'വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികള്‍'; വൈറലായ വിവാഹഫോട്ടോയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിശദീകരണം

'വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികള്‍'; വൈറലായ വിവാഹഫോട്ടോയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിശദീകരണം

സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിവാഹഫോട്ടോയ്‌ക്കെതിരെ വിമര്‍ശനമുന്നയിക്കുന്നത് ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളെന്ന് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മുസ്ലീം വിവാഹത്തെ കുറിച്ച് ധാരണയുള്ള ആര്‍ക്കും ആശയക്കുഴപ്പമുണ്ടാകാനുള്ള ഒന്നും ചിത്രത്തിലില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു കാസര്‍കോഡ് നടന്ന വിവാഹത്തില്‍ പങ്കെടുത്തതിന്റെ ചിത്രം എം.പി പങ്കുവെച്ചത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നല്‍കിയ കുറിപ്പും ചിത്രത്തിലെ വധുക്കളുടെ അഭാവവും ചര്‍ച്ചയായിരുന്നു. പല തവണ മാറ്റി എഴുതിയ പോസ്റ്റ്, പിന്നീട് പിന്‍വലിച്ചു.

മുസ്ലിം വിവാഹ ചടങ്ങുകളേക്കുറിച്ച് ധാരണയുള്ള ആര്‍ക്കും തന്നെ ഉണ്ടാവാന്‍ ഇടയില്ലാത്ത സംശയങ്ങളാണ് ആ ചിത്രത്തിന് കമന്റുകളായി എത്തിയതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. വ്യാപകമായ രീതിയില്‍ വരന്മാരെ പരിഹസിക്കാന്‍ തുടങ്ങിയപ്പോഴാണ് ആ പോസ്റ്റിനൊപ്പമുള്ള കുറിപ്പില്‍ മാറ്റം വരുത്തിയത്. ഒടുവില്‍ പോസ്റ്റ് തന്നെ നീക്കം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

കാസര്‍ഗോഡ് ഒരു മുസ്ലിം ഭൂരിപക്ഷമുള്ള ഒരു ജില്ലയാണ്. മുസ്ലിം കല്യാണത്തിന് നിക്കാഹും കല്യാണവും വേറെയായാണ് നടക്കുന്നത്. നിക്കാഹ് വേദിയിലെത്തിയ സമയത്ത് മണവാട്ടിമാര്‍ ഡ്രസ് മാറാനായി പോയിരിക്കുകയായിരുന്നു. രണ്ട് മണിക്ക് ഓഡിറ്റോറിയം വിടേണ്ടതാണ് അവര്‍ തനിക്കായി കാത്ത് നില്‍ക്കുകയായിരുന്നു. മറ്റ് ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ താന്‍ വരന്മാര്‍ക്കും വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും ഒപ്പം ചിത്രങ്ങളെടുത്ത് മടങ്ങിപ്പോയി. സമൂഹമാധ്യമങ്ങളില്‍ വിവാഹത്തിനെടുത്ത ചിത്രം പങ്കുവയ്ക്കുകയും ചെയ്തു.

കാസര്‍കോഡ് കല്യാണങ്ങളെ കുറിച്ച് അറിയാവുന്നവര്‍ക്ക് അറിയാം, അവിടെ വിവാഹം ദിവസങ്ങള്‍ നീളുന്ന പരിപാടിയാണ്. വീടുകളില്‍ നടക്കുന്ന റസപ്ഷനിലാണ് മണവാട്ടികളുടെ ചിത്രം വരാറ്. അല്ലെങ്കില്‍ പോട്ടെ അത് രണ്ട് പുരുഷന്മാര്‍ തമ്മിലുള്ള വിവാഹമാണെങ്കില്‍ എന്താണ് കുഴപ്പമെന്നും, ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന കുറേ മനോരാഗികളാണ് ഇതൊക്കെ ഹൈലൈറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.

മറ്റൊരു വിവാഹവേദിയില്‍ പാട്ടുപാടിയതിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തെ കുറിച്ചും എം.പി പ്രതികരിച്ചു. മഴക്കെടുതിക്കിടെ ഉണ്ണിത്താന്റെ പാട്ട് എന്ന രീതിയിലായിരുന്നു വിമര്‍ശനം. താന്‍ ഇടുക്കിയില്‍ നാശനഷ്ടമുണ്ടായവര്‍ക്കൊപ്പമുണ്ടെന്നും, അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു വിവാഹവീട്ടിലെത്തിയാല്‍ അവരുടെ സന്തോഷത്തില്‍ ഭാഗമാകാന്‍ പാടില്ലെന്നുണ്ടോയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in