വിദേശികളുടെ വിവരം കൈമാറിയില്ല; അമൃതാനന്ദമയി മഠത്തിനെതിരെ പഞ്ചായത്തിന്റെ പരാതി

വിദേശികളുടെ വിവരം കൈമാറിയില്ല; അമൃതാനന്ദമയി മഠത്തിനെതിരെ പഞ്ചായത്തിന്റെ പരാതി
Published on

വിദേശികളായ ഭക്തരുടെ വിവരം ആരോഗ്യവകുപ്പിന് കൈമാറാത്ത സംഭവത്തില്‍ അമൃതാനന്ദമയി മഠത്തിനെതിരെ ആലപ്പാട് പഞ്ചായത്ത് പരാതി നല്‍കി. മെഡിക്കല്‍ ഓഫീസര്‍മാര്‍ മഠത്തിലെത്തിയെങ്കിലും കൃത്യമായ വിവരം നല്‍കിയില്ല. ഇത് ലംഘിച്ചതിന് മഠം അധികൃതര്‍ക്കെതിരെ കേസ് എടുക്കണമെന്നാണ് പഞ്ചായത്തിന്റെ പരാതി. കരുനാഗപ്പള്ളി പൊലീസിന് പരാതി നല്‍കിയതായി ആലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം വി സഞ്ജീവ് ദ ക്യുവിനോട് പറഞ്ഞു.

മെഡിക്കല്‍ ഓഫീസര്‍മാര്‍ മഠത്തിലെത്തി താമസക്കാരുടെ വിവരം ശേഖരിച്ചിരുന്നു. സ്ഥിരം താമസക്കാര്‍ മാത്രമാണുള്ളതെന്നായിരുന്നു ആശ്രമം അധികൃതര്‍ അറിയിച്ചത്.

ആശ്രമത്തിലുള്ളവരുടെയും വിദേശത്തേക്ക് പോയവരുടെയും പട്ടിക ആരോഗ്യവകുപ്പിന് കൈമാറിയിരുന്നെങ്കിലും അത് വ്യാജമായിരുന്നു. 24 പേരുകളില്‍ വ്യത്യാസം കണ്ടതോടെയാണ് വീണ്ടും അന്വേഷിച്ചത്. അതിന് ശേഷമാണ് ആശുപത്രിയിലെത്തിച്ച് നിരീക്ഷണത്തിലാക്കിയത്.

എം വി സഞ്ജീവ്

ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 7 വരെ മഠത്തിലെത്തിയ വിദേശികളുടെ വിവരം സ്ഥലത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നല്‍കാനായിരുന്നു നിര്‍ദേശിച്ചത്. സര്‍ക്കാര്‍ നിര്‍ദേശിച്ചത് പോലെ വിദേശത്ത് നിന്നെത്തിയവരെ നിരീക്ഷണത്തിലാക്കിയിരുന്നുവെന്നാണ് അമൃതാനന്ദമയി മഠം അധികൃതരുടെ വിശദീകരണം.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കൊല്ലത്തെ വള്ളിക്കാവ് ആശ്രമത്തില്‍ ആളുകളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിയിരുന്നു. പകല്‍ ആശ്രമം സന്ദര്‍ശിക്കുന്നതിനും രാത്രി താമസിക്കുന്നതിനുമാണ് വിലക്ക്. വൈറസ് പകരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി.

Related Stories

No stories found.
logo
The Cue
www.thecue.in