ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത്‌ മൗലികാവകാശമാണെങ്കില്‍ വസ്ത്രം അഴിക്കാനുള്ള അവകാശവും ഉള്‍പ്പെടുമോ; ഹിജാബ് വിലക്കില്‍ സുപ്രീം കോടതി

ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത്‌
മൗലികാവകാശമാണെങ്കില്‍ വസ്ത്രം അഴിക്കാനുള്ള അവകാശവും ഉള്‍പ്പെടുമോ; ഹിജാബ് വിലക്കില്‍ സുപ്രീം കോടതി

വസ്ത്രം ധരിക്കാനുള്ള അവകാശം ആര്‍ട്ടിക്കിള്‍ 19ന്കീഴിലുള്ള മൗലികാവകാശമായി കാണുകയാണെങ്കില്‍ വസ്ത്രം അഴിക്കാനുള്ള അവകാശവും അതില്‍ ഉള്‍പ്പെടുമോയെന്ന് സുപ്രീം കോടതി. സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നത് വിലക്കിയ കര്‍ണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ബുധനാഴ്ചയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.

ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരമുള്ള മൗലിക അവകാശങ്ങള്‍ ലംഘിക്കുന്നതാണ് ഹൈക്കോടതിയുടെ ഉത്തരവെന്നായിരുന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് വാദിച്ചത്. എന്നാല്‍ വാദം യുക്തിരഹിതമായ ലക്ഷ്യങ്ങളിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ല. വസ്ത്രം ധരിക്കാനുള്ള അവകാശം മൗലികമാണെന്നു നിങ്ങള്‍ പറഞ്ഞാല്‍ വസ്ത്രം അഴിക്കാനുള്ള അവകാശവും മൗലികമായി മാറുംമെന്നായിരുന്നു ജസ്റ്റിസ് ഹേമന്ദ് ഗുപ്ത പറഞ്ഞത്.

ആരും സ്‌കൂളില്‍ വസ്ത്രം അഴിക്കുന്നില്ലെന്ന് കാമത്ത് പറഞ്ഞു, വസ്ത്രം ധരിക്കാനുള്ള അവകാശം ആരും വിലക്കുന്നില്ലെന്നായിരുന്നു ജസ്റ്റിസ് ഹേമന്ദ് ഗുപ്തയുടെ പ്രതികരണം. മറ്റെല്ലാ സമുദായങ്ങളും ഒരു വസ്ത്രധാരണം പിന്തുടരുമ്പോള്‍ ഒരു പ്രത്യേക സമുദായം മാത്രം ശിരോവസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന വാദമാണ് ഇവിടെ പ്രശ്‌നമെന്ന് കോടതി പറഞ്ഞു.

എന്നാല്‍ ഇത് ഒരു സമുദായത്തിന്റെ മാത്രം കാര്യമല്ലെന്നും വിദ്യാര്‍ഥികള്‍ രുദ്രാക്ഷവും കുരിശുമെല്ലാം സ്‌കൂളുകളിലും കോളേജുകളിലും ധരിക്കാറുണ്ടെന്ന് കാമത്ത് പറഞ്ഞു. എന്നാല്‍ രുദ്രാക്ഷവും കുരിശുമെല്ലാം വസ്ത്രത്തിനുള്ളില്‍ ധരിക്കുന്നതായതിനാല്‍ അത് ഡ്രസ് കോഡിന്റെ ലംഘനമല്ലെന്ന് കോടതി പറഞ്ഞു.

ഹര്‍ജിയില്‍ ഇന്നും വാദം തുടരും.

Related Stories

No stories found.
logo
The Cue
www.thecue.in