അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് വാറണ്ട് കാണിക്കൂ; യുപി പൊലീസിനെ വിരട്ടി പ്രിയങ്ക

അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് വാറണ്ട് കാണിക്കൂ; യുപി പൊലീസിനെ വിരട്ടി പ്രിയങ്ക

ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷക കുടുംബത്തെ കാണാനെത്തിയപ്പോള്‍ തടഞ്ഞ യു.പി പൊലീസിനെ വിരട്ടി പ്രിയങ്ക ഗാന്ധി. വാറന്റ് എടുക്കു എന്നിട്ടാകാം അറസ്റ്റ് എന്നാണ് പ്രിയങ്ക പൊലിസിനോട് പറഞ്ഞത്.

'' നിങ്ങള്‍ കൊന്ന കര്‍ഷകരേക്കാള്‍ പ്രധാനപ്പെട്ടവളല്ല ഞാന്‍. നിങ്ങള്‍ ആദ്യം വാറണ്ട് കാണിക്കൂ. അല്ലെങ്കില്‍ ഞാനിവിടെ നിന്ന് അനങ്ങില്ല. നിങ്ങളെന്നെ തൊടില്ല,'' പ്രിയങ്ക യുപി പൊലിസിനോട് പറഞ്ഞു.

പ്രിയങ്ക എത്തിയ വാഹനം തടഞ്ഞപ്പോഴായിരുന്നു പൊലിസിന് നേരെ അവര്‍ കയര്‍ത്തത്. നിങ്ങളെന്നെ പിടിച്ച് കാറില്‍ കയറ്റിയാല്‍ നിങ്ങള്‍ക്കെതിരെ ഞാന്‍ കിഡ്‌നാപ്പിങ്ങിന് കേസെടുക്കും. പൊലിസിനെതിരെ ആയിരിക്കില്ല. നിങ്ങള്‍ക്കെതിരെയായിരിക്കും ഞാന്‍ പരാതി നല്‍കുക,'' തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് പ്രിയങ്ക പറഞ്ഞു.

പ്രിയങ്കയ്ക്ക് സമീപം നിന്ന കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡയും പൊലീസിനോട് കയര്‍ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മരിച്ച കര്‍ഷകരുടെ മൃതദേഹവുമായി കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. രാവിലെ പതിനൊന്ന് മണിക്ക് ഡല്‍ഹിയിലേക്കുള്ള യുപി ഭവനിലേക്ക് കര്‍ഷക മാര്‍ച്ച് നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

അതേസമയം കര്‍ഷകര്‍ക്ക് നേരെ കാര്‍ ഓടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനെതിരെ യു.പി പൊലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തു. പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍ പ്രകാരം മന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.

എന്നാല്‍ മകന്‍ ആശിഷ് മിശ്രയ്ക്ക് ആക്രമണവുമായി ബന്ധമുണ്ടെന്ന കര്‍ഷകരുടെ ആരോപണം നിഷേധിച്ച് മന്ത്രി അജയ് മിശ്ര രംഗത്തെത്തിയിരുന്നു.

കര്‍ഷക സമരത്തിനെതിരായി മിശ്ര നടത്തിയ പ്രസ്താവനകള്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി മിശ്രയുടെ സന്ദര്‍ശനം തടയാനായി ഒത്തുകൂടുകയായിരുന്നു കര്‍ഷകര്‍. ഇവര്‍ക്കിടയിലേക്കാണ് മന്ത്രിയുടെ മകന്റെ വാഹന വ്യൂഹം ഇടിച്ചുകയറ്റിയത്. കൊല്ലപ്പെട്ട എട്ടുപേരില്‍ നാല്പേര്‍ കര്‍ഷകരാണ്.

Related Stories

No stories found.
logo
The Cue
www.thecue.in