അന്ന് ബി.ജെ.പി വാക്ക് പാലിച്ചിരുന്നെങ്കില്‍ മഹാവികാസ് അഘാഡി തന്നെ ഉണ്ടാവുമായിരുന്നില്ല; ഉദ്ധവ് താക്കറെ

അന്ന് ബി.ജെ.പി വാക്ക് പാലിച്ചിരുന്നെങ്കില്‍ മഹാവികാസ് അഘാഡി തന്നെ ഉണ്ടാവുമായിരുന്നില്ല; ഉദ്ധവ് താക്കറെ

അന്ന് അമിത് ഷാ വാക്ക് പാലിച്ചിരുന്നെങ്കില്‍ ഇന്ന് ഈ സമയമാവുമ്പോഴേക്കും ബി.ജെ.പിയ്ക്ക് മുഖ്യമന്ത്രി ഉണ്ടാവുമായിരുന്നെന്ന് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ ശിവസേനയുടെ വിമത നേതാവായ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു താക്കറെ.

'ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ ഉണ്ടാക്കിയവര്‍ ശിവസൈനികനെ തന്നെ മുഖ്യമന്ത്രിയാക്കിയിരിക്കുകയാണ്. രണ്ടര വര്‍ഷം മുമ്പ് ഇത് തന്നെയായിരുന്നു ഞാനും പറഞ്ഞുകൊണ്ടിരുന്നത്. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിട്ടെടുക്കാം എന്ന ഫോര്‍മുല അമിത്ഷായും ഞാനും തീരുമാനിച്ചതും ആയിരുന്നു. അപ്പോള്‍ ഇന്ന് സംഭവിച്ചത് കുറച്ചുകൂടി ബഹുമാനത്തോട് കൂടി നേരത്തെ തന്നെ സംഭവിക്കുമായിരുന്നു,' ഉദ്ധവ് താക്കറെ പറഞ്ഞു.

സംസ്ഥാനത്തും കേന്ദ്രത്തിലും ശിവസേന നിങ്ങള്‍ക്കൊപ്പം തന്നെ നിന്നിട്ടും എന്തുകൊണ്ടാണ് ബി.ജെ.പി ഇത് ചെയ്തത് എന്നും താക്കറെ ചോദിച്ചു.

ബി.ജെ.പി തങ്ങളുടെ പിന്നില്‍ നിന്ന് കുത്തി. അന്ന് അവര്‍ വാക്കു പാലിച്ചിരുന്നെങ്കില്‍ മഹാവികാസ് അഘാഡി തന്നെ ഉണ്ടാവുമായിരുന്നില്ലെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

വിമത നീക്കത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഉദ്ധവ് താക്കറെ രാജിവെച്ചത്. വിമത എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം ബി.ജെ.പി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in