കുറുവടിയുമായി ചെക്ക് പോസ്റ്റില്‍ ആര്‍ എസ് എസ് പരിശോധന, അനുമതി നല്‍കിയിട്ടില്ലെന്ന് തെലങ്കാന പോലീസ്

കുറുവടിയുമായി ചെക്ക് പോസ്റ്റില്‍ ആര്‍ എസ് എസ് പരിശോധന, അനുമതി നല്‍കിയിട്ടില്ലെന്ന് തെലങ്കാന പോലീസ്

ലോക് ഡൗണിനിടെ തെലങ്കാന ചെക്ക് പോസ്റ്റുകളില്‍ കുറുവടിയുമായി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പരിശോധന. പരിശോധനയ്ക്കായി പൊലീസിനെ സഹായിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പ്രചരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ പരിശോധിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് തെലങ്കാന പൊലീസിന്റെ വിശദീകരണം.

ആര്‍എസ്എസിന്റെ യൂണിഫോമും കുറുവടിയുമായി പ്രവര്‍ത്തകര്‍ ഹൈദരാബാദ് ദേശീയപാതയില്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതായാണ് ഫോട്ടോ. യദാദ്രി ഭുവനഗിരി ജില്ലാ ചെക്ക് പോസ്റ്റില്‍ ദിവസവും 12 മണിക്കൂര്‍ ഇത്തരത്തില്‍ ആര്‍എസ്എസ് പരിശോധനയുണ്ടെന്നാണ് ട്വീറ്റ്.

ഏപ്രില്‍ 9 മുതല്‍ ഫോട്ടോകളും ട്വീറ്റുകളും പോസ്‌ററ് ചെയ്ത് തുടങ്ങിയതോടെ വിമര്‍ശനം ഉയര്‍ന്നു. പൊലീസിന്റെ ജോലി പുറത്തുള്ളവരെ ഏല്‍പ്പിച്ചിട്ടുണ്ടോയെന്നും ആര്‍ എസ് എസിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നുമാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ചതായി രചകൊണ്ട പൊലീസ് കമ്മീഷണര്‍ മഹേഷ് ഭഗവത് ഇന്ത്യന്‍ എക്‌സ്പ്രസിനോട് സ്വിരീകരിച്ചു. പൊലീസ് ഡ്യൂട്ടി ചെയ്യുന്നുണ്ടെന്നും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആവശ്യമില്ലെന്നും പറഞ്ഞ് പിന്തിരിപ്പിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ആര്‍എസ്എസ് ചെക്ക് പോസ്റ്റിലെ പരിശോധനയില്‍ നിന്നും പിന്മാറിയതായും പൊലീസ് വ്യക്തമാക്കി.

പൊലീസുമായി ആലോചിച്ചാണ് പ്രവര്‍ത്തകര്‍ ചെക്ക് പോസ്റ്റില്‍ പരിശോധനയ്ക്ക് പോയതെന്നാണ് ആര്‍എസ്എസിന്റെ വാദം. വിമര്‍ശനം ഉയര്‍ന്നതോടെ പൊലീസ് സമ്മര്‍ദ്ദത്തിലാകുകയായിരുന്നുവെന്ന് തെലങ്കാന പ്രാന്ത് പ്രചാര്‍ പ്രമുഖ് ആയുഷ് നദിംപള്ളി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in