'ഈ അയ്യായിരത്തിൽ ഞാനില്ലേ'; തിങ്ങിനിറഞ്ഞ ഹാളിൽ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനെ പരിഹസിച്ച് പ്രതിഭ
തിരുവനന്തപുരം: കെ.സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ചടങ്ങിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെ വിമർശിച്ച് കായംകുളം എംഎൽഎ പ്രതിഭ.
‘ഈ അയ്യായിരത്തില്‍ ഞാനില്ലേ’ എന്ന തലക്കെട്ടില്‍ ചടങ്ങിന്റെ ഫോട്ടോകൾ പങ്കുവെച്ചാണ് പ്രതിഭ പരിഹസിച്ചത്. സത്യപ്രതിജ്ഞ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് നടത്തിയപ്പോൾ ആ അഞ്ഞൂറിൽ ഞാനില്ലെന്ന വാചകമായിരുന്നു കോൺഗ്രസ് ഉപയോഗിച്ചത്. ഇതേ വരികൾ കടമെടുത്തുകൊണ്ടാണ് പ്രതിഭ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആളുകൾ തടിച്ചുകൂടിയ പരിപാടിയേയും വിമർശിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ കെപിസിസിയിലെ പരിപാടിയുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.
കെപിസിസി അധ്യക്ഷനായി കെ.സുധാകരനും, വര്‍ക്കിംഗ് പ്രസിഡന്റുമാരായി ടി.സിദ്ധീഖ്, കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ് എന്നിവരുമാണ് ഇന്ന് ചുമതലയേറ്റത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ. മുരളീധരന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നിരവധി പ്രവര്‍ത്തകരും സുധാകരന്‍ കെപിസിസി അധ്യക്ഷനാകുന്നത് കാണാന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു.

