'കൂടെയുണ്ടായിരുന്നവർ കള്ളക്കേസിൽ അകത്ത് കിടക്കുമ്പോൾ നീതി പൂർണ്ണമാകുന്നില്ല'; ജയിൽമോചിതനായ ശേഷം സിദ്ദിഖ് കാപ്പൻ

'കൂടെയുണ്ടായിരുന്നവർ കള്ളക്കേസിൽ അകത്ത് കിടക്കുമ്പോൾ നീതി പൂർണ്ണമാകുന്നില്ല'; ജയിൽമോചിതനായ ശേഷം സിദ്ദിഖ് കാപ്പൻ

27 മാസം നീണ്ട ജയിൽവാസത്തിന് ശേഷം മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. സുപ്രീംകോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. ലക്നൗ ജയിലിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ മാധ്യമങ്ങളോട് സംസാരിച്ചു. തന്റെ മോചനത്തിന് വേണ്ടി പ്രവർത്തിച്ച പൊതുസമൂഹത്തോടും മാധ്യമപ്രവർത്തകരോടും നന്ദിയറിയിച്ചു.

'ജയിലിൽ കിടക്കുമ്പോൾ എന്റെ പ്രിയപ്പെട്ട ഉമ്മ എന്നെ വിട്ടുപോയി. പല സഹോദരൻമാരും കള്ളക്കേസിൽ കുടുങ്ങി ജയിൽ കഴിയുന്നുണ്ട്. എനിക്കൊപ്പം ജയിലിലായവർക്കും ഇപ്പോഴും പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. അവർക്കൊന്നും നീതി ലഭിക്കാത്ത കാലം വരെയും നീതി പൂർണമായി നടപ്പിലായെന്ന് പറയാൻ കഴിയില്ല', സിദ്ദിഖ് കാപ്പൻ പറഞ്ഞു.

ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ കാപ്പനെതിരെ യു.എ.പി.എ ഉൾപ്പെടുത്തിയ കേസിൽ നേരത്തെ തന്നെ സുപ്രീംകോടതി ജാമ്യം നൽകിയിരുന്നതാണ്. എന്നാൽ ഇ.ഡി ചുമത്തിയ കേസിൽ ജാമ്യം ലഭിക്കാത്തതായിരുന്നു തടസ്സം. കഴിഞ്ഞ ക്രിസ്മസ് അവധിക്കു തൊട്ടു മുൻപ്, അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ഇ.ഡി കേസിലും കാപ്പനു ജാമ്യം നൽകിയെങ്കിലും നടപടിക്രമം നീണ്ടത് മോചനം വൈകിപ്പിച്ചു. യുപി പൊലീസിന്റെ വെരിഫിക്കേഷൻ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു. ഇഡിയുടേത് കൂടി പൂർത്തിയായതോടെ റിലീസിങ് ഓർഡർ ജയിലിലെത്തി.

ദളിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ 2020 ഒക്ടോബറിലാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലായത്. കാപ്പന്റെ അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കാനായില്ലെന്നാണ് ഇ.ഡി റജിസ്റ്റർ ചെയ്ത കേസ്. പോപ്പുലർ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹത്രസിൽ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമായിരുന്നു ഇ.ഡിയുടെ വാദം.

Related Stories

No stories found.
logo
The Cue
www.thecue.in