കോവളത്ത് മദ്യവുമായി പോയ വിദേശിയെ തടഞ്ഞ സംഭവത്തില്‍ നടപടി, എസ്.ഐക്ക് സസ്‌പെന്‍ഷന്‍

കോവളത്ത് മദ്യവുമായി പോയ വിദേശിയെ തടഞ്ഞ സംഭവത്തില്‍ നടപടി, എസ്.ഐക്ക് സസ്‌പെന്‍ഷന്‍
Published on

കോവളത്ത് മദ്യവുമായി പോയ വിദേശിയെ തടഞ്ഞ സംഭവം, എസ്.ഐക്ക് സസ്‌പെന്‍ഷന്‍

കോവളത്ത് മദ്യവുമായി പോയ വിദേശിയെ തടഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ്.ഐക്ക് സസ്‌പെന്‍ഷന്‍. കോവളം ഗ്രേഡ് എസ്.ഐ ഷാജിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സിഐയുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും.

എസ്.ഐ ഉള്‍പ്പെടെ മറ്റു പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് വിദേശിയെ പരിശോധിച്ചത്. എസ്.ഐ ആണ് വിദേശ പൗരനോട് മദ്യം എടുത്ത് എറിയാന്‍ ആവശ്യപ്പെട്ടത് എന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡ് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തത്.

മറ്റു ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പതല നടപടികള്‍ എടുക്കാനും സാധ്യതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പൊലീസ് കമ്മീഷണറോട് ഡി.ജി.പി ആവശ്യപ്പെട്ടിരുന്നു. സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ സതീഷിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മദ്യവുമായി പോയ വിദേശിയെ പൊലീസ് തടഞ്ഞു നിര്‍ത്തി അവഹേളിച്ചത്. സ്വീഡന്‍ സ്വേദശി സ്റ്റീഫന്‍ ആസ്‌ബെര്‍ഗിനെയാണ് വാഹന പരിശോധനയ്ക്കിടെ കോവളം പൊലീസ് തടഞ്ഞു നിര്‍ത്തി അക്ഷേപിച്ചുവെന്ന പരാതി ഉയര്‍ന്നത്. പരിശോധനയ്ക്കിടെ തന്റെ കൈവശമുണ്ടായിരുന്ന മദ്യക്കുപ്പികള്‍ വലിച്ചെറിയാന്‍ പൊലീസ് ആവശ്യപ്പെടുന്നതിന്റെയും നിര്‍ദേശ പ്രകാരം വിദേശി മദ്യം ഒഴിച്ചു കളയുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

സംഭവത്തില്‍ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. പൊലീസ് നടപടി ദൗര്‍ഭാഗ്യകരമാണെന്നും ബന്ധപ്പെട്ട വകുപ്പ് നടപടിയെടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

logo
The Cue
www.thecue.in