'സ്തുതിപാഠകരുടെ ബിജിഎമ്മിന് ചെവി തുറന്നിരുന്നാല്‍ പോര' ; പാലത്തായിയില്‍ പിണറായിയും കെകെ ശൈലജയും മറുപടി നല്‍കണമെന്ന് ഷാഫി പറമ്പില്‍

'സ്തുതിപാഠകരുടെ ബിജിഎമ്മിന് ചെവി തുറന്നിരുന്നാല്‍ പോര' ; പാലത്തായിയില്‍ പിണറായിയും കെകെ ശൈലജയും മറുപടി നല്‍കണമെന്ന് ഷാഫി പറമ്പില്‍
Published on

പാലത്തായിയില്‍ 9 കാരിയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനെ സംരക്ഷിച്ച്‌ പൊലീസ് ഒത്തുകളിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ. സംഭവത്തിലെ വീഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനും, വനിതാ ശിശുക്ഷേമ മന്ത്രിയും മണ്ഡലത്തിലെ എംഎല്‍എയുമായ കെകെ ശൈലജയും മറുപടി പറയണമെന്നും ഷാഫി ആവശ്യപ്പെട്ടു.പാലത്തായി മറ്റൊരു വാളയാറാക്കരുത്.

9 കാരിയുടെ സഹവിദ്യാര്‍ത്ഥിനി സുപ്രധാന വിവരങ്ങള്‍ മൊഴി നല്‍കിയിട്ടും അറസ്റ്റ് ചെയ്യാതെ പ്രതിയെ ഒളിവില്‍ പോകാന്‍ അനുവദിച്ചിരിക്കുകയാണ് പൊലീസ്.അറസ്റ്റ് ചെയ്തിട്ടുണ്ടാകുമെന്നാണ് കരുതിയതെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. സ്തുതിപാഠകരുടെ ബിജിഎം കേള്‍ക്കാന്‍ മാത്രം മന്ത്രി ചെവി തുറന്നിരുന്നാല്‍ പോരെന്നും ഷാഫി കുറ്റപ്പെടുത്തി. വാളയാറിലെ പൊലീസ് വീഴ്ച നമുക്ക് മുന്നിലുണ്ട്. പ്രതികള്‍ക്ക് സുരക്ഷയൊരുക്കില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ഷാഫി പറഞ്ഞു.

പൊലീസ് ഒത്തുകളി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ബുധനാഴ്ച മുതല്‍ നിരാഹാരസമരം പ്രഖ്യാപിച്ചിട്ടുണ്ട്.കണ്ണൂരിലെ 5 യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. സാമൂഹിക അകലമടക്കം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും സമരമെന്നും ഷാഫി വ്യക്തമാക്കി. പൊലീസ് ഗുരുതര വീഴ്ച വരുത്തുന്ന സാഹചര്യത്തിലാണ് സമരം അനിവാര്യമായി വന്നിരിക്കുന്നതെന്നും ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വിശദീകരിച്ചു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in