ശ്രീഎം ആള്‍ ദൈവവുമല്ല ആർ എസ് എസുമല്ല; വിടി ബല്‍റാം തിരുത്തണമെന്ന് പി.ജെ.കുര്യന്‍

ശ്രീഎം ആള്‍ ദൈവവുമല്ല ആർ എസ് എസുമല്ല; വിടി ബല്‍റാം തിരുത്തണമെന്ന് പി.ജെ.കുര്യന്‍

യോഗാ കേന്ദ്രം തുടങ്ങാന്‍ സല്‍സംഗ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എമ്മിന് സര്‍ക്കാര്‍ നാല് ഏക്കര്‍ പാട്ടത്തിന് നല്‍കിയതിനെ വിമര്‍ശിച്ച വി.ടി ബല്‍റാം എം.എല്‍.എക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍. ശ്രീ എമ്മിനെ ആള്‍ ദൈവമെന്നും ആര്‍.എസ്.എസ് സഹയാത്രികനെന്നും വിശേഷിപ്പിച്ച ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയായിരുന്നു പി.ജെ കുര്യന്റെ പ്രതികരണം.

സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെ വിമര്‍ശിക്കുവാന്‍ വി ടി ബല്‍റാമിന് എല്ലാ അവകാശവും ഉണ്ട്. അതിനെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ശ്രീഎം-നെ ആള്‍ ദൈവമെന്നും ആർ എസ് എസ് സഹയാത്രികനെന്നും വിശേഷിപ്പിച്ചത് ശ്രീ.എം- നെ അറിയാവുന്നവര്‍ക്കെല്ലാം വേദന ഉണ്ടാക്കുന്നതാണ്. അദ്ദേഹം ആള്‍ ദൈവവുമല്ല ആർ എസ് എസുമല്ല. എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതേതര വാദിയാണ്. ഭാരതീയ ദര്‍ശനങ്ങളില്‍ പാണ്ഡിത്യവും ഭാരതീയ സംസ്കാരത്തോട് ആദരവും, പ്രതിബദ്ധതയും ഉണ്ട് എന്നതുകൊണ്ട് ഒരാള്‍ ആർ എസ് എസ് ആകുമോ ? ആധ്യാത്മിക പ്രഭാഷണം നടത്തുകയും ആധ്യാത്മിക ജീവിതം നയിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരാള്‍ ആള്‍ ദൈവം ആകുമോ?. ഒരു MLA ആയ ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകേണ്ടതായിരുന്നു. ശ്രീ.എം നെക്കുറിച്ചുള്ള വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍ ബല്‍റാം തിരുത്തുമെന്ന്‍ ഞാന്‍ പ്രതീക്ഷിക്കുന്നവെന്നും പി ജെ കുര്യൻ ഫേസ്ബുക്കിൽ കുറിച്ചു.

പിജെ കുര്യന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

സംസ്ഥാന ഗവണ്മെന്റ് ശ്രീ.എം –ന് യോഗ സെന്റര്‍ തുടങ്ങാന്‍ സ്ഥലം അനുവദിച്ചതിന് വിമര്‍ശിച്ചുകൊണ്ടുള്ള ശ്രീ.വി ടി .ബല്‍റാം MLA യുടെ ഫെയ്സ് ബുക്ക് പോസ്റ്റ് എന്‍റെ ഒരു സുഹൃത്ത് വാട്സ് ആപ്പില്‍ തന്നത് വായിച്ചു. സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെ വിമര്‍ശിക്കുവാന്‍ ശ്രീ.ബല്‍റാമിന് എല്ലാ അവകാശവും ഉണ്ട്. അതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ശ്രീഎം-നെ ‘ആള്‍ ദൈവമെന്നും ‘RSS സഹയാത്രികനെന്നും’ വിശേഷിപ്പിച്ചത് ശ്രീ.എം- നെ അറിയാവുന്നവര്‍ക്കെല്ലാം വേദന ഉണ്ടാക്കുന്നതാണ്. എനിക്ക് ശ്രീ.എം –മായി നല്ല പരിചയമുണ്ട്. ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ്‌ അദ്ദേഹം. അദ്ദേഹത്തെ ഞാന്‍ പല പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം എന്‍റെ ഭവനത്തിലും ഒരു തവണ വന്നിട്ടുണ്ട്. അദ്ദേഹത്തിന്‍റെ എകതായാത്രയില്‍ ഞാന്‍ പങ്കെടുത്തിട്ടുമുണ്ട്. അദ്ദേഹം ആള്‍ ദൈവവുമല്ല RSS ഉംഅല്ല. എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതേതര വാദിയാണ്. ഭാരതീയ ദര്‍ശനങ്ങളില്‍ പാണ്ഡിത്യവും ഭാരതീയ സംസ്കാരത്തോട് ആദരവും, പ്രതിബദ്ധതയും ഉണ്ട് എന്നതുകൊണ്ട് ഒരാള്‍ RSS ആകുമോ ?. ആധ്യാത്മിക പ്രഭാഷണം നടത്തുകയും ആധ്യാത്മിക ജീവിതം നയിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരാള്‍ ആള്‍ ദൈവം ആകുമോ?. ഒരു MLA ആയ ശ്രീ.ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകേണ്ടതായിരുന്നു. ശ്രീ.എം നെക്കുറിച്ചുള്ള വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍ ബല്‍റാം തിരുത്തുമെന്ന്‍ ഞാന്‍ പ്രതീക്ഷിക്കുന്നു. അത്തരമൊരു നടപടി ശ്രീ.എം ന്‍റെ ആയിരക്കണക്കിന് ആരാധകരുടെ ഹൃദയത്തിലെ മുറിവ്‌ ഉണക്കാന്‍ ആവശ്യമാണ്. ഞാന്‍ ഇത്രയും എഴുതിയതുകൊണ്ട് ഒരു പക്ഷെ എനിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം ഉണ്ടായേക്കാം. ഞാനത് ഗൌനിക്കുന്നില്ല.

വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തലസ്ഥാനത്ത് നാലേക്കര്‍ സര്‍ക്കാര്‍ സ്ഥലം യാതൊരു മാനദണ്ഡവുമില്ലാതെ ശ്രീഎം എന്ന് സ്വയം പേരിട്ടിട്ടുള്ള ഒരു സ്വകാര്യ വ്യക്തിക്ക് നല്‍കാന്‍ പിണറായി വിജയന്‍ ഗവണ്‍മെന്റിന് എന്തധികാരമാണുള്ളത്! പത്തു വര്‍ഷത്തേക്കെന്ന പേരില്‍ ഭൂമി പാട്ടത്തിന് കൈമാറിക്കഴിഞ്ഞാല്‍പ്പിന്നെ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയാല്‍ മതി എന്നതാണല്ലോ കേരളത്തിന്റെ അനുഭവം. ആരെങ്കിലും യോഗ സെന്ററോ മറ്റേതെങ്കിലും സ്വകാര്യ സംരംഭമോ തുടങ്ങാനെന്ന പേരില്‍ ഒരപേക്ഷയുമായി വന്നാല്‍ ചുമ്മാതങ്ങ് നല്‍കാനുള്ളതാണോ സര്‍ക്കാര്‍ വക ഭൂമി? തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഐടി സംരംഭങ്ങള്‍ക്ക് സ്ഥലമനുവദിക്കുന്നത് പോലെ യോഗ പ്രോത്സാഹനത്തിന് സര്‍ക്കാര്‍ ഭൂമി അനുവദിക്കുന്ന ഏതെങ്കിലും പ്രഖ്യാപിത നയം ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റോ മറ്റോ വഴി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടോ? ഹൗസിംഗ് ബോര്‍ഡിന്റെ കൈവശത്തിലുള്ള സ്ഥലമാണ് യോഗ ഗുരുവില്‍ നിന്ന് ആള്‍ദൈവമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആര്‍എസ്എസ് സഹയാത്രികന് കൈമാറുന്നതെന്ന് കാണുന്നു. പാവപ്പെട്ടയാളുകള്‍ക്ക് വീട് വച്ചുനല്‍കാനുള്ള ഭൂമി തന്നെ വേണമോ ഇങ്ങനെ പിണറായി വിജയന്റെ സ്വന്തക്കാര്‍ക്ക് നല്‍കാന്‍? കൊട്ടിഘോഷിക്കപ്പെടുന്ന ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഫ്‌ലാറ്റ് വച്ചുനല്‍കലാണ് പ്രഖ്യാപിത ലക്ഷ്യം. എന്നാലിത് എവിടെയുമെത്താതെ ഇഴഞ്ഞു നീങ്ങുന്നത് പഞ്ചായത്തുകള്‍ വഴി അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടാണ്. ഇങ്ങനെയുള്ളപ്പോഴാണ് 400 പേര്‍ക്കെങ്കിലും ഫ്‌ലാറ്റ് നിര്‍മ്മിച്ചു നല്‍കാന്‍ കഴിയുന്ന പൊതുഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറുന്നത്. പോകുന്ന പോക്കില്‍ കടുംവെട്ടും ആര്‍എസ്എസ് പ്രീണനമാണ് പിണറായി വിജയന്റെ ഇരട്ട ലക്ഷ്യം. ഇതെന്തൊരു നെറികെട്ട സര്‍ക്കാരാണ് !

Related Stories

No stories found.
logo
The Cue
www.thecue.in