'ഒറ്റപ്പെട്ട സംഭവമല്ല, പ്രവാചകനെതിരായ പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയണം'; സമസ്ത

'ഒറ്റപ്പെട്ട സംഭവമല്ല, പ്രവാചകനെതിരായ പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയണം'; സമസ്ത

നുപുര്‍ ശര്‍മ്മയുടെ പ്രവാചകനെതിരായ പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ഭരണകക്ഷി നേതാക്കളുടെ പ്രസ്താവനയായതുകൊണ്ട് ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. പ്രവാചകനിന്ദ നടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ നിമയനടപടി സ്വീകരിക്കണമെന്നും സമസ്ത. അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാരുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

'' കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളവരില്‍ നിന്ന് തുടര്‍ച്ചയായി ഇത്തരം പ്രസ്താവനകള്‍ വരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. വിഷയത്തില്‍ പാര്‍ട്ടി നടപടി മാത്രമല്ല വേണ്ടത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി കുറ്റക്കാര്‍ക്കെതിരെ ശിക്ഷ ഉറപ്പാക്കണം, സമസ്ത പറഞ്ഞു.

പ്രവാചകനെതിരായ നുപുര്‍ ശര്‍മ്മയുടെ പരാമര്‍ശത്തില്‍ കൂടുതല്‍ അറബ് രാജ്യങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. യു.എ.ഇ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ പ്രസ്താവനയില്‍ എതിര്‍പ്പറിയിച്ചിരുന്നു. ഒ.ഐ.സി വിഷയത്തില്‍ പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണെന്നും വിഷയത്തിന് പിന്നില്‍ സ്ഥാപിതതാത്പര്യമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വിഷയം വിവാദമായതിന് പിന്നാലെ ബിജെപി ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയെയും ബി.ജെ.പി ഡല്‍ഹിയുടെ മീഡിയ ഇന്‍ ചാര്‍ജ് നവീന്‍ കുമാര്‍ ജിന്‍ഡാളിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു.

ഇതിന് മുന്നോടിയായി '' ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തെയോ മതവ്യക്തിത്വങ്ങളെയോ അപമാനിക്കുന്നതിനെ ബി.ജെ.പി ശക്തമായി അപലപിക്കുന്നു,'' എന്ന് പറഞ്ഞ് ബി.ജെ.പി പ്രസ്താവന പുറത്തിറക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in