പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തോ വേങ്ങരയിലോ മത്സരിക്കും; എതിര്‍പ്പുകള്‍ ഒത്തുതീര്‍പ്പാക്കി

പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തോ വേങ്ങരയിലോ മത്സരിക്കും; എതിര്‍പ്പുകള്‍ ഒത്തുതീര്‍പ്പാക്കി

പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുമെന്ന് ഉറപ്പായി. ലോക്‌സഭാംഗത്വം രാജിവെയ്ക്കുന്നതില്‍ പാര്‍ട്ടിയിലും പുറത്തുമുള്ള എതിര്‍പ്പുകള്‍ ഒത്തുതീര്‍പ്പാക്കി. ഇന്നോ നാളെയോ രാജിയുണ്ടാകും. നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് നടത്താമെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ രാജിവെയ്ക്കുന്നതെന്നാണ് മുസ്ലിംലീഗ് നേതൃത്വം അറിയിച്ചിരിക്കുന്നത്.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പി.കെ കുഞ്ഞാലിക്കുട്ടി തിരിച്ചു വരുമെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജനുവരിയില്‍ ലോക്‌സഭാംഗത്വം രാജിവെക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി അനിശ്ചിതത്വം ഉണ്ടാക്കി. രാജിവെക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്ക യു.ഡി.എഫിനുള്ളിലുണ്ടായി.യു.ഡി.എഫിനോട് ഇടഞ്ഞു നില്‍ക്കുന്ന ക്രിസ്ത്യന്‍ വിഭാഗത്തെ കൂടുതല്‍ അസംതൃപ്തിലാക്കുമെന്നായിരുന്നു കോണ്‍ഗ്രസിനുള്ളിലെ വിമര്‍ശനം. രാജിവെച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് മുസ്ലിംലീഗിലെ ഒരുവിഭാഗത്തിനും വിയോജിപ്പുണ്ടായിരുന്നു. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതിന് ശേഷമാണ് ഇന്നലെ പാണക്കാട് ഹൈദരലി തങ്ങളുമായി ചര്‍ച്ച നടത്തിയത്.

മലപ്പുറം, വേങ്ങര മണ്ഡലങ്ങളാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പരിഗണനയിലുള്ളത്. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും ഇതിലേതെങ്കിലുമൊരു മണ്ഡലത്തില്‍ മത്സരിക്കാനാണ് താല്‍പര്യം അറിയിച്ചിരിക്കുന്നത്. നേതൃയോഗം ചേര്‍ന്ന് ഇരുവരുടെയും മണ്ഡലം ഏതെന്നതില്‍ തീരുമാനമെടുക്കും. വേങ്ങര മണ്ഡലത്തിലെ പ്രതിനിതിയായിരിക്കുമ്പോഴാണ് പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച് ലോക്‌സഭയിലേക്ക് മത്സരിച്ചത്. കെ.എന്‍.എ ഖാദറായിരുന്നു ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in