'ഈ സൗഹൃദമില്ലായ്മയില്‍ ഞാന്‍ സന്തോഷിക്കുന്നു,അഭിമാനിക്കുന്നു'; എം ബി രാജേഷിനെതിരെ വി ടി ബല്‍റാം

'ഈ സൗഹൃദമില്ലായ്മയില്‍ ഞാന്‍ സന്തോഷിക്കുന്നു,അഭിമാനിക്കുന്നു'; എം ബി രാജേഷിനെതിരെ വി ടി ബല്‍റാം

തൃത്താല എം.എല്‍.എയും നിയമസഭാ സ്പീക്കറുമായ എം.ബി രാജേഷിനെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള രാജേഷിന്റെ പോസ്റ്റിന് പിന്നാലെയാണ് ബല്‍റാമിന്റെ ഒളിയമ്പ്.

'ഈ സൗഹൃദമില്ലായ്മയില്‍ ഞാന്‍ സന്തോഷിക്കുന്നു അഭിമാനിക്കുന്നു,' എന്നാണ് വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ബല്‍റാമുമായി അടുത്ത സൗഹൃദം മുമ്പും ഇല്ല എന്ന് രാജേഷ് പറഞ്ഞതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ബല്‍റാം പോസ്റ്റ് ഇട്ടിരിക്കുന്നത്.

തൃത്താലയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വിടി ബല്‍റാമുമായി അടുത്ത സൗഹൃദം മുമ്പും ഇല്ല എന്നും വ്യക്തിപരമായ തരത്തിലേക്ക് മത്സരം എത്തിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും എം.ബി രാജേഷ് പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ച വി കെ ശ്രീകണ്ഠനും താനും നല്ല സുഹൃത്തുക്കളായിരുന്നെന്നും രാജേഷ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെയാണ് ഡല്‍ഹി കലാപത്തിന്റെ ആസൂത്രകനായ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമൊത്തുള്ള ചിത്രം രാജേഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ വെടിവെച്ചു കൊല്ലാനും ആഹ്വാനം ചെയ്ത അനുരാഗ് താക്കൂറുമൊത്തുള്ള ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

'കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായി ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണുള്ളത്. പത്തുവര്‍ഷം പാര്‍ലമെന്റില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ ശക്തിപ്പെട്ട സൗഹൃദമാണത്. പാര്‍ലമെന്റില്‍ പരസ്പരം എതിര്‍ചേരിയില്‍ നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ല.

അദ്ദേഹം യുവമോര്‍ച്ചയുടെ പ്രസിഡന്റ് ആയിരുന്ന സമയത്ത് ഞാന്‍ ഡി.വൈ.എഫ്.ഐയുടെ പ്രസിഡന്റ് ആയിരുന്നു.പാര്‍ലമെന്റിലെ തെരഞ്ഞെടുത്ത യുവ എം പി മാര്‍ എഴുതിയ ലേഖനങ്ങള്‍ ശശി തരൂര്‍ എഡിറ്റ് ചെയ്ത് ' India - The future is now' എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.അതില്‍ ഞങ്ങള്‍ ഇരുവരുടെയും ലേഖനങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. പാര്‍ലമെന്ററി വേദികളിലും പുറത്തെ പല പൊതുവേദികളിലും പതിവായി അക്കാലത്ത് ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്.ഹിമാചല്‍ പ്രദേശിലെ രഞ്ജി താരവുമായിരുന്ന അനുരാഗ് താക്കൂര്‍ ബി സി സി ഐ യുടെ തലപ്പത്തുമെത്തി. ക്രിക്കറ്റ് താത്പര്യവും സൗഹൃദത്തിന്റെ കാരണങ്ങളില്‍ ഒന്നാണ്.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനുരാഗ് താക്കൂറിനെ നേരില്‍ കാണുന്നത്. നേരില്‍ കാണാനും സൗഹൃദം പുതുക്കാനും കഴിഞ്ഞതില്‍ സന്തോഷം,' എന്നായിരുന്നു അനുരാഗ് താക്കൂറിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് എംം.ബി രാജേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in