മോദിയും ഐസകും തമ്മിലെന്ത് വ്യത്യാസം?; സമരങ്ങളോട് അലര്‍ജിയും പുച്ഛവുമെന്ന് ചെന്നിത്തല

മോദിയും ഐസകും തമ്മിലെന്ത് വ്യത്യാസം?; സമരങ്ങളോട് അലര്‍ജിയും പുച്ഛവുമെന്ന് ചെന്നിത്തല
Published on

ധനമന്ത്രി തോമസ് ഐസക്കിന് സമരങ്ങളോട് അലര്‍ജിയും പുച്ഛവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണം തലയ്ക്ക് പിടിച്ചത് കൊണ്ടാണിത്.പ്രതിഷേധിക്കുന്നവരെ സമര ജീവികള്‍ എന്ന് നരേന്ദ്രമോദി പറയുന്നു. യു.ഡി.എഫ് സമരക്കാരെ ഇളക്കുവിടുകയാണെന്ന് പറയുന്ന തോമസ് ഐസക്കും തമ്മില്‍ എന്താണ് വ്യത്യാസമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം ന്യായമാണ്. അതിനൊപ്പം യു.ഡി.എഫുണ്ടാകും. സമരത്തെ അടിച്ചമര്‍ത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ട. സമരം ശക്തമാക്കും. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുന്‍ എംപിമാരുടെ ഭാര്യമാര്‍ക്കും എം.എല്‍.എമാരുടെയും കമ്യൂണിസ്റ്റുകാരുടെയും മക്കള്‍ക്കും ജോലി.ന്യായമായി ജോലി കിട്ടുന്നതിന് എതിരല്ല. പിന്‍വാതിലിലൂടെ ചട്ടങ്ങളും നിയമങ്ങളും മറികടന്ന് ജോലി നല്‍കുന്നതിനെയാണ് യു.ഡി.എഫ് എതിര്‍ക്കുന്നത്.

മുഖ്യ വിവരാവകാശ കമ്മീഷണറായി ബിശ്വാസ് മേത്തയെ നിയമിക്കുന്നതില്‍ വിയോജിപ്പുണ്ടെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. വിയോജിപ്പ് യോഗത്തിന്റെ മിനുട്ട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

logo
The Cue
www.thecue.in