'മന്ത്രിമാരും സിനിമാക്കാരും മത്സരമായിരുന്നു, ഇനി ആ സിംഹാസനത്തില്‍ ഇരിക്കാത്തത് ടിപ്പു സുല്‍ത്താന്‍ മാത്രമേയുള്ളൂ'; തമ്പി ആന്റണി

'മന്ത്രിമാരും സിനിമാക്കാരും മത്സരമായിരുന്നു, ഇനി ആ സിംഹാസനത്തില്‍ ഇരിക്കാത്തത് ടിപ്പു സുല്‍ത്താന്‍ മാത്രമേയുള്ളൂ'; തമ്പി ആന്റണി

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചതിന് അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ പരിഹസിച്ച് സംവിധായകനും നടനുമായ തമ്പി ആന്റണി. ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകളും, ടിപ്പു സുല്‍ത്താന്റെ സിംഹാസനവും ഉള്‍പ്പടെ കൈവശമുണ്ടായിരുന്നുവെന്നാണ് അവകാശവാദം. ആ സിംഹാസനത്തില്‍ വാളുപിടിച്ചിരിക്കാന്‍ മന്ത്രിമാരും സിനിമാക്കാരും മത്സരമായിരുന്നു. ഇനി ആ സിംഹാസനത്തില്‍ ഇരിക്കാത്തതായി സാഷാല്‍ ടിപ്പു സുല്‍ത്താന്‍ മാത്രമേയുള്ളു എന്നാണ് പരിഹാസരൂപേണ തമ്പി ആന്റണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'ആരോ ഒരാള്‍. മോന്‍സി മാവുങ്കല്‍ എന്നാ ശരിക്കുക്കുള്ള പേര് എന്നുപറയുന്നു. അതിപ്പം എന്തുമാകട്ടെ ആള് പുപ്പുലിയാ. വിസാപോലുമില്ലാതെ ജര്‍മനിയിലും, സിംഗപ്പൂരിലും അമേരിക്കയിലും വരെ പടര്‍ന്നു പന്തലിച്ച വ്യവസായ സാബ്രാജ്യം! പ്രവാസി സംഘടനയുടെ തലപ്പത്ത്, പത്താം ക്ലാസ്സും ഗുസ്തിയും മാത്രമേയുള്ളുവെങ്കിലും എട്ടു ഡിക്ടറേറ്റ്! ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകളായ ബെന്റ്‌ലിയും, റോള്‍സ് റോയിസുള്‍പ്പെടെ ആഡംബരകാറുകളുടെ ശേഖരം, ടിപ്പു സുല്‍ത്താന്റെ സിംഹാസനം! അതില്‍ വാളുപിടിച്ചിരിക്കാന്‍ മന്ത്രിമാരും സിനിമാക്കാരും മത്സരിക്കുന്നു. ഇനിയിപ്പം ആ സിംഹാസനത്തില്‍ ഇരിക്കാത്തതായി സാഷാല്‍ ടിപ്പു സുല്‍ത്താന്‍ മാത്രമേയുള്ളു!

കോവിഡ് കാലമായതുകൊണ്ട് അങ്ങോട്ടൊന്നും പോകാന്‍ പറ്റിയില്ല. അതുകൊണ്ട് അതില്‍ ഇരുന്നൊരു ഫോട്ടോപടം പിടിക്കാനുള്ള അവസരം കിട്ടിയില്ല . അതില്‍ പ്രവാസികള്‍ക്കിത്തിരി വിഷമമുണ്ടു കേട്ടോ.

ഇനി അല്‍പ്പം ചരിത്രം.. നല്ലപ്രായത്തില്‍ കൃസ്തുവിന്റെ മണവാട്ടിയായ കന്യസ്ത്രിയെയും കൊണ്ടൊരു മുങ്ങല്‍. ശ്വാസംമുട്ടിയപ്പോള്‍ പൊങ്ങിയെങ്കിലും കന്യസ്ത്രിയെ കണ്ടവരാരുമില്ല. പൊങ്ങിയ ഉടന്‍തന്നെ ഒന്നരക്കോടി മുടക്കി പള്ളിപെരുനാള്‍ അങ്ങനെ മാതാവിന്റെയും, മെത്രാന്മാരുടെയും കൈമുത്തി അനുഗ്രഹം കിട്ടിയ, റോമന്‍ കത്തോലിക്കന്‍ കുഞ്ഞാട്.

പുരാവസ്തു ശേഖരണം..!

ദ്വാപരയുഗത്തിലെ കുടം, മോശയുടെ അംശവടി,യൂദാസിന്റെ വെള്ളിക്കാശ്, നബിയുടെ കെടാവിളക്ക്. അതൊന്നും പോരാഞ്ഞു, കാനായിലെ കല്ല്യാണത്തിന് കര്‍ത്താവു വെള്ളം വീഞ്ഞാക്കിയ ഭരണിയും, ഹനുമാന്റെ ഗദയും കണ്ടിട്ടുള്ളവരുണ്ട്! ആളു മതേതരനാണെന്നുള്ളതിന് ഇതില്‍ക്കൂടുതല്‍ തെളിവുവല്ലതും വേണോ ?

പോലീസ് ഓഫിസര്‍ന്മാരുള്‍പ്പെടെ ഉന്നതരുടെ സൗഹൃദം, പുരാവസ്തു ഗവേഷകന്‍, മോട്ടിവേഷണല്‍ സ്പീക്കര്‍, ആദുര സേവനം, സംരംഭകന്‍.. അങ്ങെനെ എണ്ണിയാല്‍ തീരില്ല. ദുഷ്ടന്മാരെ പനപോലെ വളര്‍ത്തുമെന്നു ബൈബിളില്‍ പറഞ്ഞിട്ടുണ്ടെങ്കിലും മലയാളികളുടെ അടുത്ത് അതൊന്നും വിലപ്പോകില്ല. ഒരുപാടു വളര്‍ന്നാല്‍, ആദ്യം പാരവെക്കും പിന്നെ കോടാലിവെക്കും.

കൃപാസനം പാത്രംകാണിച്ചു വിശ്വാസികളെ പറ്റിക്കുന്ന അച്ചന്മാരും. നേര്‍ച്ച കാഴ്ചകള്‍ക്കും കതിനാവെടിക്കുവരെ വെടിവഴിപാട് എന്ന ഓമനപ്പേരിട്ടു കാശുണ്ടാക്കുന്ന മതപുരോഹിതന്മാരും, അമ്പലക്കമ്മറ്റിക്കാരും ഇതൊക്കെത്തന്നെയല്ലേ ചെയ്യുന്നത്. പുണ്യസ്ഥലങ്ങളുടെ പേരിലാണെങ്കിലും, വഴിപാടുകളുടെ പേരിലാണെങ്കിലും പറ്റിക്കപെടാന്‍ എന്തും സഹിച്ചു റെഡിയായി നില്‍ക്കുന്ന സാക്ഷരകേരകളീയരെ സമ്മതിച്ചു! സിനിമാനടന്‍ കൂടിയായ മാവുങ്കലിനിനി ഫാന്‍ക്ലബ്ബും വരുന്നെന്നു കേട്ടു. ഇനിയിപ്പം അസൂയപെട്ടിട്ടൊന്നും ഒരു കാര്യവുമില്ല.

അങ്ങനെ കേരളത്തിലെ സകല സാംസ്‌കാരിക നായകന്മാര്‍ക്കിട്ടുവരെ പണികൊടുത്ത, സകലകാലാവല്ലഭന് കുറഞ്ഞപക്ഷം ഒരു പത്മശ്രീയെങ്കിലും കൊടുക്കേണ്ടതല്ലേ? പുണ്യാളനുംകൂടി ആയതുകൊണ്ട് പദ്മഭൂഷണ്‍ കിട്ടിയാലും അത്ഭുതപ്പെടാനൊന്നുമില്ല അതാണല്ലോ നാട്ടുനടപ്പ്.'

Related Stories

No stories found.
logo
The Cue
www.thecue.in