ലഖിംപുര്‍ സംഭവം: യുപി സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം, അന്വേഷണം വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍

ലഖിംപുര്‍ സംഭവം: യുപി സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം, അന്വേഷണം വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍

ലഖിംപുര്‍ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് വീണ്ടും സുപ്രീംകോടതി. അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി, തുടര്‍ന്നുള്ള അന്വേഷണം വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കുമെന്ന് വ്യക്തമാക്കി. കോടതി നിര്‍ദേശ പ്രകാരം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ കൂടുതലായി ഒന്നുമില്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.

ചിഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് വിമര്‍ശനം. സിബിഐ അന്വേഷണം നിരസിച്ച കോടതി, എല്ലാത്തിനും സിബിഐ പരിഹാരമല്ലെന്നും പറഞ്ഞു. അന്വേഷണവും കുറ്റപത്രം സമര്‍പ്പിക്കലും, വിരമിച്ച ഹൈക്കോടതി ജഡ്ജി നിരീക്ഷിക്കണം. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിടെ മുന്‍ ജസ്റ്റിസുമാരായ രാകേഷ് കുമാര്‍ ജെയിന്‍, രഞ്ജിത് സിങ് എന്നിവരുടെ പേരുകളും കോടതി നിര്‍ദേശിച്ചു.

ഉത്തര്‍പ്രദേശ് അന്വേഷണ സംഘം തെളിവുകല്‍ രേഖപ്പെടുത്തുന്ന രീതിയില്‍ വിശ്വാസമില്ലെന്നും, അന്വേഷണത്തിന് യാതൊരു പുരോഗതിയുമില്ലെന്നും സുപ്രീകോടതി വിമര്‍ശിച്ചു. നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ അറിയിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ചക്കകം നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.

കേസില്‍ ആകെ 16 പ്രതികളുണ്ടെന്നും, ഇതില്‍ 13 പേരെ അറസ്റ്റ് ചെയ്തതായും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കേസിലെ ഒരു പ്രതിയുടെ ഫോണ്‍ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. ബാക്കിയുള്ളവരുടേത് കണ്ടെത്താത്തത് എന്താണെന്നും കോടതി ചോദിച്ചു. പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്നാണ് അറിയിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.

സര്‍ക്കാര്‍ മറുപടിയിലും അതൃപ്തി വ്യക്തമാക്കിയ കോടതി, അന്വേഷണം വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലാകുമെന്ന് വ്യക്തമാക്കുകയായിരുന്നു. വിശ്വാസയോഗ്യവും നിക്ഷ്പക്ഷവുമായ അന്വേഷണത്തിന് ഇത് അനിവാര്യമാണെന്നും കോടതി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in