ഇന്ധനവിലയിലെ ചൂഷണത്തിനെതിരെ ജനം ശബ്ദമുയര്‍ത്തണം, നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസുണ്ടെന്ന് വി.ഡി സതീശന്‍

ഇന്ധനവിലയിലെ ചൂഷണത്തിനെതിരെ ജനം ശബ്ദമുയര്‍ത്തണം, നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസുണ്ടെന്ന് വി.ഡി സതീശന്‍

പെട്രോളിന് പിന്നാലെ കേരളത്തിലും ഡീസല്‍ വില നൂറ് രൂപ വര്‍ധിച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വര്‍ഗീയതയ്ക്കും വെറുപ്പിനും അടിപ്പെട്ട ഒരു ജനതയെ എന്ത് ചൂഷണത്തിനും വിധേയമാക്കാമെന്ന ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമാണ് എല്ലാ സീമകളും ലംഘിക്കുന്ന ഇന്ധന വില വര്‍ദ്ധനവെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

ഒരു ജനാധിപത്യ ഭരണകൂടത്തിനും ചെയ്യാന്‍ കഴിയാത്ത പാതകമാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങളോട് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന് ഇതിനുള്ള ധൈര്യം നല്‍കുന്നത് ഈ സത്യാനന്തര യുഗത്തില്‍ വര്‍ഗീയതയും അമിത ദേശീയതയും പോലെയുള്ള വൈകാരിക ചര്‍ച്ചകളിലൂടെ ഇതിനെയെല്ലാം വഴിമാറ്റി വോട്ട് തങ്ങള്‍ക്ക് അനുകൂലമാക്കാമെന്ന ബോധ്യമാണെന്നും സതീശന്‍ വിമര്‍ശിച്ചു.

മന്‍മോഹന്‍ സിംഗ് തുടങ്ങി വച്ച, ഇന്ധന വില വിപണി നിശ്ചയിക്കുക എന്ന നയം മാറ്റം, ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ചുവട് വയ്പ്പായിരുന്നു. അത് പ്രകാരം ക്രൂഡ് ഓയില്‍ വില കൂപ്പു കുത്തിയപ്പോള്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനത്തിനുള്ള എക്‌സൈസ് തീരുവ മുന്നൂറ് ഇരട്ടിയോളം വര്‍ധിപ്പിച്ച് ജനങ്ങളില്‍ നിന്ന് ആ പണം കൊള്ളയടിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും സതീശന്‍ പറഞ്ഞു.

ഈ ചൂഷണത്തിനു എതിരെ ശക്തമായ പ്രതിഷേധം ജനങ്ങളില്‍ നിന്ന് ഉയര്‍ന്നു വരണം. അതിനു കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡീസലിന് ഇന്ന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം വെള്ളറടയിലും പാറശാലയിലും ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 09 പൈസയായി വര്‍ധിച്ചു.

വി.ഡി സതീശന്റെ വാക്കുകള്‍

വര്‍ഗീയതയ്ക്കും വെറുപ്പിനും അടിപ്പെട്ട ഒരു ജനതയെ എന്ത് ചൂഷണത്തിനും വിധേയമാക്കാമെന്ന ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമാണ് എല്ലാ സീമകളും ലംഘിക്കുന്ന ഇന്ധന വില വര്‍ദ്ധനവ്. പെട്രോളിന് പിന്നാലെ ഡീസലിനും നൂറു രൂപ കടന്നിരിക്കുകയാണ്. ഇതിന്റെ കാസ്‌കേഡിങ് എഫക്റ്റ് അവശ്യ സാധനങ്ങളുടെ വിലവര്‍ദ്ധനവ് മുതല്‍ സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന എല്ലാ മേഖലയിലും പ്രതിസന്ധിയുണ്ടാക്കി അവന്റെ ജീവിതത്തെ ദുരിതത്തിലാക്കുകയാണ്. ഒരു ജനാധിപത്യ ഭരണകൂടത്തിനും ചെയ്യാന്‍ കഴിയാത്ത പാതകമാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങളോട് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന് ഇതിനുള്ള ധൈര്യം നല്‍കുന്നത് ഈ സത്യാനന്തര യുഗത്തില്‍ വര്‍ഗീയതയും അമിത ദേശീയതയും പോലെയുള്ള വൈകാരിക ചര്‍ച്ചകളിലൂടെ ഇതിനെയെല്ലാം വഴിമാറ്റി വോട്ട് തങ്ങള്‍ക്ക് അനുകൂലമാക്കാമെന്ന ബോധ്യമാണ്.

യു.പി.എ. ഭരണകാലത്ത് 16 രൂപയോളം സബ്സിഡി നല്‍കിയാണ് ജനങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന ക്രൂഡ് ഓയില്‍ നിരക്ക് അന്താരാഷ്ട്ര വിപണിയില്‍ ഉള്ളപ്പോഴും കുറഞ്ഞ നിരക്കില്‍ ഡീസല്‍ ലഭ്യമാക്കിയിരുന്നത്. ലക്ഷക്കണക്കിന് കോടി രൂപ സബ്സിഡി ബില്‍ ഉണ്ടായിരുന്നപ്പോഴും ഈ രാജ്യത്ത് മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതി പോലെ, ഭക്ഷ്യ സുരക്ഷാ നിയമവും, വിദ്യാഭ്യാസ അവകാശ നിയമവും ഉള്‍പ്പടെ ലക്ഷക്കണക്കിന് കോടി രൂപയുടെ ഫ്ളാഗ്ഷിപ് പ്രോജക്റ്റുകള്‍ നടപ്പാക്കിയിരുന്നു. സബ്സിഡി പൂര്‍ണ്ണമായി ഇല്ലാതെയായതോടെയും, ക്രൂഡ് ഓയില്‍ വില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിലയിലേക്കു കൂപ്പു കുത്തിയതിലൂടെയും ദശലക്ഷക്കണക്കിന് കോടി രൂപ വരുമാന വര്‍ദ്ധനവ് ഈ സര്‍ക്കാരിന് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ജനങ്ങളെ നികുതി ഭീകരതയിലൂടെ കൊള്ളയടിക്കുമ്പോഴും മോദി സര്‍ക്കാരിന് ഈ കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ ഇത്തരത്തില്‍ ജനങ്ങളുടെ ജീവിതം ഗുണപരമായി മാറ്റുന്ന ഒരു പ്രൊജക്റ്റും അവകാശപ്പെടാനില്ല. മന്‍മോഹന്‍ സിംഗ് തുടങ്ങി വച്ച,

ഇന്ധന വില വിപണി നിശ്ചയിക്കുക എന്ന നയം മാറ്റം, ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ചുവട് വയ്പ്പായിരുന്നു. അത് പ്രകാരം ക്രൂഡ് ഓയില്‍ വില കൂപ്പു കുത്തിയപ്പോള്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനത്തിനുള്ള എക്‌സൈസ് തീരുവ മുന്നൂറ് ഇരട്ടിയോളം വര്‍ധിപ്പിച്ച് ജനങ്ങളില്‍ നിന്ന് ആ പണം കൊള്ളയടിക്കുകയാണ്.

ദുര്‍ബലമായ ഒരു ജനതയ്‌ക്കെതിരെ എന്ത് ചൂഷണവും നടത്താനാവും. ഇന്ത്യന്‍ ജനതയെ ദുര്‍ബലമാക്കിയത് പരസ്പരം തമ്മിലടിപ്പിക്കുന്ന സംഘപരിവാര്‍ അജണ്ടയ്ക്ക് വഴിപ്പെടുന്നതാണ്. ആ ദൗര്‍ബല്യത്തെ അതിജീവിച്ചെങ്കില്‍ മാത്രമേ സ്വാതന്ത്ര്യ പൂര്‍വ്വ ഭാരതത്തിലെ ബ്രിട്ടീഷ് സര്‍ക്കാറിനെ പോലും നാണിപ്പിക്കുന്ന ചൂഷണത്തിന് അറുതി വരുത്താനാവുകയുള്ളു. ഈ ചൂഷണത്തിനു എതിരെ ശക്തമായ പ്രതിഷേധം ജനങ്ങളില്‍ നിന്ന് ഉയര്‍ന്നു വരണം. അതിനു കോണ്‍ഗ്രസ് നേതൃത്വം കൊടുക്കും.

Related Stories

No stories found.
logo
The Cue
www.thecue.in