'ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അരിമേടിക്കാന്‍ കേരളത്തില്‍ പണിയെടുക്കണം'; പരോക്ഷ വിമര്‍ശനവുമായി പിവി ശ്രീനിജന്‍

'ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അരിമേടിക്കാന്‍ കേരളത്തില്‍ പണിയെടുക്കണം'; പരോക്ഷ വിമര്‍ശനവുമായി പിവി ശ്രീനിജന്‍

കൊച്ചി: കിറ്റക്‌സ് കമ്പനിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സാബു എം ജേക്കബിനെ പരോക്ഷമായി വിമര്‍ശിച്ച് പിവി ശ്രീനിജന്‍ എം.എല്‍.എ. 'വലിയ കമ്പനികളിലെല്ലാം അന്യ സംസ്ഥാനങ്ങളില്‍ പക്ഷേ, അന്യ സംസ്ഥാന തൊഴിലാളിക്ക് അരിമേടിക്കാന്‍ കേരളത്തില്‍ പണിയെടുക്കണം. അതെന്താ അങ്ങിനെ'? പിവി ശ്രീനിജന്‍ ചോദിച്ചു.

കിറ്റക്‌സിന്റെയോ സാബു എം ജേക്കബിന്റെയോ പേരെടുത്തു പറയാതെ ആയിരുന്നു എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. കിറ്റക്‌സിലെ തൊഴിലാളികള്‍ക്ക് ലയങ്ങളില്‍ മനുഷ്യത്വരഹിതമായ സാഹചര്യത്തില്‍ കഴിയേണ്ടി വരുന്നതിനെക്കുറിച്ച് പിവി ശ്രീനിജന്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ശ്രീനിജനെതിരെ പരസ്യ വിമര്‍ശനവുമായി സാബു എം.ജേക്കബും നിരവധി തവണ മുന്നോട്ട് വന്നിരുന്നു.

കിറ്റെക്സിനെതിരായി റിപ്പോര്‍ട്ടു നല്‍കാന്‍ എംഎല്‍എ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തിയെന്നും ഈ നീക്കത്തില്‍ സിപിഐഎമ്മിന്റെ പ്രാദേശിക, ജില്ലാ നേതൃത്വത്തിന്റെ പിന്തുണ ശ്രീനിജന് ലഭിച്ചിരുന്നുവെന്നും സാബു ജേക്കബ് ആരോപിച്ചിരുന്നു. കിറ്റക്‌സ് നിമയങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന ആക്ഷേപം കോണ്‍ഗ്രസും ഉന്നയിച്ചിരുന്നു.

കേരളത്തിലെ നിക്ഷേപം പിന്‍വലിച്ചതിന് പിന്നാലെ ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിമാരടക്കം തന്നെ വിളിച്ചെന്നും കേരളത്തില്‍ നിന്ന് ആരും വിളിച്ചില്ലെന്നും മാധ്യമങ്ങളോട് സാബു എം.ജേക്കബ് പറഞ്ഞിരുന്നു.

കേരളത്തെ ഉപേക്ഷിച്ചതല്ലെന്നും തന്നെ മൃഗത്തെ പോലെ വേട്ടയാടി ചവിട്ടിപ്പുറത്താക്കിയതാണെന്നുമായിരുന്നു തെലങ്കാനയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് സാബു എം ജേക്കബ് പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in