അഴിമതിയെന്നോ, ലൈംഗിക പീഡനമെന്നോ പോലും മിണ്ടാന്‍ പറ്റില്ല; പാര്‍ലമെന്റില്‍ വാക്കുകള്‍ക്ക് വിലക്ക്

അഴിമതിയെന്നോ, ലൈംഗിക പീഡനമെന്നോ പോലും മിണ്ടാന്‍ പറ്റില്ല; പാര്‍ലമെന്റില്‍ വാക്കുകള്‍ക്ക് വിലക്ക്

അഴിമതി, മന്ദ ബുദ്ധി, സ്വേച്ഛാധിപതി, കൊവിഡ് വ്യാപി, നാട്യക്കാരന്‍, അരാജകവാദി, ശകുനി തുടങ്ങി നിരവധി വാക്കുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തി പാര്‍ലമെന്റ്.

ലോക്‌സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ ബുക്ക് ലെറ്റിലാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം ഉള്ളത്. ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് രേഖകളില്‍ നീക്കം ചെയ്യുമെന്നും ബുക്ക്‌ലെറ്റില്‍ പറയുന്നു. വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായാണ് നിര്‍ദ്ദേശങ്ങള്‍.

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം പാര്‍ലമെന്റില്‍ വിമര്‍ശനം ശക്തമാക്കുന്ന സാഹചര്യത്തില്‍ കൂിയാണ് പാര്‍ലമെന്റ് തീരുമാനമെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

വിനാശ പുരുഷന്‍, ഖലിസ്ഥാനി, രണ്ട് സ്വഭാവം, വഞ്ചന, നാടകം, ലൈംഗിക പീഡനം തുടങ്ങിയ വാക്കുകളും ഉപയോഗിക്കരുതെന്നും ബുക്ക്‌ലെറ്റില്‍ പറയുന്നു. എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി എം.പിമാര്‍ രംഗത്തെത്തി.

നാണക്കേട്, വഞ്ചന, ഹിപോക്രസി, അഴിമതി തുടങ്ങിയ വാക്കുകളൊന്നും എം.പിമാര്‍ക്ക് അവരുടെ പ്രസംഗത്തിനിടയില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്. എന്നാല്‍ എന്തുവന്നാലും ഈ വാക്കുകള്‍ പാര്‍ലമെന്റില്‍ പറയും എന്നാണ് ഡെറെക് ഒബ്രെയിന്‍ പറഞ്ഞത്.

ജനാധിപത്യത്തിന് വേണ്ടി പോരാടുമെന്നും പറ്റുമെങ്കില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്‌തോളൂ എന്നും ഡെറെക് ഒബ്രെയിന്‍ ട്വീറ്റ് ചെയ്തു.

പാര്‍ലമെന്റ് തീരുമാനത്തിനെതിരെ എം.പി മഹുവ മൊയ്ത്രയും രംഗത്തെത്തി.

'അപ്പോള്‍ നിങ്ങള്‍ പറഞ്ഞുവരുന്നത്, ഇന്ത്യയിലെ ജനങ്ങള്‍ എങ്ങനെയാണ് കഴിവില്ലാത്ത ഒരു സര്‍ക്കാരിന്റെ കാപട്യം കാരണം നാണം കെടുന്നതെന്നതിനെക്കുറിച്ച് എനിക്ക് ലോക്‌സഭയില്‍ എഴുന്നേറ്റ് നിന്ന് പറയാന്‍ സാധിക്കില്ല എന്നാണോ?', മഹുവ ട്വീറ്റ് ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in