'പാന്റും ഷര്‍ട്ടും അടിച്ചേല്‍പ്പിക്കുന്നത് എങ്ങനെ ജെന്‍ഡര്‍ ജസ്റ്റിസാകും'; മുനീറിനെ പിന്തുണച്ച് വി.ഡി സതീശന്‍

'പാന്റും ഷര്‍ട്ടും അടിച്ചേല്‍പ്പിക്കുന്നത് എങ്ങനെ ജെന്‍ഡര്‍ ജസ്റ്റിസാകും'; മുനീറിനെ പിന്തുണച്ച് വി.ഡി സതീശന്‍

സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യുണിഫോം നടപ്പാക്കുന്നതിനെതിരെ മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍ നടത്തിയ പരാമര്‍ശത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എം.എസ്.എഫ് വേദിയില്‍ മുനീര്‍ നടത്തിയ പ്രസംഗം തെറ്റിദ്ധരിക്കപ്പെട്ട രീതിയില്‍ വന്നു. പിന്നീട് മുനീര്‍ അതിന് വ്യക്തത വരുത്തുകയുണ്ടായി. യുണിഫോമിന്റെ പേരില്‍ ഒരു വസ്ത്രം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. പാന്റും ഷര്‍ട്ടും ഇടണമെന്ന് അടിച്ചേല്‍പ്പിക്കുന്നത് എങ്ങനെയാണ് ജെന്‍ഡര്‍ ജസ്റ്റിസാകുന്നതെന്നും വി.ഡി സതീശന്‍ ചോദിച്ചു.

എം.എസ്.എഫ് വേദിയില്‍ അദ്ദേഹം നടത്തിയ പ്രസംഗം കേട്ടിട്ടില്ല. പിന്നീട് അത് ക്ലാരിഫൈ ചെയ്തുകൊണ്ടുള്ള വീഡിയോയാണ് കണ്ടത്. മുനീര്‍ വളരെ പ്രോഗ്രസീവായി ചിന്തിക്കുന്നയാളാണ്. ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി കൊണ്ടുവന്നയാളാണ്. വളരെ ജനുവിനായിട്ടുള്ള പോയിന്റാണ് അദ്ദേഹം ചോദിച്ചത്. പാന്റും ഷര്‍ട്ടും ഇടണമെന്ന് പറഞ്ഞാല്‍ അടിച്ചേല്‍പ്പിക്കലല്ലേ, യുണിഫോം പാറ്റേണ്‍ വെച്ച് കുട്ടികള്‍ക്ക് കംഫര്‍ട്ട് ആയ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കുകയാണ് വേണ്ടതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രാല്‍ യുണിഫോമിനെ എതിര്‍ത്തുകൊണ്ടുള്ള എം.കെ മുനീറിന്റെ പ്രസംഗത്തിന് എം.എസ്.എഫ് വേദിയില്‍ വലിയ കൈയ്യടിയായിരുന്നു ലഭിച്ചത്. 'ലോകത്ത് ലിംഗസമത്വം വന്നാല്‍ പെണ്‍കുട്ടികളെ എടാ എന്നാകും വിളിക്കുക. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ധരിക്കുന്നതിന് പകരം ആണ്‍കുട്ടികള്‍ ചുരിദാര്‍ ധരിക്കട്ടെ,' എന്നെല്ലാമായിരുന്നു മുനീറിന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ സ്‌കൂളുകളില്‍ മതനിഷേധം നടപ്പാക്കാന്‍ സി.പി.ഐ.എം ശ്രമിക്കുകയാണെന്നും എം.കെ മുനീര്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in