കിറ്റെക്‌സ് ഉടമയുടെ 50 കോടി വേണ്ട; ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് പി ടി തോമസ്

കിറ്റെക്‌സ് ഉടമയുടെ  50 കോടി  വേണ്ട; ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് പി ടി തോമസ്

കിറ്റെക്‌സ് കമ്പനിക്കെതിരായ ആരോപണങ്ങൾ തെളിയിച്ചാൽ കമ്പനി ഉടമ സാബു എം ജേക്കബ് നൽകാമെന്ന് പറഞ്ഞ  50 കോടി രൂപ വേണ്ടെന്ന് പി.ടി തോമസ് എം.എൽ.എ.  കടമ്പ്രയാറില്‍ കമ്പനി മാലിന്യങ്ങള്‍ ഒഴുക്കി നദി മലിനമാക്കുന്നുവെന്നും തിരുപ്പൂരില്‍ കോടതി ഇടപെട്ട് അടച്ച കമ്പനിയാണ് കിറ്റെക്‌സ് എന്നുമായിരുന്നു പി.ടി തോമസ് എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ആരോപണം.  ഈ ആരോപണങ്ങള്‍ക്ക് ഏഴ് ദിവസത്തിനകം തെളിവുമായി വന്നാല്‍ 50 കോടി രൂപ നല്‍കുമെന്നും ഇല്ലെങ്കില്‍ പിടി തോമസ് തലമുണ്ഡനം ചെയ്യുകയും എം എല്‍ എ സ്ഥാനം രാജിവെക്കണമെന്നുമായിരുന്നു കിറ്റെക്‌സ് കമ്പനി ഉടമ സാബു എം ജേക്കബിന്റെ വെല്ലുവിളി. ഇതിന് പിന്നാലെയാണ്  50 കോടി വേണ്ടെന്ന മറുപടിയുമായി പി ടി തോമസ് എത്തിയത്.

50 കോടിരൂപയുടെ വലിപ്പം കാണിച്ച് കാര്യങ്ങൾ ലളിതമാക്കരുത്. ജീവന്റേയും കുടിവെള്ളത്തിന്റേയും പരിസ്ഥിതിയുടേയും പ്രശ്നമാണ്. തെറ്റായ മാർഗ്ഗങ്ങളിലൂടെയാണ് 50 കോടി രൂപ തരാമെന്ന് പറഞ്ഞത്. അതുക്കൊണ്ട് ആ തുക ആവശ്യമില്ലെന്നും പി ടി തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സുപ്രീംകോടതി നിഷ്കർഷിക്കുന്ന സീറോ ലിക്വിഡ് ഡിസ്ചാർജ് സിസ്റ്റം 13 വർഷം കഴഞ്ഞിട്ടും കിറ്റെക്സ് കമ്പനി സ്ഥാപിച്ചിട്ടില്ല . പൊല്യൂഷൻ കൺട്രോൾ ബോർഡിൽ നിന്നും സമാനമായ മറുപടിയാണ് ലഭിച്ചത്. കടമ്പ്രയാർ നദി വലിയ തോതിലാണ് മലിനപ്പെടുന്നത്.

നദിയിലേക്ക് ഒഴുക്കുന്ന മാലിന്യം ശുദ്ധജല ശ്രോതസിനെ ഗുരുതരമായി ബാധിക്കും. കടമ്പ്രയാർ നദി അതീവ ഗുരുതരമായ ഭീഷണി നേരിടുന്നതായി ദേശീയ ഹരിത ട്രിബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനി എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന ഉടമയുടെ വാദം തെറ്റാണ്. കിറ്റെക്സ് കമ്പനിയിൽ നിന്നുള്ള മാലിന്യം കടമ്പ്രയാർ നദി മലിനപ്പെടുത്തുന്നുണ്ടെന്ന് 2021 ഫെബ്രുവരിയിലെ ജില്ലാ പഞ്ചായത്ത് വികസന സെമിനാറിൽ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും പി.ടി തോമസ് പറഞ്ഞു.

തിരഞ്ഞെടുപ്പിൽ എനിക്കെതിരെ സ്ഥാനാർഥിയെ നിർത്തിയതുകൊണ്ട് ഞാൻ വിരോധം തീർക്കുകയാണെന്നാണ് സാബു എം ജേക്കബ് പറയുന്നത്. തിരഞ്ഞെടുപ്പിനും മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഈ നടപടികളിലേക്ക് ഞാൻ കടന്നത്. എന്നാൽ കമ്പനിക്കെതിരെ ഞാൻ പ്രവർത്തിച്ചതുക്കൊണ്ടാണ് എനിക്കെതിരെ സ്ഥാനാർഥിയെ നിർത്തി പ്രതികാരം ചെയ്യാൻ നോക്കിയത്. 250 പേർ മാത്രം ജോലി ചെയ്യുന്ന ഡൈയിംഗ് ആൻഡ് ബ്ലീച്ചിംഗ് കമ്പനി അടച്ചുപൂട്ടാനല്ല പകരം രാജ്യത്തെ നിയമം നിഷ്കർഷിക്കുന്ന രീതിയിൽ പ്രവർത്തിക്കണമെന്നതാണ് എന്റെ ആഗ്രഹം. അതിനായാണ് പ്രവർത്തിക്കുന്നതെന്നും പി ടി തോമസ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in