വാച്ച് ആന്‍ഡ് വാര്‍ഡിനുണ്ടായ ആശയക്കുഴപ്പം, സഭയില്‍ മാധ്യമങ്ങളെ വിലക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് സ്പീക്കര്‍

വാച്ച് ആന്‍ഡ് വാര്‍ഡിനുണ്ടായ ആശയക്കുഴപ്പം, സഭയില്‍ മാധ്യമങ്ങളെ വിലക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് സ്പീക്കര്‍

നിയമസഭയില്‍ മാധ്യമങ്ങളെ വിലക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. വാച്ച് ആന്‍ഡ് വാര്‍ഡിനുണ്ടായ ആശയക്കുഴപ്പമാണ് വിലക്കിന് കാരണമെന്നും സ്പീക്കറുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.

കഴിഞ്ഞ സമ്മേളനം വരെ ഇല്ലാതിരുന്ന തരത്തിലുള്ള നിയന്ത്രണമായിരുന്നു ഇത്തവണ സഭ ആരംഭിച്ചപ്പോള്‍ ഏര്‍പ്പെടുത്തിയത്. മാധ്യമങ്ങള്‍ക്ക് മീഡിയ റൂമില്‍ മാത്രമായിരുന്നു പ്രവേശനം. പി.ആര്‍.ഡിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മാത്രമാണ് വിടുന്നത്. അതില്‍ തന്നെ സ്പീക്കറുടെയും ഭരണകക്ഷി എം.എല്‍.എമാരുടെയും ദൃശ്യങ്ങള്‍ മാത്രമാണ് പുറത്ത് വിട്ടത്.

പ്രതിപക്ഷ പ്രതിഷേധം ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല. ഇക്കാര്യത്തിലാണ് സ്പീക്കറുടെ ഓഫീസ് വിശദീകരണം നല്‍കിയത്.

മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളിലേക്കും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളിലേക്ക് പ്രവേശിക്കാമെന്ന് സ്പീക്കറുടെ ഓഫീസ് വിശദീകരണം നല്‍കി. രാഹുല്‍ ഗാന്ധി എം.പി ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ കറുത്ത വേഷം ധരിച്ചെത്തിയ പ്രതിപക്ഷ എം.എല്‍.എമാര്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു. വയനാട്ടില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ ബഹളം. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, സനീഷ് കുമാര്‍, എല്‍ദോസ് കുന്നപ്പിള്ളി, തുടങ്ങിയ എം.എല്‍.എമാരാണ് കറുത്ത വസ്ത്രവും മാസ്‌കും അണിഞ്ഞ് സഭയില്‍ എത്തിയത്.സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in