'അത് കണ്ണൂരുകാര്‍ സാധാരണ തമ്മില്‍ പറയുന്നത്', സുധാകരന്റെ പരാമര്‍ശം അടഞ്ഞ അധ്യായമെന്ന് വി ഡി സതീശന്‍

'അത് കണ്ണൂരുകാര്‍ സാധാരണ തമ്മില്‍ പറയുന്നത്', സുധാകരന്റെ പരാമര്‍ശം അടഞ്ഞ അധ്യായമെന്ന് വി ഡി സതീശന്‍

മുഖ്യമന്ത്രിക്കെതിരായ കെ. സുധാകരന്റെ പരാമര്‍ശം ഇടതുമുന്നണി തൃക്കാക്കരയില്‍ പ്രചരണായുധമാക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ സുധാകരന്‍ അപ്പോള്‍ തന്നെ വിശദീകരണം നല്‍കിയതാണെന്ന് വി.ഡി. സതീശന്‍ പ്രതികരിച്ചു.

അത്തരം വാക്കുകള്‍ കണ്ണൂരുകാര്‍ തമ്മില്‍ സാധാരണ പറയുന്നതാണ്. സുധാകരന്റെ വാക്കുകളെ ഉയര്‍ത്തി കൊണ്ട് വരുന്നത് സി.പി.ഐ.എമ്മിന് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ്. അത് അടഞ്ഞ അധ്യായമാണെന്നും സതീശന്‍ പറഞ്ഞു.

കത്തോലിക്കാ സഭയെ തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴച്ചത് സി.പി.ഐ.എമ്മാണ്. കോണ്‍ഗ്രസിനോട് സഭ സ്ഥാനാര്‍ഥി വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെ് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം എന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പരാമര്‍ശം. ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണ് എന്നത് താന്‍ തന്നെക്കുറിച്ചും പറയാറുണ്ടെന്നും അത് യാത്രയെക്കുറിച്ചാണ് പറയുന്നതെന്നുമാണ് സുധാകരന്‍ നല്‍കിയ വിശദീകരണം

എന്നാല്‍ കെ.സുധാകരന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം തൃക്കാക്കര പ്രചാരണത്തില്‍ മുഖ്യ വിഷയമായി ഉയര്‍ത്തിക്കൊണ്ട് വരാനാണ് ഇടത് മുന്നണിയുടെ തീരുമാനം. അതിനായി ബൂത്ത് തലത്തില്‍ പ്രതിഷേധത്തിന് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കെ. സുധാകരനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി ആലോചിച്ച് വരികയാണന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. സുധാകരനെതിരെ നടപടിയെടുക്കാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണമെന്നും പി. രാജീവ് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in