ആനുകൂല്യങ്ങള്‍ നല്‍കാതെ കൊവിഡ് കാലത്ത് പിരിച്ചുവിട്ടു; രവിപിള്ളയ്‌ക്കെതിരെ സമരത്തിന് പോയ തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ആനുകൂല്യങ്ങള്‍ നല്‍കാതെ കൊവിഡ് കാലത്ത് പിരിച്ചുവിട്ടു; രവിപിള്ളയ്‌ക്കെതിരെ സമരത്തിന് പോയ തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ രവി പിള്ളയ്‌ക്കെതിരെ സമരം ചെയ്യാന്‍ കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച തൊഴിലാളി സംഘത്തെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കൊല്ലം ചിന്നക്കടയില്‍ വെച്ചാണ് പൊലീസ് വഴിയില്‍ തടഞ്ഞ് 65ഓളം തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്.

വര്‍ഷങ്ങള്‍ ജോലിചെയ്തവരെ ആനുകൂല്യങ്ങള്‍ നല്‍കാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെയായായിരുന്നു പ്രതിഷേധം. രവി പിള്ള തൊഴിലാളികളെ വഞ്ചിച്ചുവെന്നും 20 വര്‍ഷത്തോളം ജോലി ചെയ്തവരെ ഒരു ആനുകൂല്യവും നല്‍കാതെ കൊവിഡ് കാലത്ത് പിരിച്ചവിട്ടു എന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൊല്ലത്തെ രവി പിള്ളയുടെ വസതിയില്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. അതിന് തുടര്‍ച്ചയായിട്ടാണ് സെക്രട്ടറിയേറ്റിന് പുറത്ത് പ്രതിഷേധപ്രകടനം നടത്താന്‍ തീരുമാനിച്ചത്.

ഓച്ചിറയില്‍ നിന്ന് തലസ്ഥാനത്തേക്ക് വാടക ബസില്‍ പുറപ്പെട്ട പ്രവാസി തൊഴിലാളികളുടെ യാത്ര ചിന്നക്കടയില്‍ വെച്ച് പൊലീസ് ബസ് തടയുകയായിരുന്നു. സംഘര്‍ഷം ഒഴിവാക്കാന്‍ മുന്‍കൂര്‍ കസ്റ്റഡിയില്‍ എടുത്തതെന്നായിരുന്നു ആദ്യം പൊലീസിന്റെ വിശദീകരണം.

എന്നാല്‍ തിരുവനന്തപുരത്തേക്ക് പോകുന്നതിന് മുന്‍പ് തന്നെ സംഘര്‍ഷമുണ്ടാകുമെന്ന് പറഞ്ഞ് തൊഴിലാളികളെ അറസ്റ്റ് ചെയതതിനെതിരെ വിമര്‍ശനമുയര്‍ന്നതോടെ കൂടുതല്‍ വിശധീകരണവുമായി പൊലീസ് രംഗത്തെത്തി. രവി പിള്ളയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇക്കാര്യം പ്രവാസി തൊഴിലാളികള്‍ നിഷേധിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് വ്യാപനത്തിന്റെ പേരില്‍ നൂറുകണക്കിന് മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളെ രവി പിള്ള ഉടസ്ഥനായ സൗദി കമ്പനി എന്‍എസ്എച്ച് കോര്‍പറേഷന്‍ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിയമപരമായ ആനുകൂല്യങ്ങളൊന്നും നല്‍കാതെ പിരിച്ചുവിട്ടെന്ന് ചൂണ്ടിക്കാട്ടി 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള 500ഓളം തൊഴിലാളികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും പരാതി നല്‍കിയിരുന്നു.

Ravi Pillai's Former Employees In Police Custody

Related Stories

No stories found.
logo
The Cue
www.thecue.in