മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ തലവന്‍; ആരോപണവുമായി ഷാഫി പറമ്പില്‍

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ തലവന്‍; ആരോപണവുമായി ഷാഫി പറമ്പില്‍

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി നില്‍ക്കുന്ന ആളുടെ സഹോദരന്‍ ക്വട്ടേഷന്‍ സംഘത്തലവനാണെന്നന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ ഷാഫി പറമ്പില്‍. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സിപിഎം ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം.

സിപിഐഎം ക്രിമിനല്‍ സംഘങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണെന്നും ഭരണം ദുരുപയോഗം ചെയ്യുന്നുവെന്നും ഷാഫി കുറ്റപ്പെടുത്തി. പോഷക സംഘടനയായിട്ടാണ് ക്വട്ടേഷന്‍ സംഘങ്ങളെ സിപിഐഎം കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.

'' ക്വട്ടേഷന്‍ നേതാക്കളായ കൊടി സുനിയും ഷാഫിയുമൊക്കെ സ്വര്‍ണ്ണക്കടത്തിന് പിന്നിലുണ്ടെങ്കില്‍ ഒരന്വേഷണവും ഇനി നടക്കില്ല. കസ്റ്റംസ് അന്വേഷണത്തിന് പുറത്ത് മറ്റ് ഏജന്‍സികളും ്അന്വേഷണം ഏറ്റെടുക്കണം. ക്വട്ടേഷന്‍ സംഘങ്ങളില്‍ നിന്നും ലെവി പിടിക്കുന്ന ഏജന്‍സിയായി സിപിഐഎം മാറി,'' ഷാഫി പറമ്പില്‍ പറഞ്ഞു.

കടത്തു സ്വര്‍ണ്ണം പിടിച്ചുപറിക്കുന്നതില്‍ ടിപി കേസ് പ്രതികളുമുണ്ടെന്ന ശബ്ദരേഖ പുറത്തു വന്നിരുന്നു. സ്വര്‍ണ്ണം പിടിച്ചു പറിക്കുന്ന സംഘത്തിന് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയും ഷാഫിയുമാണെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.

സ്വര്‍ണക്കടത്ത് ക്യാരിയറിനോട് ആസൂത്രകന്‍ സംസാരിക്കുന്നതെന്ന് കരുതുന്ന വാട്സ് ആപ് ഓഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. പ്രശ്നമുണ്ടായാല്‍ പാര്‍ട്ടിക്കാര്‍ വിളിച്ചു പറയും. നിന്റെ സുരക്ഷയ്്ക്ക് വേണ്ടിയാണ് പാര്‍ട്ടിക്കാരെ വെക്കുന്നത്, എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.

വാട്സാപ്പ് ഓഡിയോയില്‍ പറയുന്നത്

എയര്‍പോര്‍ട്ടില്‍ നമ്മുടെ ടീം കൂട്ടാന്‍ വരും. നീ വണ്ടിയില്‍ കയറി കൊണ്ടുപോയാല്‍ മാത്രം മതി. ഷാഫി, ജിജോ തില്ലങ്കേരി, രജീഷ് തില്ലങ്കേരി, ഇവരില്‍ രണ്ടുപേര്‍ ഒരുമിച്ചുണ്ടാകും.

എന്റെ ഒരു അനിയനുമുണ്ടാകും മൂന്നില്‍ ഒന്ന് പാര്‍ട്ടിക്കാരെ വെക്കുന്നത് നിന്നെ സെയ്ഫ് ആക്കാനാണ്. ഗോള്‍ഡിന്റെ ടീം അന്വേഷിക്കാന്‍ തുടങ്ങിയാല്‍ ഷാഫിക്കാനെയോ സുനിയണ്ണനെ കൊണ്ടോ വിളിപ്പിക്കും. നമ്മുടെ പിള്ളേരാണ് പറ്റിപ്പോയി എന്ന് പറയും.

വീണ്ടും വരികയാണെങ്കില്‍ നേരിട്ടുപോയി കാണും, അതിനാണ് മൂന്നിലൊന്ന് ഷാഫിക്കും തില്ലങ്കേരിക്കും കൊടുക്കുന്നത് നിന്നെ സേഫ് ആക്കാനാണ് അവര്‍ക്ക് കൊടുക്കുന്നത്.

കണ്ണൂരിലും കോഴിക്കോടുമായി കളിക്കുന്നത് നിന്നെ സേഫ് ആക്കാനാണ് ഒന്നും ഇല്ലാത്ത ഓണറാണെങ്കില്‍ രണ്ടു മൂന്നു പ്രാവിശ്യം അന്വേഷിച്ച് വരാന്‍ നോക്കും ഒരാളാണെങ്കില്‍ പിന്നില്‍ ആരെങ്കിലും ഉണ്ടെന്ന് അറിഞ്ഞാല്‍ ഷാഫിക്കാടെ ടീമാണെന്ന് അറിഞ്ഞാല്‍ അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് അറിയാം. കിട്ടില്ല എന്നറിയും.

നേരെമറിച്ച് നീ ഒറ്റയ്ക്കാണെങ്കില്‍ മൂന്നാല് മാസം കഴിഞ്ഞാലും നിന്നെ വിടില്ല, പാര്‍ട്ടീന്നാണെന്ന് വിളിച്ച് വിളിച്ച് പറയും, നമ്മളെ കുട്ടികളാണെന്ന് ബേജാറാകണ്ട നടക്കാത്തതല്ല ഇതൊന്നും, ഒരു പ്രശ്നവുമില്ല , ആരും പിറകെ വരില്ല. നാലുമാസമായി ഒരുപാട് ഗെയിം നടന്നിട്ടുണ്ട്. ഒരുപാട് സാമ്പത്തികമുള്ളയാളാണെങ്കില്‍ ഒറ്റ ഒരു പ്രാവിശ്യം കോള്‍ ചെയ്യും. അല്ലെങ്കില്‍ നാട്ടില്‍ വന്ന് ചങ്ങാതിമാര്‍ അന്വേഷിക്കും. എങ്ങനെ ആയാലും 10 - 12 ദിവസം അന്വേഷണം നടത്തി ഒഴിവാക്കും. അതിനാണ് പാര്‍ട്ടിക്കാരെ വെക്കുന്നത്.

ഇത്രമാത്രം പറയും. പറ്റിപ്പോയി. ബുദ്ധിമുട്ടിച്ചാല്‍ ഇങ്ങനെയാകില്ല ബന്ധപ്പെടുകയെന്ന് പറയും. അപ്പോള്‍ അവന്റെ ഭാഗത്ത് ചെക്കന്മാരുണ്ടെന്ന് അറിഞ്ഞാല്‍ പിന്നെ ബുദ്ധിമുട്ടിക്കില്ല.

Related Stories

No stories found.
logo
The Cue
www.thecue.in