കുര്‍ബാന പരിഷ്‌കരണം; ഇടയലേഖനം വായിക്കുന്നതിനിടെ പള്ളിക്കകത്ത് പ്രതിഷേധവുമായി വിശ്വാസികള്‍

കുര്‍ബാന പരിഷ്‌കരണം; ഇടയലേഖനം വായിക്കുന്നതിനിടെ പള്ളിക്കകത്ത് പ്രതിഷേധവുമായി വിശ്വാസികള്‍

കൊച്ചി: സീറോ മലബാര്‍ സഭയുടെ കുര്‍ബാന ക്രമം ഏകീകരിക്കണമെന്ന വിഷയത്തില്‍ വിവാദം തുടരുന്നതിനിടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം ഇന്ന് പള്ളികളില്‍ വായിച്ചു. ആലുവ പ്രസന്നപുരം പള്ളിയില്‍ ഇടയലേഖനം വായിക്കുന്നതിനെതിരെ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തു വന്നു.

വൈദികനെ ഇടയലേഖനം വായിക്കുന്നത് വിശ്വാസികള്‍ തടസ്സപ്പെടുത്തി. ജനാഭിമുഖ കുര്‍ബാന തന്നെ തുടരണമെന്നാണ് ഇവരുടെ ആവശ്യം. ഇടയലേഖനം വായിക്കുന്നതില്‍ വിശ്വാസികള്‍ വിയോജിപ്പുയര്‍ത്തിയെങ്കിലും പള്ളി വികാരി ഇടയലേഖനം വായിച്ചു.

''കുര്‍ബാനയര്‍പ്പണരീതി ഏകീകൃതരൂപത്തിലാക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ പല കാരണങ്ങളാല്‍ പൂര്‍ണ ഫലപ്രാപ്തിയിലെത്തിയില്ല. 1999-ലെ സിനഡ് ഇതിനായി ഒരു ഏകീകൃതരൂപം നല്‍കിയെങ്കിലും അത് എല്ലാ രൂപതകളിലും നടപ്പില്‍ വരുത്താന്‍ കഴിഞ്ഞില്ല,'' എന്ന് ഇടയലേഖനത്തില്‍ പറയുന്നു. കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട് സിനഡ് വിഷയം ചര്‍ച്ച ചെയ്തു. അന്തിമ തീരുമാനമാണ് ഇനി എടുക്കേണ്ടതെന്നും ഇടയലേഖനത്തില്‍ പറയുന്നു. ഇതില്‍ മാറ്റം വരുത്താന്‍ സിനഡിന് അധികാരമില്ലെന്നും വിയോജന സ്വരങ്ങള്‍ വരാതെ വൈദികര്‍ ശ്രദ്ധിക്കണമെന്നും ഇടയലേഖനം.

അതേസമയം കുര്‍ബാന ഏകീകരണത്തില്‍ വിയോജിപ്പുയര്‍ത്തിയ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും അവരുടെ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

കുര്‍ബാന ക്രമം പരിഷ്‌കരിക്കാനുള്ള സിനഡ് തീരുമാനത്തിനെതിരെ ഔദ്യോഗികമായി സിനഡിന് പരാതി നല്‍കിയ സാഹചര്യത്തില്‍ ഇടയലേഖനം വായിക്കേണ്ടതില്ലെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗത്തിന്റെ നിലപാട്. ഇരിങ്ങാലക്കുട രൂപതയിലെ ഒരു വിഭാഗം വൈദികരും ഇടയലേഖനം വായിച്ചില്ലെന്നാണ് സൂചന.

അതേസമയം സിനഡ് തീരുമാനം അംഗീകരിക്കുന്ന അതിരൂപതയിലെ കര്‍ദിനാള്‍ അനുകൂല വൈദികര്‍ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു. നവംബര്‍ 289 മുതല്‍ പുതുക്കിയ രീതി തുടങ്ങാനാണ് സിനഡ് നിര്‍ദേശം.

Related Stories

No stories found.
logo
The Cue
www.thecue.in