ജനകീയാസൂത്രണ ജൂബിലി: ഐസക്കിന് സ്ഥാനം കെ.സുരേന്ദ്രന് പിന്നില്‍, ആശംസാ പ്രാസംഗികരില്‍ മുപ്പതാമന്‍

ജനകീയാസൂത്രണ ജൂബിലി: ഐസക്കിന് സ്ഥാനം കെ.സുരേന്ദ്രന് പിന്നില്‍, ആശംസാ പ്രാസംഗികരില്‍ മുപ്പതാമന്‍

തിരുവനന്തപുരം: ജനകീയാസൂത്രണ രജത ജൂബിലി ആഘോഷ ചടങ്ങില്‍ പദ്ധതിയ്ക്ക് ചുക്കാന്‍ പിടിച്ച മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് അവഗണന. ഉദ്ഘാടന ചടങ്ങിന്റെ 35 പേരുള്ള ആശംസാ പ്രാസംഗികരുടെ പട്ടികയില്‍ 30ാം സ്ഥാനമാണ് ഐസക്കിന് നല്‍കിയിരിക്കുന്നത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പിന്നിലാണ് പ്രാസംഗിക പട്ടികയില്‍ ഐസക്കിന്റെ ഊഴം. എല്‍ഡിഎഫ് ഭരണത്തില്‍ രണ്ട് തവണ ധനമന്ത്രിയും നിലവില്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഐസക്കിനെ ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം എന്ന നിലയില്‍ മാത്രമാണ് പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്.

1996ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയാസൂത്രണ പദ്ധതിയുടെ നയരൂപീകരണത്തില്‍ ഇ.എം.എസിനൊപ്പം പ്രവര്‍ത്തിച്ചിരുന്നയാളാണ് തോമസ് ഐസക്ക്.. ജനകീയാസൂത്രണം നടപ്പാക്കുന്നതിനായി വേണ്ട രേഖകളും പദ്ധതികളും തയ്യാക്കിയതും ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഇന്ത്യന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സുപ്രധാന പരിപാടിയില്‍ നിന്ന് തോമസ് ഐസക്കിനെ ഒതുക്കിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതും കെ.എസ്.എഫ്. ഇയില്‍ നടന്ന റെയ്ഡിനെക്കുറിച്ചുള്ള ധനമന്ത്രിയുടെ നിലപാടിനെ തളളി രംഗത്തെത്തിയതുമെല്ലാം ഐസക്കിനെ ഒതുക്കുന്നതിന്റെ ഭാഗമാണെന്ന വാദം ഉയര്‍ന്നിരുന്നു.

കോണ്‍ഗ്രസ് നേതാക്കളായ മണിശങ്കറും എ.കെ. ആന്റണിയുമടക്കമുള്ള നേതാക്കള്‍ ഐസക്കിനെ അഭിനന്ദിച്ച് പിന്നീട് രംഗത്തെത്തിയിട്ടുമുണ്ടായിരുന്നു.

തോമസ് ഐസക്ക് ഫേസ്ബുക്കില്‍ പങ്കുവച്ച ഫോട്ടോ
തോമസ് ഐസക്ക് ഫേസ്ബുക്കില്‍ പങ്കുവച്ച ഫോട്ടോ

തോമസ് ഐസക്ക് ഫേസ്ബുക്കില്‍ പങ്കുവച്ച ഫോട്ടോഗോര്‍ക്കി ഭവനില്‍ ചൊവ്വാഴ്ച വൈകുന്നേരം 4.30ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ എം.ബി. രാജേഷ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ വി.കെ. രാമചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം പദ്ധതി ആദ്യം നടപ്പാക്കുമ്പോള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ് കുട്ടിയും മുഖ്യ പ്രാസംഗികരില്‍ ഇടംനേടിയിട്ടുണ്ട്.

തോമസ് ഐസക്ക് ഫേസ്ബുക്കില്‍ പങ്കുവച്ച ഫോട്ടോ
തോമസ് ഐസക്ക് ഫേസ്ബുക്കില്‍ പങ്കുവച്ച ഫോട്ടോ

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷം ഓഗസ്റ്റ് 17ന് സംഘടിപ്പിക്കുന്നുണ്ട്. 1996 മുതല്‍ ഇതുവരെയുള്ള അധ്യക്ഷന്മാരെയും ജനപ്രതിനിധികളയും ജനകീയാസൂത്രണത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച സന്നദ്ധ പ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആദരിക്കും. ഇതിനിടയിലാണ് പദ്ധതിയ്ക്ക് ചുക്കാന്‍ പിടിച്ച ഐസക്കിനെ അവഗണിക്കുന്ന നടപടി സി.പി.ഐ.എം കൈക്കൊള്ളുന്നത്.

ജനകീയാസൂത്രണത്തിന്റെ രജത ജൂബിലിയോട് അനുബന്ധിച്ച് വരുന്ന ഒരു വര്‍ഷക്കാലം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിപുലമായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കാനൊരുങ്ങുന്നത്.

ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജനകീയാസൂത്രണ ചരിത്രം എന്ന ഹാഷ് ടാഗില്‍ തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിപ്പുകള്‍ സീരീസായി എഴുതുന്നുണ്ട്. ദീര്‍ഘമായ കുറിപ്പുകള്‍ക്കൊപ്പം ഫോട്ടോകള്‍ കൂടി ഉള്‍ക്കൊള്ളിച്ചാണ് തോമസ് ഐസക്ക് ജനകീയാസൂത്രണത്തിന്റെ ചരിത്രവഴികള്‍ വിവരിക്കുന്നത്.

കാമ്പയിനെക്കുറിച്ച് ഐസക്ക് ജൂലൈ 11ന് എഴുതിയത്

ജൂലൈ 17-നാണല്ലോ #ജനകീയാസൂത്രണജനകീയചരിത്രം കാമ്പയിൻ ആരംഭിക്കുന്നത്. ജനകീയാസൂത്രണത്തിൻ്റെ 25-ാം വാർഷികം ആഗസ്റ്റ് 17-ന് ആരംഭിക്കുമ്പോൾ അന്ന് ജനകീയാസൂത്രണത്തിൽ പങ്കാളികളായ ഭൂരിപക്ഷംപേരുടെയും ഓർമ്മക്കുറിപ്പുകൾ ഈ ഹാഷ്ടാഗോടുകൂടി പ്രസിദ്ധീകരിക്കാനാവണം. അന്നത്തെ പ്രവർത്തകർ സ്വന്തം അനുഭവങ്ങൾ എഴുതുക മാത്രമല്ല, ചിത്രങ്ങൾ അപ്പ്ലോഡ് ചെയ്യുകയും വേണം. ഇതു ചങ്ങാതിമാരെ ഓർമ്മിപ്പിക്കുന്നതിനുവേണ്ടി എൻ്റെ കവർചിത്രം മാറ്റുകയാണ്. സ. ഇ.എം.എസ് ജനകീയാസൂത്രണ സെൽ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രമാണിത്. എല്ലാവരും ഇല്ലെങ്കിലും പ്രധാനപ്പെട്ട എല്ലാവരും ചിത്രത്തിലുണ്ട്. അവരെ പരിചയപ്പെടുത്തുന്നില്ല. നിങ്ങൾ തന്നെ കണ്ടുപിടിച്ചോളൂ

Related Stories

No stories found.
logo
The Cue
www.thecue.in