'അവരും ദൈവത്തിന്റെ മക്കളാണ്, കുടുംബജീവിതത്തിന് അവകാശമുണ്ട്'; സ്വവര്‍ഗാനുരാഗികളെ പിന്തുണച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

'അവരും ദൈവത്തിന്റെ മക്കളാണ്, കുടുംബജീവിതത്തിന് അവകാശമുണ്ട്'; സ്വവര്‍ഗാനുരാഗികളെ പിന്തുണച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
Published on

സ്വവര്‍ഗാനുരാഗികളെ പിന്തുണച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍ഗാനുരാഗികളും ദൈവത്തിന്റെ മക്കളാണെന്നും, അവര്‍ക്കും കുടുംബജീവിത്തത്തിന് അവകാശമുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. ബുധനാഴ്ച പുറത്തിറങ്ങിയ ഫ്രാന്‍സിസ്‌കോ എന്ന ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പ തന്റെ നിലപാട് വ്യക്തമാക്കുന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുകൂലമായ നിയമം കൊണ്ടുവരണമെന്നും മാര്‍പാപ്പ ആവശ്യപ്പെടുന്നുണ്ട്. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ചുമതലയേറ്റെടുത്ത കാലം മുതല്‍ സ്വവര്‍ഗാനുരാഗികളുടെ കാര്യത്തില്‍ സഹിഷ്ണുതയോടെയുള്ള നിലപാട് സ്വീകരിച്ചുപോന്ന മാര്‍പാപ്പയുടെ പരാമര്‍ശം സഭയുടെ നിലപാടില്‍ തന്നെ മാറ്റം വരുന്നുവെന്നതിന്റെ സൂചനയാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്വവര്‍ഗാനുരാഗികളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ടെങ്കിലും മാര്‍പാപ്പ ഇതുവരെ അവര്‍ക്ക് കുടുംബ ജീവിതത്തിന് അര്‍ഹതയുണ്ടെന്ന രീതിയില്‍ സംസാരിച്ചിട്ടില്ലായിരുന്നു. സഭ എല്‍ജിബിടി വിഭാഗത്തെ അംഗീകരിക്കുന്നതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട് വളരെ നിര്‍ണായകമാകുമെന്ന് അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഫാദര്‍ ജെയിംസ് മാര്‍ട്ടിന്‍ പറഞ്ഞു. മാര്‍പാപ്പയുടെ നിലപാടിനെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടേര്‍സും രംഗത്തെത്തി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഴിഞ്ഞ ഏഴര വര്‍ഷത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതത്തെ കുറിച്ച് പറയുന്നതാണ് ഫ്രാന്‍സിസ്‌കോ എന്ന ഡോക്യുമെന്ററി. പരിസ്ഥിതി സംരക്ഷണം, ദാരിദ്ര്യം, കുടിയേറ്റം, അസമത്വം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ച നിലപാടുകളെക്കുറിച്ച് ഡോക്യുമെന്ററി പറയുന്നുണ്ട്.

logo
The Cue
www.thecue.in