തിരുവിഴാംകുന്നില്‍ കാട്ടാന ചരിഞ്ഞ സംഭവം; ഒന്നരവര്‍ഷമായി ഒളിവിലായിരുന്ന രണ്ടാം പ്രതി കീഴടങ്ങി

തിരുവിഴാംകുന്നില്‍ കാട്ടാന ചരിഞ്ഞ സംഭവം; ഒന്നരവര്‍ഷമായി ഒളിവിലായിരുന്ന രണ്ടാം പ്രതി കീഴടങ്ങി

പാലക്കാട് തിരുവിഴാംകുന്നില്‍ ഗര്‍ഭിണിയായ കാട്ടാന വായില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി കോടതിയില്‍ കീഴടങ്ങി. എടത്തനാട്ടുകര ഒതുക്കുംപുറത്ത് റിയാസുദ്ദീനാണ് ശനിയാഴ്ച ഉച്ചയോടെ മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ 30 വരെ റിമാന്‍ഡ് ചെയ്തു.

കേസിനെ തുടര്‍ന്ന് ഒന്നര വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു റിയാസുദ്ദീന്‍. റിയാസുദീന്റെ പിതാവും കേസിലെ ഒന്നാം പ്രതിയുമായ അബ്ദുള്‍ കരീം ഇപ്പോഴും ഒളിവിലാണ്. മൂന്നാം പ്രതി വില്‍സന്‍ സംഭവം നടന്ന സമയത്തുതന്നെ പിടിയിലായിരുന്നു.

2020 മേയ് 27 നായിരുന്നു കേസിനാസ്പദമായ സംഭവം. വായില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞത് ദേശീയതലത്തില്‍ വരെ ചര്‍ച്ചയായിരുന്നു. പുഴുവരിക്കുന്ന മുറിവുമായി രണ്ടുദിവസത്തോളം വെള്ളിയാര്‍ പുഴയില്‍ നിലയുറപ്പിച്ച ശേഷമാണ് കാട്ടാന ചരിഞ്ഞത്.

കൈതച്ചക്കയില്‍ വെച്ചിരുന്ന പന്നിപ്പടക്കം പൊട്ടിയാണ് അപകടമുണ്ടായതെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. അമ്പലപ്പാറയിലെ സ്വകാര്യ തോട്ട ഉടമകളായ റിയാസ്സുദീന്‍, പിതാവ് അബ്ദുള്‍കരീം എന്നിവര്‍ തോട്ടത്തില്‍ വെച്ച കെണിയാണ് കാട്ടാന കടിച്ചത്. അന്ന് പിടിയിലായ വില്‍സന്‍ തോട്ടംതൊഴിലാളിയായിരുന്നു. മറ്റു രണ്ടു പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം നിഷേധിച്ചിരുന്നു.

സംഭവത്തില്‍ വനംവകുപ്പും, സ്‌ഫോടക വസ്തു ഉപയോഗിച്ചതില്‍ പൊലീസും വെവ്വേറെ കേസുകള്‍ എടുത്തിരുന്നു. വനംവകുപ്പും പൊലീസും അറിയാതെ രഹസ്യമായാണ് റിയാസുദ്ദീന്‍ കോടതിയില്‍ എത്തിയത്.

റിയാസുദ്ദീനെതിരെ വന്യ ജീവി സംരക്ഷണ നിയമം പ്രകാരവും, സ്‌ഫോടക വസ്തു കൈവശം വെച്ച കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. അതേസമയം റിയാസുദ്ദീന്‍ നിരപരാധിയാണെന്ന് ഇയാളുടെ ബന്ധുക്കള്‍ പറഞ്ഞു. കരുവാക്കുണ്ട് ഭാഗത്തുനിന്നാണ് ആന അമ്പലപ്പാറ ഭാഗത്ത് എത്തിയത്. ഈ പ്രദേശത്ത് ആനയെ കണ്ടെത്തിയപ്പോള്‍ മുറിവ് വ്രണമായി മാറിയിരുന്നുവെന്നും, വിവരം തങ്ങളാണ് വനംവകുപ്പിനെ അറിയച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in