'ഒരു വടി കിട്ടിയാല്‍ അടിക്കേണ്ട സംഘടനയല്ല സമസ്ത, ചരിത്രം അറിയുന്നവര്‍ക്ക് അതറിയാം'; പിന്തുണച്ച് പി.കെ കുഞ്ഞാലിക്കുട്ടി

'ഒരു വടി കിട്ടിയാല്‍ അടിക്കേണ്ട സംഘടനയല്ല സമസ്ത, ചരിത്രം അറിയുന്നവര്‍ക്ക് അതറിയാം'; പിന്തുണച്ച് പി.കെ കുഞ്ഞാലിക്കുട്ടി
Published on

പുരസ്‌കാര വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സമസ്തയെ പിന്തുണച്ച് പി.കെ കുഞ്ഞാലിക്കുട്ടി. ഒരു വടി കിട്ടിയാല്‍ അടിക്കേണ്ട സംഘടനയല്ല സമസ്ത. വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയില്‍ വലിയ സംഭാവന നല്‍കിയ സംഘടനയാണിത്. ചരിത്രം അറിയുന്നവര്‍ക്ക് അതൊക്കെ അറിയാം. ഈ ചര്‍ച്ച അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറത്ത് മദ്രസാ പുരസ്‌കാരവേദിയില്‍ വെച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ മുഷാവറ അംഗം എം.ടി അബ്ദുള്ള മുസ്‌ലിയാര്‍ അപമാനിച്ചതാണ് വിവാദമായത്. സമസ്ത വേദിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ലെന്നായിരുന്നു എം.ടി അബ്ദുള്ള മുസ്‌ലിയാര്‍ പറഞ്ഞത്. ഇനി മേലില്‍ പെണ്‍കുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാല്‍ കാണിച്ചു തരാം എന്ന് സംഘാടകരെ മുസ്‌ലിയാര്‍ ശാസിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സമ്മാനചടങ്ങില്‍ മാറ്റിനിര്‍ത്തിയത് പെണ്‍കുട്ടിക്ക് ലജ്ജ കൊണ്ട് മാനസിക വിഷമം ഉണ്ടാവാതിരിക്കാന്‍ ആണെന്നായിരുന്നു സമസ്ത നേതാക്കളുടെ വിചിത്രന്യായം. പെണ്‍കുട്ടിക്കോ കുടുംബത്തിനോ വിഷയത്തില്‍ പരാതിയില്ല. സ്ത്രീയും പുരുഷനും ഒന്നിച്ച് വേദി പങ്കിടുന്ന രീതി സമസ്തക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിശദീകരിച്ചിരുന്നു. സമസ്ത പണ്ഡിത സഭയാണെന്നും അതിന് അതിന്റേതായ ചിട്ടകളുണ്ടെന്നും വേദിയില്‍ പെണ്‍കുട്ടിയെ തടഞ്ഞ എം.ടി അബ്ദുള്ള മുസ്‌ലിയാര്‍ പറഞ്ഞിരുന്നു. സ്ത്രീകളെ വേദിയില്‍ കയറ്റി ആദരിക്കുന്ന രീതി സമസ്തക്കില്ലെന്നും അബ്ദുള്ള മുസ്‌ലിയാര്‍ പറഞ്ഞു.

logo
The Cue
www.thecue.in