നിസ്സാര ഹര്‍ജിയുമായി ഇങ്ങോട്ട് വരണോ? പോയി സ്‌കൂളും റോഡും ഉണ്ടാക്കൂ; കേരളത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം

നിസ്സാര ഹര്‍ജിയുമായി ഇങ്ങോട്ട് വരണോ? പോയി സ്‌കൂളും റോഡും ഉണ്ടാക്കൂ; കേരളത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം

നിസ്സാര കാര്യങ്ങളില്‍ ഹര്‍ജിയുമായി വരരുതെന്ന് കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം. അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്കിന് സീനിയോരിറ്റി അനുവദിച്ച വിഷയം ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.

നിസ്സാര ഹര്‍ജികളുമായി വരാതെ പോയി സ്‌കൂളും റോഡും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കൂ എന്നാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. ജഡ്ജിമാരായ ഡി.വൈ ചന്ദ്രചൂഡ്, സുര്യകാന്ത് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേരള സര്‍ക്കാരിനെ വിമര്‍ശിച്ചത്.

താമരശ്ശേരി ജല്ലാ വിദ്യാഭ്യാസ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് എന്‍.എസ് സുബീറിന്റെ സീനിയോരിറ്റി ശരിവെച്ചുകൊണ്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി വന്നിരുന്നു. ഹൈക്കോടതിയും ഇത് ശരിവെച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഹര്‍ജി പരിഗണിച്ചയുടന്‍ ഇത് സുപ്രീംകോടതി ഇടപെടേണ്ട വിഷയമാണോ എന്നാണ് ബെഞ്ച് ചോദിച്ചത്. ഒരു അപ്പന്‍ ഡിവിഷന്‍ ക്ലര്‍ക്കിന് സീനിയോരിറ്റി കിട്ടി. അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വന്നിരിക്കുന്നു. കുറച്ചുകൂടി നല്ല കാര്യങ്ങള്‍ എന്തെങ്കിലും ചെയ്തുകൂടെ എന്നാണ് കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചത്.

സ്ഥാനക്കയറ്റ സമയത്ത് ഉദ്യോഗസ്ഥന്‍ വേതനമില്ലാത്ത അവധിയിലായിരുന്നെന്നും തിരികെ ജോലിയില്‍ പ്രവേശിച്ച സമയം മുതല്‍ സീനിയോരിറ്റി നടപ്പാക്കുകയായിരുന്നെന്നും സര്‍ക്കാരിന് വേണ്ടി വാദിച്ച സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ഹര്‍ഷദ് അമീദ് വാദിച്ചു. വേതനമില്ലാത്ത അവധി സമയം സര്‍വീസ് ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കില്ലെന്നും കൗണ്‍സല്‍ പറഞ്ഞു.

എന്നാല്‍ ഉദ്യോഗസ്ഥന്‍ ജോലിക്ക് ഹാജരാകാതിരുന്നതല്ലെന്നും അവധിയിലായിരുന്നെന്നും ജസ്റ്റിസ് സൂര്യകാന്ത് ഓര്‍മിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആയതുകൊണ്ട് കാര്യങ്ങള്‍ ഇങ്ങനെയാകാമെന്നില്ലെന്നും കോടതി പറഞ്ഞു.

തങ്ങള്‍ നിയമ കോടതി മാത്രമല്ലെന്നും നീതിന്യായ കോടതി കൂടിയാണെന്നും വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in