട്. ഫീസ് കുറക്കാം, വിമാനത്തിൽ കയറ്റാം എന്നിങ്ങനെ പലതരം ഓഫറുകൾ കാണും. വീഴരുത്. അടുത്ത നാല് വർഷം ഇവ നില നിൽക്കണമെന്നില്ല. പല സ്ഥലത്തും അധ്യാപകർക്ക് ശമ്പളമില്ല. ഉള്ളവർ തന്നെ രക്ഷപെടാൻ ശ്രമിക്കുന്നു. നാഷണൽ ഹൈവേയിൽ ചൂണ്ടുപലകയും ഫൈവ് സ്റ്റാർ പരസ്യങ്ങളുമുണ്ടായിരുന്ന ചില കോളേജുകൾ കഴിഞ്ഞ ഒന്നു രണ്ട് വർഷത്തിനുള്ളിൽ നിന്നു പോയി.

കഴിയുമെങ്കിൽ മദ്യ മുതലാളിമാർ, ബ്ലേഡുകൾ, വ്യക്തി കേന്ദ്രീകൃത സമുദായ സംഘടനകൾ തുടങ്ങിയവ നടത്തുന്ന സ്ഥാപനങ്ങൾ ഒഴിവാക്കണം. പല കോളേജുകളിലും സർക്കാർ നിശ്ചയിച്ച ഫീസിന് പുറമേ ഫൈൻ, യൂണിഫോം പുസ്തകങ്ങൾ, വണ്ടി, റോക്കറ്റ്, നേർച്ച, കാഴ്ച തുടങ്ങി നൂറുകണക്കിന് പണം പിടുങ്ങൽ പദ്ധതികളുണ്ട്. സൂക്ഷിച്ച് വേണം തല വെക്കാൻ. സ്വകാര്യ സ്ഥാപനങ്ങളിൽ വ്യക്തിസ്വാതന്ത്ര്യം പൊതുവേ കുറവായിരിക്കും. പാഠഭാഗങ്ങൾ അരച്ചുകലക്കി വായിൽ തിരുകും. അവസാനം യാതൊരു കാര്യ വിവരവുമുണ്ടാകില്ല. ഒഴുക്കിനനുസരിച്ച് നീന്തുന്നവർക്ക് തടി കേടാകാതെ കഴിച്ചിലാക്കാം. വേണമെങ്കിൽ ബാങ്ക് ടെസ്റ്റ് എഴുതാം.

കഴിഞ്ഞ വർഷം 70% എങ്കിലും സീറ്റ് ഫില്ലാകാത്ത സ്വകാര്യ കോളേജുകളെ യാതൊരു കാരണവശാലും പരിഗണിക്കരുത്.നാലു വർഷം അവ നിലനിൽക്കില്ല. സർക്കാർ കോളേജുകൾ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പൂട്ടിപ്പോകാൻ സാധ്യത കുറവാണ്. KTU വിന്റെ സൈറ്റിൽ നോക്കിയാൽ കഴിഞ്ഞ വർഷം എത്ര കുട്ടികൾ ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതി എന്നറിയാം. ഇതിൽ നിന്ന് ഏകദേശം എത്ര കുട്ടികൾ അഡ്മിഷൻ എടുത്തു എന്നറിയാം. എൻട്രൻസ് കമ്മീഷണറുടെ സൈറ്റിൽ കഴിഞ്ഞ വർഷത്തെ നാലാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് ഉണ്ട്. അതും പരിശോധിക്കാം.

2) അടുത്തത് അധ്യാപകരാണ്. കഴിവും കമ്മിറ്റ്മെന്റുമുള്ള അധ്യാപകരുടെ എണ്ണം എൻജി നിയറിംഗ് വിദ്യാഭ്യാസ മേഖലയിൽ തുലോം കുറവാണ്. എം ടെക്ക് ആണ് ഒരു എൻജിനിയറിംഗ് അധ്യാപകന് വേണ്ട കുറഞ്ഞ യോഗ്യത. കഴിഞ്ഞ കുറേ വർഷങ്ങളായി മിടുക്കൻമാർക്കൊക്കെ ബി ടെക്‌ കഴിയുമ്പോൾത്തന്നെ ജോലി കിട്ടുന്നുണ്ട്. എംടെക് IIT,NIT പോലെയുള്ള സ്ഥലങ്ങളിൽ ചെയ്യുന്നവരും ഇപ്പോൾ അധ്യാപക ജോലിക്ക് വരുന്നില്ല.

നിങ്ങൾ കോളേജ് തിരഞ്ഞെടുക്കുമ്പോൾ അവിടുത്തെ അധ്യാപകരുടെ യോഗ്യതയും നിലവാരവും പരിശോധിക്കണം. ഈ വിവരം അതത് കോളേജുകളുടെ വെബ്സൈറ്റിൽ കാണും. പൂർവ്വ വിദ്യാർത്ഥികൾ,ഇപ്പോഴത്തെ വിദ്യാർത്ഥികൾ എന്നിവരോട് ഇക്കാര്യത്തിൽ അഭിപ്രായം ചോദിക്കാം.ഗവർമെന്റ് കോളേജിലൊക്കെ ഫാക്കൽട്ടി മെച്ചമാണ്. മേൽപറഞ്ഞ കൂട്ടർ ഇല്ലെന്നല്ല. താരതമ്യേന കുറവാണ്. സ്വകാര്യ കോളേജുകളെക്കുറിച്ച് ഒന്നും പറയുന്നില്ല.

അധ്യാപകരുടെ വൈവിധ്യം ഒരു കോളജിന്റെ വിജയത്തിന് അത്യാവശ്യമാണ്. ഫാക്കൽട്ടി പുരുഷൻമാരും സ്ത്രീകളും വേണം. വിവിധ മതക്കാർ, ദേശക്കാർ ,പലയിടങ്ങളിൽ പഠിച്ചവർ, പുറത്ത് ജോലി ചെയ്തിട്ടുള്ളവർ എന്നിങ്ങനെ വിവിധ തരം ആളുകളുണ്ടെങ്കിൽ നിങ്ങൾക്ക് കിട്ടുന്ന എക്സ്പോഷർ മെച്ചപ്പെട്ടതാകും. എല്ലാ അധ്യാപകരും ഒരേ പോലെ വേഷം ധരിക്കുന്ന, ഒരേ രീതിയിൽ ഭക്ഷണം കഴിക്കുന്ന, പ്രാർത്ഥിക്കുന്ന, ചിന്തിക്കുന്ന, മനേജ്മെൻറ് പറഞ്ഞാൽ തലകുത്തി നിൽക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കുക. വലിയ വില ചിലപ്പോൾ കൊടുക്കേണ്ടി വരാം.

സർക്കാർ /സർക്കാർ നിയന്ത്രിത കോളേജുകളിൽ 60% സ്ഥിരം അധ്യാപകരുണ്ട്. അവർ എല്ലാവരും സമ്പൂർണ്ണജ്ഞാനികളൊന്നുമല്ല. പക്ഷെ മികച്ചവർ ഉണ്ട്. ബാക്കി ഗസ്റ്റ് ഫാക്കൾട്ടി വെച്ചാണ് നടത്തുന്നത്.

3) ഇനി നോക്കേണ്ടത് നിങ്ങളുടെ കൂടെ ആരൊക്ക പഠിക്കാനുണ്ടാവും എന്നതാണ്. വൈവിധ്യമാണിവിടെയും പ്രധാനം.ഇതിനും ഇപ്പോൾ പഠിക്കുന്ന വിദ്യാർത്ഥികളോട് അന്വേഷിക്കാം. വിദ്യാർത്ഥികളുടെ വൈവിധ്യം സ്ഥാപനത്തിന്റെ സൽപേരുമായി ബന്ധപ്പെട്ടാണിരിക്കുനത്. കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്ന് കുട്ടികൾ പഠിക്കാൻ വരുന്നുണ്ടെങ്കിൽ അത് ഒരു നല്ല ലക്ഷണമാണ്. നിങ്ങളുടെ പഠന കാലത്തിലെ നല്ലൊരു സമയം സഹപാഠികളുടെയൊപ്പമാവും ചിലവഴിക്കുന്നത്.

നിങ്ങൾ ക്ലാസിൽ നിന്ന് പഠിക്കുന്നതിനേക്കാളേറെ അവരിൽ നിന്നാവും പഠിക്കുക. എല്ലാ കുട്ടികളും പാട്ടു പാടുന്ന ഒരു ക്ലാസിലാണ് നിങ്ങൾ ചേരുന്നതെങ്കിൽ കാലക്രമേണ നിങ്ങളും അങ്ങനെ തന്നെ ചെയ്യും.

അൽപം രാഷ്ട്രീയവും മറ്റ് കലാപരിപാടികളുമൊകെയുള്ള കോളേജുകളാണ് നല്ലത്. പഠനം കഴിഞ്ഞ് നിങ്ങൾ ഈ സമൂഹത്തിൽ തന്നെയാണ് ജീവിക്കേണ്ടത്. ബ്രോയിലർ കോഴികളായിട്ടല്ല ചെറുപ്പക്കാർ വളരേണ്ടത്.അധികമായാൽ അമൃതും വിഷമാണെന്ന് മറക്കരുത് . രാഷട്രീയ അതിപ്രസരമുള്ളയിടത്ത് ചേരാതിരിക്കുന്നതാണ് നന്ന്. കഴിഞ്ഞ രണ്ടു മൂന്ന് വർഷത്തെ ചരിത്രം പരിശോധിക്കുന്നത് നന്നായിരിക്കും.

4) ഇനി പരിഗണിക്കേണ്ടത് കാമ്പസ് എങ്ങിനെയാണെന്നുള്ളതാണ്. കാമ്പസ് നഗരത്തിലോ നഗരപ്രാന്തത്തിലോ ഉള്ള കോളേജുകൾക്ക് മുൻഗണന കൊടുക്കാം ( വല്ലപ്പോഴും ഒരു മാറ്റിനിയൊക്കെ കാണണ്ടെ ? ) ഹോസ്റ്റൽ സൗകര്യമുണെങ്കിൽ അവിടെ ഇടി മുറിയില്ലെന്ന് ഉറപ്പ് വരുത്തണം.

ആൺകുട്ടികളേയും പെൺകുട്ടികളേയും തരംതിരിച്ച് കാണുന്ന കാമ്പസുകളുണ്ട്. പലയിടത്തും തമ്മിൽ സംസാരിക്കുന്നതിന് വിലക്കുണ്ടെന്ന് കേൾക്കുന്നു. കുട്ടികൾക്ക് മിനിമം വ്യക്തിസ്വാതന്ത്ര്യം ഉള്ള സ്ഥലങ്ങളാവണം തിരഞ്ഞെടുക്കേണ്ടത്. സഞ്ചാരസ്വാതന്ത്യം തിരെയില്ലാത്ത സ്ഥലങ്ങൾ, ഒരു ദിവസം താമസിച്ചെത്തിയാൽ സെക്യൂരിട്ടി കണ്ണുരുട്ടുന്നയിടങ്ങൾ, പുരോഹിതൻമാർ സദാചാര പോലിസിന്റെ പണിയെടുക്കുന്ന സ്ഥലങ്ങൾ ഒക്കെ ഗുണത്തേക്കാൾ ദോഷമേ ചെയ്യു. ഈ ലോകത്ത് സ്ത്രീകളും പുരുഷൻമാരും ഉണ്ടെന്ന കാര്യം മറക്കരുത്. സദാചാരം സ്വയം ആർജിക്കേണ്ട ഒന്നാണെന്നും. മാതാപിതാക്കളെ ഇതു പറഞ്ഞ് മനസ്സിലാക്കിക്കുന്നതിലാണ് നിങ്ങളുടെ വിജയം.

5 ) അലുമിനി

മുൻപ് കോളേജിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളാണ് കോളേജിന്റെ സൽപേര് നിലനിർത്തുന്നത്. പലപ്പോഴും കാമ്പസ് റിക്രൂട്ട്മെന്റിലൊക്കെ അലുമിനിയുടെ സ്വാധീനം നന്നായിട്ടുണ്ടാകും. പഠിച്ചിറങ്ങിയ സ്ഥാപനത്തേപ്പറ്റി അലുമിനിയുടെ അഭിപ്രായം തേടാവുന്നതാണ്. പണ്ട് പഠിച്ച സ്ഥാപനത്തെ നൊസ്റ്റാൾജിയ യോടു കൂടിയാണ് അലുമിനി കാണുന്നതെങ്കിൽ സ്ഥാപനം കുഴപ്പമില്ലാത്ത സ്ഥലമാകും. കോഴ്സ് കഴിഞ്ഞിറങ്ങുമ്പോൾ കുട്ടികൾക്ക് സ്ഥാപനത്തോട് വിരോധം തോന്നുന്നുണ്ടെങ്കിൽ, അത്തരം ഇടങ്ങളിലെ സ്റ്റുഡന്റ് ലൈഫ് ഒട്ടും സുഖകരമാവില്ല. ഓരോ സ്ഥാപനത്തിനു ചുറ്റും ഒരു സംസ്കാരമുണ്ടായിരിക്കണം. (പത്തിരുപത് കൊല്ലം കഴിയുമ്പോൾ നമുക്ക് അലുമിനി മീറ്റ് ഒക്കെ നടത്തണ്ടെ?)

അവസാനമായി ഒരു കാര്യം കൂടി കോളേജുകൾ ഇടുന്ന പരസ്യങ്ങൾ, മുഖ്യധാരാ പത്രങ്ങളിലെ കരിയർ വാർത്തകൾ, അവിടെ കോളം എഴുതുന്നവർ എന്നിവ ഒരു കാരണവശാലും വിശ്വസിക്കരുത്. പ്രത്യേകിച്ചും പ്ലേസ് മെൻറ് സംബന്ധിച്ചുള്ളവ അവകാശ വാദങ്ങൾ '. നൂറ് ശതമാനം പ്ലേസ്മെൻറ് ഒരിടത്തും നടക്കുന്നില്ല. മുൻനിര കമ്പനികളിൽ ജോലി ലഭിക്കാൻ നിങ്ങൾക്ക് അത്യാവശ്യം മെരിറ്റ് ഉണ്ടാകണം. പത്രപ്പരസ്യം ചെയ്ത് ആളെക്കൂട്ടുന്ന ഇടങ്ങളിൽ പലപ്പോഴും മെറിറ്റിൽ വെള്ളം ചേർക്കും. ഇത് കാമ്പസ് റിക്രൂട്ട്മെന്റിന് വരുന്ന കമ്പനികൾക്ക് ഇത് നന്നായി അറിയാം. നുറുശതമാനവും മെറിറ്റിൽ അഡ്മിഷൻ നടത്തുന്ന ഇടങ്ങളിലാണ് മിടുക്കർ കുടുതലായി കാണുക എന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ.

പല പരസ്യങ്ങളിലും കോളേജുകൾ കുട്ടികൾ ഹിന്ദി സിനിമയിലെ വില്ലന്റെ മാതിരിയുള്ള യൂണിഫോം ഒക്കെ ധരിച്ച് കമ്പ്യൂട്ടറിന്റെ മുന്നിലും വിമാനത്തിന്റെ മുന്നിലും പോസ് ചെയ്യുന്നത് കാണാം. പ്രത്യേകിച്ച് കാര്യമൊന്നുമില്ല. യൂണിഫോമിന്റെ തിളക്കമോ വടിവോ അല്ല കോളേജ് ജീവിതത്തിന്റെ കാതൽ. കോളേജ് ജീവിതം അടിച്ച് പൊളിക്കാൻ മാത്രമുള്ളതല്ല നിങ്ങളുടെ ഭാവിയുടെ അടിത്തറയിടേണ്ട സമയം കൂടിയാണത്.

ചുരിക്കിപ്പറഞ്ഞാൽ കുറച്ചു നാൾ മുമ്പിറങ്ങിയ ആനന്ദം സിനിമയും കോളേജുമായി വലിയ ബന്ധമൊന്നുമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in