ഒരാശങ്കയും വേണ്ട, മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തില്‍ പോയത് കൊവിഡ് പ്രതിരോധത്തെ ബാധിക്കില്ലെന്ന് ഇപി ജയരാജന്‍

ഒരാശങ്കയും വേണ്ട, മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തില്‍ പോയത് കൊവിഡ് പ്രതിരോധത്തെ ബാധിക്കില്ലെന്ന് ഇപി ജയരാജന്‍

മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും നിരീക്ഷണത്തില്‍ പോയതില്‍ ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍ ദ ക്യുവിനോട്. കൊവിഡ് പ്രതിരോധത്തെയോ മറ്റ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെയോ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണനും ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീമിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ.പി ജയരാജന്‍, കെകെ ശൈലജ, എ.സി മൊയ്തീന്‍, വിഎസ് സുനില്‍കുമാര്‍, എകെ ശശീന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സ്വമേധയാ ക്വാറന്റൈനില്‍ പോയത്.

ഇ.പി ജയരാജന്‍ ദ ക്യുവിനോട്

കോഴിക്കോട് വിമാനദുരന്തമുണ്ടായപ്പോള്‍ ദുഖകരമായ സ്ഥിതിയും ജനങ്ങളുടെ ആശങ്കയും മനസ്സിലാക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അവിടെ പോയത്. മലപ്പുറം കളക്ടര്‍ കെ ഗോപാലകൃഷ്ണനും എസ്പി അബ്ദുള്‍ കരീമുമെല്ലാം അവിടെയുണ്ടായിരുന്നു. ഞങ്ങളെല്ലാം സമ്പര്‍ക്കത്തിന് സാധ്യതയുള്ള നിലയിലായിരുന്നു. പിന്നീടാണ് കളക്ടറും എസ്പിയും കൊവിഡ് പോസിറ്റീവ് ആകുന്ന സ്ഥിതിയുണ്ടായത്. സ്വാഭാവികമായും സമ്പര്‍ക്കത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ നിരീക്ഷണത്തില്‍ പോകാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു. അതിന്റെയടിസ്ഥാനത്തില്‍ അന്ന് അവിടെയുണ്ടായിരുന്ന ഞാനും മറ്റ് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയായിരുന്നു. ഇത് ഒരുതരത്തിലും കൊവിഡ് പ്രതിരോധത്തെയോ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയോ ഭരണസംവിധാനത്തെയോ ബാധിക്കില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വീട്ടില്‍ തുടര്‍ന്ന് സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനും ആവശ്യമായ നിര്‍ദേശങ്ങള്‍ കൊടുക്കാനും സംവിധാനങ്ങളുണ്ട്. അത് ഉപയോഗപ്പെടുത്തി കാര്യങ്ങള്‍ നിര്‍വഹിക്കും. വൈകാതെ എല്ലാവരും പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്യും. മുഖ്യമന്ത്രിയും താനടക്കം നിരീക്ഷണത്തിലുള്ള മന്ത്രിമാരും സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രിക്ക് പകരം കടകംപള്ളി സുരേന്ദ്രന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തും. കണ്ണൂരില്‍ തനിക്ക് പകരം ജില്ലാകളക്ടറാണ് സല്യൂട്ട് സ്വീകരിക്കുക. അത്തരത്തില്‍ മറ്റ് മന്ത്രിമാര്‍ നിയോഗിക്കപ്പെട്ട ജില്ലകളില്‍ പകരം സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് സാഹചര്യമായതിനാല്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ലഘൂകരിച്ച് പ്രത്യേക ക്രമീകരണങ്ങളോടെയാണ് നടത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in