സോണിയയെ അപമാനിച്ചതില്‍ കേസ് ; കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊല്ലാന്‍ ശ്രമിച്ചെന്ന വാദവുമായി അര്‍ണബ് ഗോസ്വാമി

സോണിയയെ അപമാനിച്ചതില്‍ കേസ് ; കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊല്ലാന്‍ ശ്രമിച്ചെന്ന വാദവുമായി അര്‍ണബ് ഗോസ്വാമി

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ചുള്ള പരാതികളില്‍ റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ മൂന്ന് കേസുകള്‍. മഹാരാഷ്ട്ര-നാഗ്പൂരിലെ സദര്‍ പൊലീസാണ് ഒരു പരാതിയില്‍ കേസെടുത്തിരിക്കുന്നത്. മറ്റൊരു പരാതിയില്‍ ഛത്തീസ്ഗഡ് റായ്പൂര്‍ പൊലീസും കേസെടുത്തു. രാജസ്ഥാനിലെ ഭില്‍വാരിയിലാണ് മൂന്നാമത്തെ എഫ്‌ഐആര്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നിതിന്‍ റാവത്തിന്റെ പരാതിയിലാണ് നാഗ്പൂരില്‍ കേസ്. അതേസമയം ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ടിഎസ് സിങ് ദിയോയുടെ പരാതിയിലാണ് രണ്ടാമത്തെ കേസ്. ഭില്‍വാരിയിലെ കേസിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല. കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലാണ് അര്‍ണബിനെതിരെ എഫ്‌ഐആറുകള്‍ ഇട്ടിരിക്കുന്നത്. പാല്‍ഘര്‍ ആള്‍ക്കൂട്ടക്കൊലപാതകം വിഷയമായ റിപ്പബ്ലിക് ടിവി ചര്‍ച്ചയ്ക്കിടെയാണ് അര്‍ണബ് സോണിയ ഗാന്ധിക്കെതിരെ വിദ്വേഷപരാമര്‍ശങ്ങള്‍ നടത്തിയത്.

ഹിന്ദു സന്യാസിമാര്‍ക്ക് പകരം മുസ്ലിം പണ്ഡിതരോ കിസ്ത്യന്‍ പുരോഹിതരോ കൊല്ലപ്പെട്ടിരുന്നെങ്കില്‍ സോണിയ മിണ്ടാതിരിക്കുമോ. ഇറ്റലിക്കാരിയായ സോണിയ ഗാന്ധി മൗനം പാലിക്കുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാരുള്ള ഇടത്ത് ഹിന്ദു സന്യാസിമാര്‍ കൊല്ലപ്പെട്ടതില്‍ അവര്‍ക്ക് സന്തോഷമുണ്ട്. മഹാരാഷ്ട്രയില്‍ ഹിന്ദുക്കളെ തല്ലിക്കൊല്ലുന്നുണ്ടെന്ന് അവര്‍ ഇറ്റിലിയിലേക്ക് റിപ്പോര്‍ട്ട് അയയ്ക്കും. ഇറ്റലിയില്‍ നിന്ന് ഇതിന് സോണിയയ്ക്ക് അഭിനന്ദനം ലഭിക്കുമെന്നുമാണ് ചര്‍ച്ചയ്ക്കിടെ പരാമര്‍ശിച്ചത്. ഹിന്ദുക്കള്‍ ഇതെല്ലാം കേട്ട് മിണ്ടാതിരിക്കുമെന്ന് തോന്നുണ്ടോയെന്നും പറഞ്ഞിരുന്നു. അതേസമയം തന്നെയും ഭാര്യയെയും ഗുണ്ടാസംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അര്‍ണബ് ഗോസ്വാമിയും രംഗത്തെത്തിയിട്ടുണ്ട്. ബുധനാഴ്ച അര്‍ധരാത്രിയില്‍ മുംബൈയില്‍ കോണ്‍ഗ്രസ് സ്‌പോണ്‍സേര്‍ഡ് ഗുണ്ടകള്‍ തന്നെ ആക്രമിച്ചെന്നാണ് ഗോസ്വാമിയുടെ വാദം.

രാത്രി കാറില്‍ ഭാര്യസമ്യാബ്രത റേ ഗോസ്വാമിക്കൊപ്പം വീട്ടിലേക്ക് മടങ്ങവെ ഗണ്‍പത്‌റാവു കദം മാര്‍ഗ് റോഡില്‍ വെച്ചാണ് സംഭവമെന്നും അര്‍ണബ് പറയുന്നു. രണ്ട് ബൈക്കുകളിലായെത്തിയവര്‍ കാറിന്റെ ചില്ലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചെന്നും കാറിലേക്ക് കുപ്പിയില്‍ കൊണ്ടുവന്ന എന്തോ ദ്രാവകമൊഴിച്ചെന്നും അര്‍ണബ് പറയുന്നു. ആക്രമിക്കാന്‍ എത്തിയതാണെന്ന് മനസ്സിലാക്കിയതോടെ കാര്‍ ഓടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും അര്‍ണബ് ഫെയ്‌സ്ബുക്ക് വീഡിയോയില്‍ വ്യക്തമാക്കി. ഗാന്ധി വാധ്ര കുടുംബത്തിന്റെ കള്ളങ്ങള്‍ക്കെതിരെ നിലപാടെടുത്തതുകൊണ്ട് തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഗോസ്വാമി ആരോപിച്ചു. മഹാരാഷ്ട്രയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്ന പ്രചാരണത്തിന് പിന്നാലെ ആള്‍ക്കൂട്ടം മൂന്ന് പേരെയും വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. ഇതിലുള്‍പ്പെട്ടതിന് പിടിയിലായ 101 പേരുടെ പട്ടിക മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ് മുഖ് പുറത്തുവിട്ടിട്ടുണ്ട്. മുസ്ലീങ്ങളാണ് ആക്രമണം നടത്തിയതെന്ന ആരോപണത്തിന്റെ മുനയൊടിക്കുന്നതാണ് അറസ്റ്റിലായവരുടെ പട്ടിക.

Related Stories

No stories found.
logo
The Cue
www.thecue.in