നടന്നത് ആസൂത്രിത കൊലപാതകം; ശ്രീനിജന്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കണം: സാബു ജേക്കബ്

നടന്നത് ആസൂത്രിത കൊലപാതകം; ശ്രീനിജന്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കണം: സാബു ജേക്കബ്

കിഴക്കമ്പലത്തെ ദീപുവിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആക്രമണത്തിന് മുന്‍പും ശേഷവും കൊലയാളികള്‍ പി.വി ശ്രീനിജന്‍ എംഎല്‍എയുമായി ബന്ധപ്പെട്ടെന്നും കൊലപാതക കേസില്‍ ഒന്നാം പ്രതിയാക്കേണ്ടത് ശ്രീനിജനെയാണെന്നും അദ്ദേഹം ആരോപിച്ചു.

പി.വി ശ്രീനിജന്‍ എംഎല്‍എ ആയതിനുശേഷം 50ലധികം ട്വന്റി 20 പ്രവര്‍ത്തകാണ് ആക്രമിക്കപ്പെട്ടത്. ആരെങ്കിലും പരാതിപ്പെട്ടാല്‍ അവരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുന്ന സാഹചര്യമുണ്ട്. ട്വന്റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.

ഫെബ്രുവരി അഞ്ചിനാണ് ട്വന്റി 20 ലൈറ്റണക്കല്‍ സമരം പ്രഖ്യാപിച്ചത്. അഞ്ചിനം 12നുമിടയിലാണ് കൊലപാതകം നടത്തുന്നതിനുള്ള വലിയ ഗൂഢാലോചന നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രൊഫഷണല്‍ സംഘമാണ് ദീപുവിന്റെ കൊലപാതകം നടത്തിയതെന്നും സാബു ജേക്കബ് ആരോപിച്ചു.

അതിനിടെ, ട്വന്റി 20 പ്രവര്‍ത്തകന്റെ മരണത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരം കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത നാല് പേര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും. ബന്ധുക്കളുടെ ആവശ്യപ്രകാരം കോട്ടയം മെഡിക്കല്‍ കോളേജില്‍വെച്ചാണ് പോസ്റ്റുമോര്‍ട്ടം.

എന്നാൽ, ദീപുവിന്റെ മരണത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തി യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്ന് പി.വി ശ്രീനിജൻ എം.എൽ.എ ആവശ്യപ്പെട്ടു. തനിക്കെതിരെയുള്ള ആരോപണം രാഷ്ട്രീയപ്രേരിതമാണ്. ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. കുറ്റാരോപിതരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ശ്രീനിജന്‍ എം.എല്‍.എ പറഞ്ഞു.

കൂടുതൽ വസ്തുതകൾ പുറത്തുവരേണ്ടതുണ്ട്. മരണപ്പെട്ട വ്യക്തി ആശുപത്രിയിൽ നൽകിയ മൊഴിയിൽ മർദനമേറ്റ വിവരം പറഞ്ഞിട്ടില്ലെന്നാണ് അറിഞ്ഞത്. ഇതോടൊപ്പം ഗുരുതരമായ വേറെ രോഗങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണോ മരണം സംഭവിച്ചത് എന്ന് അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. സംഭവത്തെ സി.പി.എമ്മിനെതിരേ തിരിക്കാനുള്ള ഗൂഢ നീക്കവും രാഷ്ട്രീയവുമായി ചിലർ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ശ്രീനിജൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in