The Cue Impact: ആനയെ പേടിച്ച് പാറപ്പുറത്ത് കഴിഞ്ഞിരുന്ന വിമലക്കും മകനും വീടൊരുങ്ങി

The Cue Impact: ആനയെ പേടിച്ച് പാറപ്പുറത്ത് കഴിഞ്ഞിരുന്ന വിമലക്കും മകനും വീടൊരുങ്ങി

കാട്ടാനയെ ഭയന്ന് ഇടുക്കി ചിന്നക്കനാല്‍ പഞ്ചായത്തിലെ 301 കോളനിയില്‍ പാറപ്പുറത്ത് ഷെഡ് കെട്ടി കഴിഞ്ഞിരുന്ന വിമലയ്ക്കും മകന്‍ സനലിനും വീടൊരുങ്ങി. വിമലയുടെയും മകന്‍ സനലിന്റെയും ജീവിത ദൈന്യത സെപ്തംബര്‍ പത്തിന് ദ ക്യു വീഡിയോ റിപ്പോര്‍ട്ടായി നല്‍കിയിരുന്നു. തുടര്‍ന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ വിഷയത്തില്‍ ഇടപെട്ടത്.

വീട് കാട്ടാന നശിപ്പിച്ചതിനെ തുടര്‍ന്ന് ആനയെ ഭയന്ന് പാറക്ക് മുകളില്‍ ടാര്‍പോ ഷീറ്റ് കൊണ്ടുള്ള ഷെഡുണ്ടാക്കിയായിരുന്നു വിമലയും മകന്‍ സനലും കഴിഞ്ഞിരുന്നത്. ദ ക്യു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മന്ത്രി വിമലക്കും മകനും സ്ഥലവും വീടും ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുകയായിരുന്നു.

മന്ത്രിയുടെ നിര്‍ദേശ പ്രകാരം സെപ്തംബര്‍ 13ന് ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, എസ്.ടി പ്രമോട്ടര്‍ എന്നിവര്‍ വിമലയെ സന്ദര്‍ശിച്ചിരുന്നു.സെപ്തംബര്‍ 13ന് ഇടുക്കി ജില്ലാതല റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്യവേ മന്ത്രി എം.വി ഗോവിന്ദന്‍ ദ ക്യു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കാര്യവും അടിയന്തര നടപടിയുണ്ടാകുമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഡി.പി.ഒ നേരിട്ട് വിമലയെയും മകനെയും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

2001ല്‍ വിമലക്ക് പട്ടയഭൂമി ലഭിച്ചിരുന്നുവെങ്കിലും കാട്ടാനശല്യം രൂക്ഷമായതിനാലും ഒറ്റപ്പെട്ട സ്ഥലത്തായതിനാലും താമസിക്കാനായില്ല. മുമ്പുണ്ടായിരുന്ന വീട് കാട്ടാന തകര്‍ത്തതിനെ തുടര്‍ന്നാണ് ഓട്ടിസം ബാധിച്ച മകനുമായി പാറപ്പുറത്ത് അഭയം തേടിയത്.

കാളി എന്ന വാച്ചറുടെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് വിമലയെയും മകനെയും മന്ത്രിയുടെ നിര്‍ദേശ പ്രകാരം താല്‍ക്കാലികമായി മാറ്റിത്താമസിപ്പിച്ചിരുന്നു. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിമലക്ക് വീട് ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്നായിരുന്നു മന്ത്രി അറിയിച്ചു.

മാനസിക വെല്ലുവിളി നേരിടുന്ന മകന് ചികില്‍സ ഉറപ്പാക്കുന്ന തരത്തില്‍ കൂടി സംരക്ഷണം നല്‍കാനാണ് ആലോചനയെന്നും സര്‍ക്കാര്‍ അധികൃതര്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in