വയനാട് മരംമുറിയില്‍ ഉത്തരവിറക്കിയത് റവന്യു-വനം മന്ത്രിമാരുടെ കൂടിയാലോചനക്ക് ശേഷമെന്ന് റിപ്പോര്‍ട്ട്. 2018ലെ സര്‍വ കക്ഷിയോഗത്തിന് ശേഷമാണ് മരംമുറിയുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. അന്നത്തെ റവന്യൂ- വനംമന്ത്രിമാര്‍ക്ക് പുറമേ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
കര്‍ഷകരുടെ ഭൂമിയില്‍ കിളിര്‍ത്തുവന്നതും വെച്ചുപിടിപ്പിച്ചതുമായ മരങ്ങള്‍ മുറിക്കാനുളള അനുവാദം വേണമെന്നുളള ആവശ്യം കര്‍ഷക സംഘടനകളുടെ ഭാഗത്ത് നിന്നും മലയോര പ്രദേശങ്ങളിലെ എംഎല്‍എമാരുടെ ഭാഗത്തും നിന്നും വിവിധ രാഷ്ട്രീയ കക്ഷികളുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നതായും മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മുട്ടില്‍ മരംമുറി അന്വേഷിക്കാന്‍ ഉന്നത പൊലീസ് സംഘം വയനാട്ടിലെത്തും. എഡിജിപി എസ്.ശ്രീജിത്താണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. വനംവകുപ്പില്‍ നിന്നും പൊലീസില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിക്കും. റവന്യു വകുപ്പിന്റെ വിവാദ ഉത്തരവ് മറയാക്കി മരം കൊള്ള നടന്നുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.