ബാലുശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം, പ്രധാന പ്രതിയായ എസ്.ഡി.പി.ഐ നേതാവ് അറസ്റ്റില്‍

ബാലുശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം, പ്രധാന പ്രതിയായ എസ്.ഡി.പി.ഐ നേതാവ് അറസ്റ്റില്‍

കോഴിക്കോട് പാലോളിയില്‍ ബാലുശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ പ്രധാന പ്രതി അറസ്റ്റില്‍. അവിടനല്ലൂര്‍ മൂടോട്ടുകണ്ടി സഫീര്‍ ആണ് അറസ്റ്റിലായത്.

ഡി.വൈ.എഫ്.ഐ തിക്കുറ്റിശ്ശേരി നോര്‍ത്ത് യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജിനെ മര്‍ദിച്ചും വെള്ളത്തില്‍ മുക്കിയും കൊല്ലാന്‍ ശ്രമിച്ചെന്ന കേസിലാണ് സഫീറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എസ്.ഡി.പിഐയുടെ ജില്ലാ വളന്റിയര്‍ വൈസ് ചെയര്‍മാനാണ് സഫീര്‍.

കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ സഫീറിനെ റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ ആകെ പത്ത് പ്രതികള്‍ റിമാന്‍ഡിലായി.

ജൂണ്‍ 26നാണ് അര്‍ധരാത്രി ജിഷ്ണുവിനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച ശേഷം വടിവാള്‍ പിടിപ്പിച്ച് കുറ്റസമ്മതം നടത്തിക്കുന്ന വീഡിയോ പുറത്തുവന്നത്. ഇത് നിര്‍ബന്ധിച്ച് പിടിപ്പിച്ചതാണെന്നും കുറ്റസമ്മതം നടത്തിച്ചതാണെന്നും ജിഷ്ണു പിന്നീട് പറഞ്ഞിരുന്നു. സംഭവത്തില്‍ 30 പേര്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

ആക്രമണത്തിന് നേതൃത്വം നല്‍കിയത് സഫീറാണ്. സഫീര്‍ ജിഷ്ണുവിന്റെ കഴുത്തിന് പിന്നില്‍പിടിച്ച് മുഖം തോട്ടിലെ ചെളിവെള്ളത്തില്‍ മുക്കി കുറ്റം ഏറ്റുപറയിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് സഫീര്‍ ഒളിവില്‍ പോവുകയായിരുന്നു. പാലോളിയില്‍ മറ്റൊരു യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ച കേസില്‍ നേരത്തെ സഫീര്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in