വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുന്നു, പരാതിക്കാരി സുപ്രീംകോടതിയില്‍

വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുന്നു, പരാതിക്കാരി സുപ്രീംകോടതിയില്‍

ബലാത്സംഗ കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയില്‍. മുന്‍കൂര്‍ ജാമ്യം ലഭിച്ച ശേഷം മാത്രം ഇന്ത്യയിലേക്ക് തിരിച്ചുവന്ന വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ പരാതിക്കാരി പറഞ്ഞു.

മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. വിദേശത്ത് നിന്ന് വിജയ് ബാബു ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചത് തെറ്റാണെന്നും അതിജീവിത ചൂണ്ടിക്കാട്ടി.

ക്രിമിനല്‍ നടപടി ചട്ടം 438 പ്രകാരം വിദേശത്തിരുന്ന് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ല. അന്വേഷണത്തില്‍ നിന്ന് ബോധപൂര്‍വ്വം ഒളിച്ചോടാന്‍ വേണ്ടിയായിരുന്നു വിദേശത്തേക്ക് കടന്നത്. ഇക്കാര്യം ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും പരാതക്കാരി അപ്പീലില്‍ പറഞ്ഞു.

അഭിഭാഷകന്‍ രാകേന്ദ് ബസന്താണ് അതിജീവിതയുടെ അപ്പീല്‍ ഫയല്‍ ചെയ്തത്. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ അവധിക്കാല ബെഞ്ചിന് മുമ്പാകെ അടുത്താഴ്ച അപ്പീല്‍ ലിസ്റ്റ് ചെയ്യാന്‍ അതിജീവിതയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അഭിഭാഷകര്‍ നടപടി ആരംഭിച്ചു.

കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയെങ്കിലും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുള്ളതിനാല്‍ റിമാന്‍ഡ് ചെയ്തിട്ടില്ല. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടില്‍ രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in