'യേശുദേവന്റെ വചനങ്ങള്‍ക്ക് കമ്മ്യൂണിസവുമായി സാമ്യമുണ്ടെന്ന് വിശ്വാസികള്‍ മനസിലാക്കി തുടങ്ങി'; ജോ. ജോസഫ് വിജയിക്കുമെന്ന് പി.വി അന്‍വര്‍

'യേശുദേവന്റെ വചനങ്ങള്‍ക്ക് കമ്മ്യൂണിസവുമായി സാമ്യമുണ്ടെന്ന് വിശ്വാസികള്‍ മനസിലാക്കി തുടങ്ങി'; ജോ. ജോസഫ് വിജയിക്കുമെന്ന് പി.വി അന്‍വര്‍

ക്രിസ്ത്യന്‍ ന്യൂനപക്ഷ മേഖലകളില്‍ കാര്യമായ വേരോട്ടം ഇന്ന് ഇടതുപക്ഷത്തിനുണ്ടെന്ന് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. യേശുദേവന്റെ വചനങ്ങള്‍ക്കും പ്രവര്‍ത്തികള്‍ക്കും കമ്മ്യൂണിസവുമായി ഏറെ കുറേ സാമ്യമുണ്ടെന്ന് വിശ്വാസികള്‍ മനസിലാക്കി തുടങ്ങി.

അതോടെ കുത്തക അവകാശക്കാര്‍ക്ക് വേവലാതിയായി തുടങ്ങിയിട്ടുണ്ടെന്നും പി.വി അന്‍വര്‍. ലിസി ഹോസ്പിറ്റലിന്റെ ഡയറക്ടറായ പുരോഹിതനെയടക്കം യു.ഡി.എഫ് ക്രിസംഘിയായി ചിത്രീകരിച്ച് അപമാനിക്കുന്നുവെന്നും പി.വി അന്‍വര്‍.

തൃക്കാക്കരയില്‍ യുഡിഎഫിന് പതറിയിട്ടുണ്ടെന്നും അവിടെനിന്ന് ഇത്തവണ ഡോ: ജോ ജോസഫ് നിയമസഭയിലെത്തുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.

പി.വി അന്‍വറിന്റെ വാക്കുകള്‍

കാലങ്ങളായി യു.ഡി.എഫ് അവരുടെ കുത്തക വോട്ട് ബാങ്കായി കണക്കാക്കിയിരുന്ന ക്രിസ്ത്യന്‍ മേഖലയില്‍ നിന്ന് നിരവധി ആളുകള്‍ ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ മുന്‍നിരയില്‍ എത്തിയിട്ടുണ്ട്.

ഒരു കാലത്ത് കമ്മ്യൂണിസ്റ്റായാല്‍ അവനെ ദൈവ നിഷേധിയും തെമ്മാടിയുമായി ഇടവകകളില്‍ മുദ്രകുത്തുന്ന ഒരു കീഴ്വഴക്കം തന്നെ നിലനിന്നിരുന്നു; അല്ലെങ്കില്‍ അവിടങ്ങളിലെ കോണ്‍ഗ്രസുകാര്‍ സമര്‍ത്ഥമായി ആ രീതിയില്‍ കാര്യങ്ങള്‍ എത്തിച്ചിരുന്നു. അപ്രഖ്യാപിത വിലക്ക് വരെ അവര്‍ക്ക് നേരേ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരം എതിര്‍പ്പ് മറികടന്നും ഇടതുപക്ഷത്തിനൊപ്പം നിലയുപ്പിച്ച ആയിരക്കണക്കിനായ സഖാക്കള്‍ അക്കാലത്ത് പോലുമുണ്ടായിട്ടുണ്ട്.

ഇന്ന് കാലം മാറി.

ക്രിസ്ത്യന്‍ ന്യൂനപക്ഷ മേഖലകളില്‍ കാര്യമായ വേരോട്ടം ഇന്ന് ഇടതുപക്ഷത്തിനുണ്ട്.പുരോഹിതന്മാര്‍ പോലും ഇന്ന് ഇടതുപക്ഷമാണെന്ന് ഉറക്കെ വിളിച്ച് പറയുന്നുണ്ട്. യേശുദേവന്റെ വചനങ്ങള്‍ക്കും പ്രവര്‍ത്തികള്‍ക്കും കമ്മ്യൂണിസവുമായി ഏറെ കുറേ സാമ്യമുണ്ടെന്ന് വിശ്വാസികള്‍ മനസ്സിലാക്കി തുടങ്ങി. അതോടെ കുത്തക അവകാശക്കാര്‍ക്ക് വേവലാതിയായി തുടങ്ങിയിട്ടുണ്ട്. ഈ കുത്തകവല്‍ക്കരണത്തിനൊക്കെ ചെറുതല്ലാത്ത പങ്കുവഹിച്ച മനോരമയ്ക്കും ഇരിക്കപ്പൊറുതി ഇല്ലാതെയായിട്ടുണ്ട്.

ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി സഖാവ് വീണാ ജോര്‍ജ്ജ് ആദ്യമായി മത്സര രംഗത്ത് എത്തിയപ്പോള്‍ നേരിടേണ്ടി വന്നത് ഇതിലും വലിയ എതിര്‍പ്പുകളും വ്യാജപ്രചരണങ്ങളുമായിരുന്നു. ആറന്മുളയില്‍ അവര്‍ നടത്തിയ സഭ സ്ഥാനാര്‍ത്ഥി ചാപ്പയടി തൃക്കാക്കരയില്‍ എത്തിയപ്പോളും അതേ പോലെ തുടരുന്നുണ്ട്. ലിസി ഹോസ്പിറ്റലിന്റെ ഡയറക്ടറായ പുരോഹിതനെയടക്കം ഇന്നവര്‍ ക്രിസംഘിയായി ചിത്രീകരിച്ച് അപമാനിക്കുന്നു. യുഡിഎഫിനോളം വര്‍ഗ്ഗീയത പരസ്യമായി പ്രകടിപ്പിക്കുന്ന മറ്റാരുമില്ല. അള്ളാഹു അക്ബര്‍-വിളികളോടെ ലീഗ് അവരുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നന്നത് നമ്മള്‍ സ്ഥിരം കാണാറുള്ളതാണല്ലോ. ആറന്മുളയിലെ അതേ അച്ചില്‍ വാര്‍ത്തെടുത്ത തന്ത്രങ്ങള്‍ തന്നെയാണിപ്പോള്‍ തൃക്കാക്കരയിലും യുഡിഎഫ് പയറ്റുന്നത്. ഒരു കാര്യവുമില്ല. ഇന്നിപ്പോള്‍ പഴയ കുത്തകയൊന്നുമില്ല.നിങ്ങളുടെ കാല്‍ചുവട്ടിലെ മണ്ണൊക്കെ എന്നേ ഒലിച്ച് പോയിട്ടുണ്ട്.

വീണാ ജോര്‍ജ്ജ് വരും..

ഡോ:ജോ ജോസഫ് വരും..

അങ്ങനെ ആയിരങ്ങള്‍ ഇനിയും വരും..

തടയാനുള്ള ഉറപ്പൊന്നും കേരളത്തിലെ യുഡിഎഫിനോ കോണ്‍ഗ്രസിനോ ഇപ്പോളില്ല..

തൃക്കാക്കരയില്‍ യുഡിഫ് നല്ലോണം പതറിയിട്ടുണ്ട്. അവിടെനിന്ന് ഇത്തവണ ഡോ:ജോ ജോസഫ് നിയമസഭയിലെത്തുക തന്നെ ചെയ്യും..

Related Stories

No stories found.
logo
The Cue
www.thecue.in