ഉത്ര വധക്കേസ്: 'അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം', പ്രതി സൂരജിന് ഇരട്ടജീവപര്യന്തം

ഉത്ര വധക്കേസ്: 'അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം', പ്രതി സൂരജിന് ഇരട്ടജീവപര്യന്തം

ഉത്രവധക്കേസില്‍ പ്രതി സൂരജിന് ഇരട്ടജീവപര്യന്തം ശിക്ഷ. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമെന്ന് വിധിപ്രഖ്യാപനത്തിനിടെ കോടതി നിരീക്ഷിച്ചു. കൊലപാതകശ്രമം, കൊല, തെളിവു നശിപ്പിക്കൽ തുടങ്ങിയവയിലാണ് ജീവപര്യന്തം. കൊല്ലം ആറാം അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ഉത്രയുടെ പിതാവും സഹോദരനും കോടതിയിലെത്തിയിരുന്നു.

സൂരജ് കുറ്റക്കാരനാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. ഗൂഢാലോചനയോടെയുള്ള കൊലപാതകം(302), നരഹത്യാശ്രമം(307), വിഷം നല്‍കി പരിക്കേല്‍പ്പിക്കല്‍(328), തെളിവ്് നശിപ്പിക്കല്‍(201) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായും കോടതി വ്യക്തമാക്കിയിരുന്നു.

വിചിത്രവും ദാരുണവുമാണ് കൊലപാതകമെന്നും, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് കേസെന്നും കോടതിയില്‍ വാദിച്ച പ്രോസിക്യൂഷന്‍, പ്രതിക്ക് വധ ശിക്ഷ തന്നെ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) സ്വന്തംവീട്ടില്‍ പാമ്പ്കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ഉത്രയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസായിരുന്നു ഇത്.

2020 മാര്‍ച്ച് രണ്ടിന് അടൂര്‍ പറക്കോട്ടുള്ള സൂരജിന്റെ വീട്ടില്‍ വെച്ച് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റിരുന്നു. അതും കൊലപാതകശ്രമമായിരുന്നെന്ന് പോലീസ് കണ്ടെത്തി. അന്ന് ഉത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ സൂരജ് അടുത്ത പദ്ധതി തയ്യാറാക്കി. തുടര്‍ന്ന് 2020 മേയ് ഏഴിന് മൂര്‍ഖനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

പാമ്പുകടിച്ചത് സര്‍പ്പകോപമാണെന്നു വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസ് അത്യപൂര്‍വമാകുന്നത് കൊലപാതകം നടപ്പാക്കാനുള്ള പ്രതിയുടെ കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കേയാണ് കേസുവിസ്താരം പൂര്‍ത്തിയാക്കിയത്. സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചായിരുന്നു അന്വേഷണം.

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗം മൂന്നുസാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സി.ഡി.കളും ഹാജരാക്കുകയും ചെയ്തു. ഉത്രയെ കടിച്ച പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, രാസപരിശോധനാ ഫലങ്ങള്‍, മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ നടത്തി.

സൂരജിന് പാമ്പുകളെ നല്‍കിയതായി മൊഴിനല്‍കിയ സുരേഷിനെ ആദ്യം പ്രതിയും പിന്നീട് ഒന്നാംസാക്ഷിയുമാക്കി. ഉത്രയെ അണലിയെക്കൊണ്ടും മൂര്‍ഖനെക്കൊണ്ടും കടിപ്പിക്കുന്നതിനുമുന്‍പ് പലതവണ സൂരജ് ഇന്റര്‍നെറ്റില്‍ പാമ്പുകളെക്കുറിച്ച് തിരഞ്ഞതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in