'ചികിത്സയ്ക്കായി ലഭിച്ച പണത്തെ ചൊല്ലി സന്നദ്ധപ്രവര്‍ത്തകരുടെ ഭീഷണി'; ഡിസിപിക്ക് പരാതി, വര്‍ഷയുടെ മൊഴിയെടുത്തു

'ചികിത്സയ്ക്കായി ലഭിച്ച പണത്തെ ചൊല്ലി സന്നദ്ധപ്രവര്‍ത്തകരുടെ ഭീഷണി'; ഡിസിപിക്ക് പരാതി,  വര്‍ഷയുടെ മൊഴിയെടുത്തു

അമ്മയുടെ ശസ്ത്രക്രിയയ്ക്കായി ലഭിച്ച പണം ആവശ്യപ്പെട്ട് ഭീഷണി നേരിടുന്നുവെന്ന പരാതിയില്‍ പൊലീസ് വര്‍ഷയുടെ മൊഴിയെടുത്തു. പണം കൈകാര്യം ചെയ്യാന്‍ അനുവദിക്കാത്തതിന് സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്ന് താന്‍ ഭീഷണി നേരിടുന്നതായി വര്‍ഷ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

എറണാകുളം ഡിസിപി ജി പൂങ്കുഴലി ഐപിഎസിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ്, ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷന്റെ താല്‍കാലിക ചുമതലയുള്ള പാലാരിവട്ടം എസ്‌ഐ സജിയും സംഘവും സ്ഥലത്തെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. സ്ഥലം എസ്‌ഐ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്.

അമ്മയുടെ കരള്‍ മാറ്റ ചികിത്സയ്ക്കായി പണം സ്വരൂപിക്കുന്നതിന് സഹായവുമായെത്തിയ സാജന്‍ കേച്ചേരി എന്നയാളുള്‍പ്പടെ ഫോണില്‍ വിളിച്ചും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണിപ്പെടുത്തുന്നുവെന്നാണ് കണ്ണൂര്‍ സ്വദേശി വര്‍ഷയുടെ പരാതി. കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് ലൈവിലൂടെ തനിക്ക് ഭീഷണിയുണ്ടെന്ന് വര്‍ഷ വെളിപ്പെടുത്തിയിരുന്നു.

സാജന്‍ കേച്ചേരി പറഞ്ഞിട്ട് വിളിക്കുന്നതാണെന്ന് പറഞ്ഞ് പലരും വിളിച്ചുവെന്നും, നാട്ടിലുള്ള സഹോദരിയെ പോലും വിളിച്ച് ഭീഷണിപ്പെടുത്തിയെന്നു വര്‍ഷ പറഞ്ഞിരുന്നു. ഭീഷണി ഭയന്ന് ഉറങ്ങാന്‍ പോലും പറ്റുന്നില്ല. അമ്മയുടെ ചികിത്സയ്ക്കായി ലഭിച്ച പണത്തില്‍ നിന്ന് സാജന്‍ ആവശ്യപ്പെടുന്നവര്‍ക്ക് പണം നല്‍കണം എന്നാണ് അദ്ദേഹം പറയുന്നതെന്നും വര്‍ഷ പറഞ്ഞിരുന്നു.

അമ്മയുടെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ഒരു കോടി 35 ലക്ഷം രൂപയാണ് ലഭിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും മൂന്നു മാസം കൂടി ചികിത്സയുണ്ടെന്നും, ഇതിന് വേണ്ടി വരുന്ന തുക കരുതി വെച്ചശേഷം, ബാക്കി തുകയുടെ കാര്യത്തില്‍ തീരുമാനം എടുക്കാമെന്നുമാണ് വര്‍ഷ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. അമൃത ആശുപത്രിയില്‍ തന്നെ അപകടനിലയിലായിരുന്ന ഒരു കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ പണം തനിക്ക് ലഭിച്ച പണത്തില്‍ നിന്ന് നല്‍കിയിരുന്നുവെന്നും, ആ കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണെന്നും വര്‍ഷ പറയുന്നു. ഇതിനിടെയാണ് പണം ചോദിച്ച് ഭീഷണിയുണ്ടായത്. വിഷയത്തില്‍ തന്നെ സഹായിക്കുന്നവര്‍ക്ക് നേരെയും ഭീഷണിയുണ്ടെന്നും വര്‍ഷ ആരോപിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in