സരിത്തിനെ പൊലീസെന്ന് പറഞ്ഞെത്തിയ സംഘം തട്ടിക്കൊണ്ടു പോയി: സ്വപ്ന സുരേഷ്

സരിത്തിനെ പൊലീസെന്ന് പറഞ്ഞെത്തിയ സംഘം തട്ടിക്കൊണ്ടു പോയി: സ്വപ്ന സുരേഷ്

സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിനെ തട്ടിക്കൊണ്ട് പോയെന്ന് സ്വപ്ന സുരേഷ്. പാലക്കാട്ടെ ബെല്‍ ടെക് ഫ്‌ളാറ്റില്‍ നിന്നാണ് തട്ടിക്കൊണ്ട് പോയതെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

രാവിലെ തന്റെ വാര്‍ത്താസമ്മേളനത്തിനിടെയാണ് തട്ടിക്കൊണ്ട് പോയത്. മഫ്തിയിലുള്ള പൊലീസെന്ന് പറഞ്ഞ് സ്വിഫ്റ്റ് കാറിലെത്തിയവര്‍ സരിത്തിനെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോവുകയായിരുന്നു. പൊലീസല്ല കൊണ്ട് പോയത്. തന്നോടൊപ്പം നില്‍ക്കുന്നവരെയൊക്കെ ആക്രമിക്കുകയാണ്. എല്ലാവരുടെയും ജീവന് ഭീഷണിയുണ്ടെന്നും സ്വപ്ന സുരേഷ് പ്രതികരിച്ചു.

നേരത്തെ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ലെന്നും ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നെന്നുമാണ് സ്വപ്ന പ്രതികരിച്ചത്. ഇതിനു മുമ്പും ഇക്കാര്യങ്ങള്‍ രഹസ്യമൊഴിയില്‍ പറഞ്ഞിട്ടുണ്ട്. പി.സി ജോര്‍ജിനെ നേരിട്ട് പരിചയമില്ല. സരിത പല വാഗ്ദാനങ്ങളുമായി തന്നെ സമീപിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും താന്‍ ഇടപെടുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കേസില്‍ ശരിയായ അന്വേഷണം നടക്കണമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

ആദ്യം മാധ്യമങ്ങളെ കണ്ടത് ശിവശങ്കറിന്റെ പുസ്തകത്തെക്കുറിച്ച് സംസാരിക്കാനാണ്. ഇപ്പോള്‍ രഹസ്യ മൊഴി കൊടുത്തത് സംബന്ധിച്ച കാര്യം പറയാനാണ് വന്നത്. പറയേണ്ട അവസരം വന്നതുകൊണ്ടാണ് പറയുന്നത്. ഒരുപാട് കാര്യങ്ങള്‍ ഇനിയും പറയാനുണ്ട്. ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയില്ല. ആര് മുഖ്യമന്ത്രിയായാലും തനിക്ക് കുഴപ്പമില്ല.

എച്ച്.ആര്‍.ഡി.എസ് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനാണ് എന്നെ സ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്. താനും ഒരുപാട് ബുദ്ധിമുട്ടുകള്‍ സ്ത്രീയെന്ന നിലയില്‍ ജയിലില്‍ അനുഭവിച്ചിട്ടുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു. താന്‍ കേസിലെ പ്രതിയാണോ എന്നോ മറ്റോ നോക്കിയിട്ടല്ല സ്ഥാപനം ജോലി തന്നത്. 27 വര്‍ഷമായി എച്ച്.ആര്‍.ഡി.എസ് നിലനില്‍ക്കുന്നത് സത്യസന്ധമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്. സംഘപരിവാര്‍ എന്ന് പറയാന്‍ പോലും തനിക്ക് അറിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

തനിക്ക് ആശയവിനിമയം നടത്താനുള്ള അവകാശം പോലും നിഷേധിച്ചു. ജയില്‍ ഡി.ഐ.ജിക്കെതിരെയും സ്വപ്ന സുരേഷ് രംഗത്തെത്തി. ഡി.ഐ.ജി അജയകുമാറിനെതിരെയാണ് ആരോപണം. കേന്ദ്ര ഏജന്‍സുമായി ചേര്‍ന്ന് ഏത് അന്തേവാസി ഏത് അറ്റം വരെ പോയാലും റെഡി ആക്കും എന്ന് പറഞ്ഞതടക്കം മാനസിക പീഡനം നടത്തി. അജയകുമാര്‍ പറയുന്നതനുസരിച്ച് എഴുതിക്കൊടുക്കാത്തതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in