സിഎഎ പ്രക്ഷോഭം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു; മംഗളുരുവില്‍ രണ്ട് പേര്‍ മരിച്ചത് പൊലീസ് വെടിവെയ്പില്‍
പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മൂന്ന് മരണം. മംഗളരുവില്‍ പൊലീസ് നടത്തിയ വെടിവെയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ജലീല്‍, നൗഷീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ് രണ്ട് പേര്‍ ആശുപത്രിയിലാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. രണ്ടു പേര്‍ കൊല്ലപ്പെട്ട വിവരം പൊലീസ് തന്നെയാണ് രാത്രിയോടെ സ്ഥിരീകരിച്ചത്. ഇന്നുച്ചയോടെ ആരംഭിച്ച പ്രതിഷേധപ്രകടനങ്ങളാണ് സംഘര്‍ഷത്തിലും പിന്നീട് വെടിവെയ്പിലും കലാശിച്ചത്. മംഗളുരുവിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നാളെ അര്‍ധരാത്രി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. മംഗളുരു നഗരത്തിലും ദക്ഷിണ കന്നഡ ജില്ലയിലും ഇന്റര്‍നെറ്റ് നിരോധിച്ചു.
രാജ്യത്തെ 13 പ്രധാന നഗരങ്ങളില്‍ പ്രതിഷേധമുണ്ടായി. ഡല്‍ഹിയില്‍ സീതാറാം യെച്ചൂരിയും ഡി രാജയും ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടി നേതാക്കളും ബെംഗളുരുവില്‍ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയും അറസ്റ്റ് ചെയ്യപ്പെട്ടു.
യുപി ലഖ്‌നൗവില്‍ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. മൊഹമ്മദ് വക്കീല്‍ എന്ന 25കാരനാണ് മരിച്ചത്. യുവാവ് മരിച്ചത് വെടിയേറ്റാണെന്ന് കിങ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു. ചികിത്സയിലുള്ള രണ്ട് പേരില്‍ ഒരാള്‍ക്കും വെടിയേറ്റതുമൂലമുണ്ടായ പരുക്കുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വെടിവെയ്പ് നടത്തിയിട്ടില്ലെന്നാണ് യുപി ഡിജിപി യുടെ വാദം. പ്രതിഷേധത്തിനിടെ പരുക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 55 പേരെ അറസ്റ്റ് ചെയ്തു.
മുംബൈ ഓഗസ്റ്റ് ക്രാന്തി മൈതാനില്‍ നടന്ന പ്രതിഷേധത്തില്‍ 30,000ല്‍ അധികം ആളുകള്‍ പങ്കെടുത്തു.
തമിഴ്‌നാട്ടില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധക്കാരും വിദ്യാര്‍ത്ഥികളും തെരുവിലിറങ്ങി. ഡല്‍ഹിയില്‍ നൂറ് കണക്കിന് പേരെ പൊലീസ് അസ്റ്റ് ചെയ്തു. രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിച്ചു. പൗരത്വഭേദഗതിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് അറിയിച്ച് ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ രംഗത്തെത്തി. പൗരത്വനിയമവും പൗരത്വ രജിസ്‌ട്രേഷനും രാജ്യവ്യാപകമായി നടപ്പാക്കുമെന്നും നഡ്ഡ പറഞ്ഞു. പൗരത്വനിയമത്തില്‍ മുസ്ലീംകള്‍ക്കുള്ള തെറ്റിദ്ധാരണ മാറ്റുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു.
ഇന്ത്യയുടെ ശബ്ദം അടിച്ചമര്‍ത്താനും സമാധാനപരമായ പ്രതിഷേധങ്ങള്‍ തടയാനും വേണ്ടി കോളേജുകളും ടെലിഫോണും ഇന്റര്‍നെറ്റ് സേവനവും അടച്ചിടാനും മെട്രോട്രെയിനുകളും പിടിച്ചിടാനും 144 പ്രഖ്യാപിക്കാനും സര്‍ക്കാരിന് അവകാശമില്ല. ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കലാണിത്.
രാഹുല്‍ ഗാന്ധി
പൗരത്വനിയമത്തില്‍ ഹിത പരിശോധന നടത്തണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. ഐക്യാരാഷ്ട്ര സംഘടനയോ ദേശീയ മനുഷ്യാവകാശകമ്മീഷനോ പോലുള്ള നിഷ്പക്ഷ സംഘടനകള്‍ വേണം ഹിതപരിശോധന നടത്താന്‍. എത്ര പേര്‍ ഈ നിയമത്തെ അനുകൂലിക്കുന്നുണ്ടെന്ന് അപ്പോള്‍ അറിയാം. റഫറണ്ടത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ മോഡി സര്‍ക്കാര്‍ രാജിവെച്ചൊഴിയണമെന്നും മമത ആവശ്യപ്പെട്ടു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം