ഇന്ത്യയില്‍ യഥാര്‍ത്ഥ ഇടതുപക്ഷ ചിന്തയ്ക്ക് അടിത്തറയിട്ടത് നെഹ്‌റുവിന്റെ ആശയങ്ങള്‍: വി.ടി. ബല്‍റാം

ഇന്ത്യയില്‍ യഥാര്‍ത്ഥ ഇടതുപക്ഷ ചിന്തയ്ക്ക് അടിത്തറയിട്ടത് നെഹ്‌റുവിന്റെ ആശയങ്ങള്‍: വി.ടി. ബല്‍റാം

ഇന്ത്യയില്‍ യഥാര്‍ത്ഥ ഇടതുപക്ഷ, പുരോഗമന ചിന്ത രൂപപ്പെടുത്തിയത് നെഹ്‌റുവിന്റെ ആശയങ്ങളാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് നെഹ്‌റു എജുക്കേഷണല്‍ നാഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ അക്കാദമി സംഘടിപ്പിച്ച 'ഭയരഹിത ഇന്ത്യയ്ക്കായി നെഹ്‌റുവിലേക്ക് തിരികെ' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബല്‍റാം.

നെഹ്‌റു പുരോഗമനപരമായ പ്രമേയം അവതരിപ്പിച്ചപ്പോള്‍ ഒപ്പം നിന്നത് ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസുമാണ്. സമ്മേളനത്തില്‍ അധ്യക്ഷനായത് സര്‍ദാര്‍ പട്ടേലും. ഒരേ ആശയധാരയുടെ ഭാഗമായി ഇവരെയെല്ലാം വേറിട്ട ആശയക്കാരായി ചിത്രീകരിക്കുകയാണ് സംഘപരിവാര്‍ ഉള്‍പ്പെടെ ഇന്ന് ചെയ്യുന്നതെന്നും വി.ടി. ബല്‍റാം കൂട്ടിച്ചേര്‍ത്തു.

1931ല്‍ ചേര്‍ന്ന കറാച്ചി എ.ഐ.സി.സി സമ്മേളനത്തില്‍ പൗരാവകാശത്തെയും മനുഷ്യാവകാശത്തെയും തൊഴിലാളികളുടെ അവകാശത്തെയും കുറിച്ച് പ്രമേയം അവതരിപ്പിച്ചതും ബാലവേലയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയതും ജവഹര്‍ലാല്‍ നെഹ്‌റുവാണെന്നും വി.ടി. ബല്‍റാം വ്യക്തമാക്കി.

ഓരോ ദിവസവും നെഹ്‌റുവെന്ന പേര് കേട്ട് മോദി ഉറക്കത്തില്‍ പോലും ഞെട്ടി ഉണരുകയാണ്. നെഹ്‌റുവിന്റെ പേര് അത്രമാത്രം അവരെ അലോസരപ്പെടുത്തുന്നുണ്ടെന്നും ബല്‍റാം പറഞ്ഞു.

മോദിയെ നേരിട്ട് കുറ്റപ്പെടുത്താന്‍ മടികാണിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ നയം മൂലമാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടിയതെന്ന് പറയുന്നു. എന്നാല്‍ കേന്ദ്രവും സംസ്ഥാന നികുതിയും കൂട്ടിയതിനാലാണ് വില കുത്തനെ ഉയര്‍ന്നതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ഇന്ത്യയിലെ എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദി നെഹ്‌റുവാണെന്ന് ബി.ജെ.പിക്കാര്‍ പ്രചരിപ്പിക്കുമ്പോള്‍ എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദി മന്‍മോഹന്‍ സിങ്ങാണെന്ന് സിപിഎമ്മുകാര്‍ കള്ള പ്രചാരണം നടത്തുകയാണെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in